കൊച്ചി: ഓണ്‍ലൈന്‍ വ്യാപാരവും, ചില്ലറ വ്യാപാര രംഗത്തെ വിദേശ കടന്നു കയറ്റവും നിയന്ത്രിക്കുമെന്നു കേന്ദ്ര ധന മന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉറപ്പു നല്‍കിയെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതു സംബന്ധിച്ച് നിവേദനം സമിതി ഭാരവാഹികള്‍ മന്ത്രിക്കു നല്കി.
ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങള്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ വ്യാപാരം അനുവദിക്കുകയുള്ളുവെന്ന് നിവേദനം സ്വീകരിച്ചുകൊണ്ട് മന്ത്രി പറഞ്ഞതായും ഭാരവാഹികള്‍ വ്യക്തമാക്കി. ചില്ലറ വ്യാപാര മേഖലയിലെ വിദേശ കുത്തകകളുടെ കടന്നുകയറ്റം കര്‍ശന നിബന്ധനകളോടെ നിയന്ത്രിക്കുമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഈ ഉറപ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കണമെന്നും സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇതിനു വിരുദ്ധമായിട്ടുള്ള നടപടികളുണ്ടായാല്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്കി.
സംസ്ഥാന സര്‍ക്കാര്‍ ചെക്ക് പോസ്റ്റുകളില്‍ നടപ്പിലാക്കിയ ഇ-ഡിക്ലറേഷന്‍ സംവിധാനം പ്രായോഗികമല്ലെന്നും, ഇതില്‍ ആവശ്യപ്പെട്ടിട്ടുള്ള പല കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്താന്‍ കഴിയില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ഇ.എസ്.ബിജു, സി.എ. ജലീല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: