കൊല്ലം: വനിതാകമ്മീഷന് അദാലത്തില്‍ മജിസ്ട്രേറ്റിനും ജൂനിയര്‍ സൂപ്രണ്ടിനുമെതിരെ പരാതിയുമായി ജീവനക്കാരി. ജോലിക്കിടെ തന്നെ മാനസികമായി പീഡിപ്പിച്ച ജൂനിയര്സൂപ്രണ്ടിന് മജിസ്ട്രേറ്റ് പിന്തുണ നല്‍കിയെന്നാണ് യുവതിയുടെ ആരോപണം. സംഭവങ്ങളെത്തുടര്‍ന്ന് രാജിവെക്കേണ്ടിവന്ന പുനലൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്നാം കോടതി സീനിയര്‍ ക്ലര്‍ക്ക് ആയൂര്‍ ലേഖാഭവനത്തില് മഞ്ജു. ആര്.എസ് ആണ് മജിസ്ട്രേറ്റിനും ജൂനിയര്‍ സൂപ്രണ്ടിനുമെതിരെ വനിതാ കമ്മീഷന് പരാതി നല്‍കിയത്. ഇന്നലെ കൊല്ലം ജില്ലാകളക്ടറേറ്റില്‍ നടത്തിയ അദാലത്തിലായിരുന്നു പരാതി.
പുനലൂരിലെ ഫോറസ്റ്റ് കോടതിയില്‍ ജോലി ചെയ്തിരുന്ന മഞ്ജു കൊട്ടാരക്കര യിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടെങ്കിലും ജൂനിയര്സൂപ്രണ്ട് പ്രത്യേകസ്വാധീനം ചെലുത്തി ഇവരെ പുനലൂരില്‍ത്തന്നെ നിയമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ജോലിയില്‍ ഏഴ് വര്‍ഷത്തെ പരിചയമുള്ള മഞ്ജുവിന് പുനലൂര്‍ ഒന്നാം കോടതിയില്‍ ബഞ്ച് അസിസ്റ്റന്റായാണ് നിയമനം ലഭിച്ചത്. എന്നാല്‍ ജൂനിയര്‍ സൂപ്രണ്ട് ഇവരെ പരസ്യമായി ശകാരിക്കുകയും അപവാദപ്രചരണങ്ങള്‍ നടത്തുകയും സഹപ്രവര്‍ത്തകരോട് മഞ്ജുവുമായി അടുക്കരുതെന്ന് താക്കീത് നല്‍കുകയും ചെയ്തതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ജൂനിയര്‍ സൂപ്രണ്ടിനെതിരെ മജിസ്ട്രേറ്റിന് രേഖാമൂലം പരാതി നല്‍കിയെങ്കിലും അദ്ദേഹവും ശകാരിക്കുകയായിരുന്നുവെന്ന് മഞ്ജു പറയുന്നു.
മജിസ്ട്രേറ്റിനും ജെഎസിനുമെതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തെങ്കിലും തെറ്റായ പരാതിയാണെന്ന മജിസ്ട്രേറ്റിന്റെ റിപ്പോര്ട്ടിന്മേല് കേസില്‍ തീര്‍പ്പായില്ല. ജോലിയില്‍ കൃത്യതയില്ലെന്ന ആരോപണം ഉന്നയിച്ച് രണ്ടുതവണ മഞ്ജുവിന് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചതായും പരാതിയില്‍ പറയുന്നു. ജൂണ്‍ ഒന്‍പതിന് രാജിക്കത്ത് നല്‍കുകയായിരുന്നെന്നും 14ന് രാജി സ്വീകരിച്ചതായി അറിയിപ്പ് ലഭിച്ചതായും മഞ്ജു പറഞ്ഞു. കോടതിയില്‍ ജോലി ലഭിക്കുംവരെ വനിതാ പോലീസ് ഉദ്യോഗസ്ഥയായിരുന്നു മഞ്ജു. ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കേണ്ട കോടതിയില്‍ നിന്ന് ജീവനക്കാരിക്ക് തന്നെ നീതി നിഷേധം നേരിട്ടത് അതീവ ഗൗരവതരമാണെന്നും മജിസ്ട്രേറ്റിനെതിരെയുള്ള പരാതി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അയച്ചു കൊടുക്കുമെന്നും വനിതാ കമ്മീഷനംഗം കെ.എ. തുളസി പറഞ്ഞു. സര്വീസ്കാര്യ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് പരാതിക്കാരിക്ക് ജോലി തിരികെ ലഭിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: