തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് മോണോറെയില്‍ പദ്ധതികളുടെ ടെണ്ടര്‍ നടപടികളില്‍ പങ്കെടുത്തത് ഒരു കമ്പനി മാത്രം. ജര്‍മ്മന്‍ കമ്പനിയായ ബൊംബാര്‍ഡിയര്‍.
കമ്പനി സമര്‍പ്പിച്ച സാങ്കേതിക ബിഡിന്റെ പരിശോധന പൂര്‍ത്തിയായപ്പോള്‍ ഡിഎംആര്‍സിയും ജപ്പാന് കമ്പനിയായ ഹിറ്റാച്ചിയും ചേര്‍ന്ന് പദ്ധതി പൊളിക്കാന്‍ കൈകോര്‍ത്തിരിക്കുകയാണെന്ന പരാതിയും ഉയര്‍ന്നു. മോണോറെയില്‍ പ്രായോഗികമല്ലെന്നും ലൈറ്റ് മെട്രോകളാണ് അനുയോജ്യമെന്നുമുള്ള തന്ത്രമാണ് ഇവര്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. സര്‍ക്കാരിന് ഒരു പദ്ധതിയെക്കുറിച്ചും ഗ്രാഹ്യമില്ലെന്ന് മനസിലാക്കിയാണ് ടെണ്ടര്‍ പൂര്‍ത്തിയായി വരുന്ന മോണോറെയിലിന് അദലുമായി നവര്‍ വന്നിരിക്കുന്നത്. സംസ്ഥാനത്തിന് സ്വന്തം അഭിപ്രായമില്ലാത്ത സാഹചര്യത്തില്‍ രണ്ടു പദ്ധതികളും നടപ്പാകാന്‍ പോകുന്നില്ലെന്ന് മോണോറെയില്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ ജന്മഭൂമിയോടു പറഞ്ഞു.
ലോകത്ത് മൂന്നു കമ്പനികള്‍ മാത്രമാണ് മോണോറെയില്‍ പദ്ധതികള്‍ നടപ്പാക്കി വിജയിച്ചിട്ടുള്ളതെന്ന്നാറ്റ്പാക്ക് സര്‍ക്കാരിന് റിപ്പോര്‍ട്ടു നല്‍കിയിരുന്നു. മലേഷ്യന്‍ കമ്പനിയായ സ്കോമി, ജപ്പാന് കമ്പനിയായ ഹിറ്റാച്ചി, ജര്‍മ്മന്‍ കമ്പനിയായ ബൊംബാര്‍ഡിയര്‍. കേരള മോണോറെയില്‍ കേര്പ്പറേഷന് രണ്ടുതവണ ടെണ്ടര്‍ വിളിച്ചെങ്കിലും ആദ്യം ഒരു കമ്പനിയും ടെണ്ടറില്‍ പങ്കെടുത്തിരുന്നില്ല. സാങ്കേതിക ബിഡും, സാമ്പത്തിക ബിഡും സമര്‍പ്പിച്ച ബൊംബാര്‍ഡിയര്‍ കമ്പനി പദ്ധതി ലഭിക്കുന്നതും കാത്തിരിക്കുയാണ്. സാങ്കേതിക ബിഡ് പരിശോധിച്ച് നല്‍കേണ്ടത് ഡിഎംആര്‍സിയാണ്. 14 ദിവസത്തിനുള്ളില്‍ സാങ്കേതിക ബിഡിന്റെ പരിശോധന പൂര്‍ത്തിയാക്കി നല്കാന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും രണ്ടുമാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ടു നല്‍കിയിട്ടില്ല.ഇതില്‍ ദുരൂഹതയുണ്ടെന്ന് കെഎംആര്‍സിഎല്‍ അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഡിഎംആര്‍സിക്കെതിരെ ഒന്നും മിണ്ടാന്‍ കഴിയാത്ത സ്ഥിതിയാണ്.
മോണോറെയില്‍ പദ്ധതിക്കായി വിളിച്ച ടെണ്ടറുകള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ്ഇത്. സാങ്കേതിക ബിഡിന്മേലുള്ള റിപ്പോര്‍ട്ട് വൈകിക്കുകയും പുതിയ പദ്ധതിയുടെ പഠനം സമാന്തരമായി നടത്തുകയും ചെയ്ത് വിജയിപ്പിക്കുകയുമാണ് ഡിഎംആര്‍സിയുടെ ലക്ഷ്യം. ഓപ്പണ്‍ ടെണ്ടറില്‍ പങ്കെടുക്കാതിരുന്ന ജപ്പാന് കമ്പനിയായ ഹിറ്റാച്ചിയുമായി ചേര്‍ന്നുള്ള ഈ പ്രവര്‍ത്തനം കെഎംആര്സിഎല്ലിലുള്ള ഉന്നത ഉദ്യോഗസ്ഥര്ക്കറിയാമെങ്കിലും അവര്‍ മൗനം പാലിക്കുകയാണ്.
തിരുവനന്തപുരം മോണോറെയിലിനു 3590 കോടി രൂപയാണ് ആദ്യഘട്ടത്തിനു ചെലവാകുക. ടെക്നോസിറ്റി മുതല്‍ കരമന വരെയുള്ള 22.20 കിലോമീറ്റര്‍ റെയില്‍ പൂര്‍ണമായും കോണ്‍ക്രീറ്റ് പില്ലറുകള്‍ക്കു മുകളിലൂടെയാണ്. 19 സ്റ്റേഷനുകള്‍ ഇതിലുണ്ടാകും. 525 പേര്‍ക്ക് ഒരേ സമയം സഞ്ചരിക്കാന്‍ കഴിയുന്ന മൂന്നു ബോഗികള്‍ അടങ്ങുന്നതാണ് മോണോ റെയില്‍. കേശവദാസപുരത്തും തമ്പാനൂരിലും പ്രധാന സ്റ്റേഷനുകള്‍ ഉണ്ടാകും. പദ്ധതിക്കായി 39 കുടുംബങ്ങളുടെ സ്ഥലവും 65 കടകളും ഒഴിപ്പിക്കണം. അഞ്ചു വര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തെ മൂന്നായി തിരിച്ചാണ് നിര്‍മാണം നടത്തുക. ഇതില്‍ ടെക്നോ സിറ്റി മുതല്‍ ശ്രീകാര്യം വരെയുള്ള ആദ്യഘട്ട നിര്‍മാണം 40 മാസം കൊണ്ടു പൂര്‍ത്തിയാക്കും. രണ്ടാം ഘട്ട നിര്‍മാണം കാര്യവട്ടം മുതല്‍ കേശവദാസപുരം വരെയുള്ള എട്ടു കിലോമീറ്റര്‍ 60 മാസം കൊണ്ടും കേശവദാസപുരം-കരമന വരെയുള്ള എട്ടു കിലോമീറ്റര്‍ 60 മാസം കൊണ്ടും പൂര്‍ത്തിയാക്കും. 1991 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കോഴിക്കോട് മോണോ റെയില്‍, മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെയാണ്. 15 സ്റ്റേഷനുകളാണ് ഉണ്ടാവുക.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: