കരുനാഗപ്പള്ളി: ബാധയൊഴിപ്പിക്കലിനിടയില് തഴവ കടത്തൂര്‍ കണ്ണങ്കരകുറ്റിയില് ഹസന്‍കുഞ്ഞിന്റെ മകള്‍ ഹസീനയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ മുഹമ്മദ് സിറാജുദ്ദീന് സിദ്ധന്റെ മേലങ്കിയണിഞ്ഞ മതതീവ്രവാദിയാണെന്നതിന് കൂടുതല്‍ തെളിവുകള്‍. ക്ഷേത്രങ്ങള്‍ ആക്രമിച്ചും ഗുരുമന്ദിരങ്ങള് തകര്‍ത്തും മതവിദ്വേഷപ്രസംഗങ്ങള് നടത്തിയും വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ നിരവധി കേസുകളാണ് ഇയാളുടെ പേരിലുള്ളത്.
മതതീവ്രവാദ സ്വഭാവമുള്ള ചില പ്രത്യേക സംഘടനകളുടെ സഹായവും ഇയാള്‍ക്കു ലഭിച്ചിരുന്നതായി സൂചനയുണ്ട്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ ഗള്‍ഫില്‍ പോകുകയും അവിടെ മന്ത്രവാദം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ തീവ്രവാദ പ്രവര്ത്തനത്തിലേര്പ്പെടുകയുമായിരുന്നു. ഭീകരസംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും സിറാജുദ്ദീന് നേതൃത്വം നല്കി. ഒന്നിലധികം വ്യാജപാസ്പോര്‍ട്ട് ഉപയോഗിച്ചതിനെ തുടര്‍ന്ന് അടൂര്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. വര്‍ഗീയകലാപം ഉണ്ടാക്കാനുള്ള ശ്രമത്തില്‍ തുടര്‍ച്ചയായി നാല് ഗുരുമന്ദിരങ്ങള് ആക്രമിച്ച കേസില്‍ നൂറനാട് മാവേലിക്കര സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ പ്രതിയാണ്. തഴവ പാവുമ്പയില്‍ ഗുരുമന്ദിരം അടിച്ചു തകര്‍ത്തതിന് നേതൃത്വം നല്കിയതും ഇയാളായിരുന്നു. ഈ കേസുകളിലെല്ലാം പ്രതികള്‍ മനോരോഗികളാണെന്ന് പോലീസ് നിസ്സാരവല്‍ക്കരിക്കുകയായിരുന്നു ചെയ്തത്.
പന്തളത്തിനടുത്ത് കുരമ്പാലയിലും പൂഴിക്കാട്ടുമൊക്കെ ക്ഷേത്രങ്ങള്‍ ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. ഇതിനുശേഷം വെട്ടിയാര്‍ പള്ളിയറക്കാവ് ദേവീക്ഷേത്രം ആക്രമിക്കാന്‍ സിറാജുദ്ദീന്റെ നേതൃത്വത്തില്പോയ ഒരു സംഘം ആളുകളെ വഴിയില്‍വച്ച് പോലീസ് പിടികൂടിയിരുന്നു. അന്ന് ഈ സംഘത്തിന്റ കയ്യില്‍ നിന്നും മാരകായുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തിരുന്നു. ക്ഷേത്രം ആക്രമിക്കുന്നതിനുള്ള ആയുധങ്ങള്‍ ഇയാളുതന്നെയാണ് എത്തിച്ചതെന്നും പോലീസ് പറയുന്നു.
പത്താംക്ലാസു വരെ മാത്രം പഠിച്ചിട്ടുള്ള സിറാജുദ്ദീന് പള്ളികളിലും വീടുകളിലും പോയി ഓതാന്‍ തുടങ്ങിയതോടെയാണ് സിദ്ധന്റെ മേലങ്കി അണിയുന്നത്. ഇരുപതാം വയസുമുതല്‍ മന്ത്രവാദം, ബാധയൊഴിപ്പിക്കല്‍, ഭ്രാന്തുമാറ്റല്, വ്യാജചികിത്സ എന്നിവയും തൊഴിലാക്കിയ ഇയാള്‍ അനേകം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെങ്കിലും പോലീസിനുമുന്നില്‍ സ്വതന്ത്രനായി വിഹരിച്ചത് മതത്തിന്റെ പരിവേഷത്തിലായിരുന്നു.
മുമ്പ് ഇയാള്‍ ആദിക്കാട്ടുകുളങ്ങരയില്‍ ഒരു യത്തീംഖാന നടത്തിയിരുന്നു. ഇവിടെ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ്. തുടര്‍ന്ന് ഇയാളെ അവിടെ നിന്നും നാട്ടുകാര്‍ അടിച്ച് ഓടിക്കുകയായിരുന്നു. ആ യത്തീംഖാന പൂട്ടിക്കുകയും ചെയ്തു. ആണ്‍കുട്ടികളെപ്പോലും ഇയാള്‍ വെറുതെ വിട്ടിരുന്നില്ലെന്നാണ് സ്ഥലവാസികള്‍ പറയുന്നത്. സംസ്ഥാനത്തെ പള്ളികളുടെ രസീതുണ്ടാക്കി പണം പിരിച്ചതായും പരാതിയുണ്ട്. അങ്ങനെ ലക്ഷങ്ങളാണ് തട്ടിയെടുത്തത്. ജിന്ന് ഒഴിപ്പിക്കുന്നതിന് ക്രൂരമായ മര്‍ദ്ദനമുറകളാണ് ഇയാള്‍ സ്വീകരിച്ചിരുന്നത്. മര്‍ദ്ദനത്തിനുശേഷം ഇരയെ മലര്‍ത്തിക്കിടത്തി വയറില്‍ ചവിട്ടി ശ്വാസം വായില്‍ക്കൂടിയും മൂക്കില്‍കൂടിയും പുറത്തേക്കുവിടുമ്പോള്‍ ആ വായു കുപ്പിയിലാക്കി കടലില്‍ കൊണ്ടുപോയി കളയിക്കുമത്രെ.
ഇതോടെ ബാധ ഒഴിഞ്ഞതായി പറഞ്ഞുപറ്റിക്കുകയും ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുകയും ചെയ്യും. വലിയവീടുകള്‍ കേന്ദ്രീകരിച്ചാണ് ഇയാളുടെ ബാധയൊഴിപ്പിക്കല്‍ കൂടുതലായി നടന്നിരുന്നത്. വീട്ടില്‍ കൂടുതല്‍ ധനം ലഭിക്കുന്നതിനും ഇയാളെ കൊണ്ടു മന്ത്രവാദം നടത്തിയവരുണ്ട്. അവസാനം ഉള്ളതുംകൂടി പോയിക്കഴിയുമ്പോള്പിന്നെ ഇത്തരക്കാര്‍ വിവരം പുറത്തുവിടുകയുമില്ല.
13-ാം തീയതി പുലര്‍ച്ചെയാണ് ഹസീനയെ ഇയാള്‍ ചവിട്ടിക്കൊന്നത്. ഹസീനയെ ഇരുട്ടുമുറിയില്‍ കമഴ്ത്തിക്കിടത്തി കാല്‍മുട്ടുകള്‍ നട്ടെല്ലില്‍ അമര്‍ത്തിവച്ച ശേഷം അവരുടെ തലമുടി ബലമായി പിടിച്ച് പുറകോട്ട് വലിച്ച് ഉയര്‍ത്തുന്നതിനിടയില്‍ പിതാവും സഹായിയും ഓരോ കാലിലും പിടിച്ച് മുകളിലേക്ക് ഉയര്‍ത്തിയപ്പോള്‍ നട്ടെല്ല് ഒടിയുകയും മഹാധമനി പൊട്ടി രക്തം വയറ്റില്‍ നിറയുകയും ചെയ്താണ് യുവതി മരിച്ചത്. ഇപ്പോള്‍ ഇയാളുടെ മുന്കാലപ്രവര്ത്തികളെക്കുറിച്ച് വീണ്ടും അന്വേഷണം തുടങ്ങിയിരിക്കുന്നു. പുറംലോകം അറിയാത്ത ഒരുപാടു കൊലപാതകങ്ങള്‍ ഇയാള്‍ നടത്തിയതായി സംശയിക്കുന്നു. കായംകുളത്ത് കാപ്പില്ഭാഗത്തുള്ള യുവതിയുടെ മരണവും കടത്തൂരില്‍ മന്ത്രവാദത്തെ തുടര്‍ന്ന് ഒരു യുവതി കഴിഞ്ഞ വര്‍ഷം മരിച്ചതും തൊടിയൂര്‍ ചെട്ടിയത്തുമുക്കിനു കിഴക്കുവശം വിവാഹിതയായ ഒരു യുവതിക്ക് മറ്റൊരു യുവാവുമായുണ്ടായിരുന്ന സ്നേഹബന്ധം ഒഴിപ്പിക്കാന്‍ നടത്തിയ മന്ത്രവാദവും അന്വേഷണപരിധിയിലുണ്ട്. ഈ യുവതിയുടെ സ്നേഹബന്ധം ഒഴിപ്പിക്കാന്‍ സിറാജുദ്ദീന് 50000 രൂപ വാങ്ങിയെന്നും മന്ത്രവാദത്തെ തുടര്‍ന്ന് യുവതി മാരകരോഗിയായി ചികിത്സയിലാണെന്നും പറയപ്പെടുന്നു.
വ്യാജസിദ്ധന് റിമാന്‍ഡില്‍
കരുനാഗപ്പള്ളി: ബാധയൊഴിപ്പിക്കാന്‍ പിതാവും ഇടനിലക്കാരനും ചേര്‍ന്ന് യുവതിയെ ചവിട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലായ വ്യാജസിദ്ധന് സിറാജുദ്ദീന് (36) റിമാന്‍ഡില്‍. ജനരോഷം ഭയന്ന് രാവിലെ ഒമ്പത് മണിക്കുമുമ്പു തന്നെ പ്രതിയെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
പ്രതിയായ ചാരുമൂട് ആദിക്കാട്ടുകുളങ്ങര ബിസ്മി മന്‍സിലില്‍ മുഹമ്മദ് സിറാജുദ്ദീനെ കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ നിന്നുമാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റുചെയ്തത്. പോലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ കാണാന്‍ വലിയ ജനക്കൂട്ടമാണ് സ്റ്റേഷനു മുന്നിലും ദേശീയപാതയിലും തടിച്ചുകൂടിയത്. പിതാവ് ഹസന്‍കുഞ്ഞ്, ഇടനിലക്കാരനും ഹസന്‍കുഞ്ഞിന്റെ സുഹൃത്തും മുന്‍ അറബി അധ്യാപകനുമായ അബ്ദുള്‍ കബീര്‍, സിറാജുദ്ദീന് എന്നിവര്‍ ചേര്‍ന്നാണ് കൊലനടത്തിയത്. മൃതദേഹം ആരുമറിയാതെ പള്ളിയില്‍ കബറടക്കാനായിരുന്നു പ്രതികളുടെ നീക്കം. കരുനാഗപ്പള്ളി എസിപി ദേവമനോഹര്‍, സിഐ വിദ്യാധരന് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
വി. രവികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: