ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു ദേശീയ നഗര നവീകരണ ദൗത്യത്തിനു(ജെന്റം) കീഴില്‍ അനുവദിച്ച ഫണ്ട് ശരിയായ വിധത്തില്‍ പ്രയോജനപ്പെടുത്തുന്നതില്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പരാജയപ്പെടതായി കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു പറഞ്ഞു. കേന്ദ്രം അനുവദിച്ച ഫണ്ടില്‍ 12,397 കോടി രൂപയോളം സംസ്ഥാനങ്ങള്‍ പാഴാക്കിയതായി അദ്ദേഹം ലോക്സഭയില്‍ അറിയിച്ചു.
നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി 46,787 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇതില്‍ 73.50 ശതമാനം മാത്രമേ വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ചേര്‍ന്ന് ചെലവഴിച്ചിട്ടുള്ളൂ.
കേന്ദ്ര സഹായം ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട സംസ്ഥാനങ്ങളില്‍ ദല്‍ഹിയാണ് മുന്നില്‍. കേന്ദ്ര സഹായത്തിന്റെ 49 ശതമാനം മാത്രമേ ദല്‍ഹിക്ക് ഉപയോഗപ്പെടുത്താന്‍ സാധിച്ചുള്ളൂ. ഗോവ, ബീഹാര്‍, കേരളം, മിസോറാം, പഞ്ചാബ്, ഝാര്‍ഖണ്ഡ്, മേഘാലയ എന്നിവയാണ് കേന്ദ്ര സഹായം ഉപയോഗപ്പെടുത്തുന്നതില്‍ പിന്നില്‍ നില്ക്കുന്ന മറ്റു സംസ്ഥാനങ്ങള്‍.
2013 ഏപ്രില്‍ മുതല്‍ 2014 ഏപ്രില്‍ വരെ വിവിധ നഗര പദ്ധതികള്‍ക്കായി 7,924.85 കോടി രൂപ നേരിട്ടുള്ള വിദേശ നിക്ഷേപമായി ലഭിച്ചതായും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: