തിരുവനന്തപുരം: മൂലമറ്റം പവര്‍ ഹൗസിലെ ആറാം നമ്പര്‍ ജനറേറ്ററിനുണ്ടായ തകരാര്‍ പരിഹരിക്കാന്‍ സമയമെടുക്കും. അതിനാല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. ട്രാന്‍സ്ഫോര്‍മര്‍ മാറ്റിവെക്കാന്‍ ഒരാഴ്ച്ച എടുക്കുമെന്നാണ് സൂചന. 130 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്.
കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ വൈദ്യുതി ലഭിച്ചില്ലെങ്കില്‍ ഒരാഴ്ച വൈദ്യുതി നിയന്ത്രണം തുടരേണ്ടിവരും. നിലവില്‍ നാല് ജനറേറ്ററുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കായംകുളം നിലയത്തില്‍ നിന്നും വൈദ്യുതി ലഭ്യമാക്കിയതിനാല്‍ ഇന്നലെ നിയന്ത്രണം ഒഴിവായി. കായംകുളത്ത് നിന്നും 350 മെഗാവാട്ടാണ് ഇപ്പോള്‍ വാങ്ങുന്നത്. പവര്‍ എക്സ്ചേഞ്ച് വഴി 125 മെഗാവാട്ടും വാങ്ങുന്നുണ്ട്. തിങ്കളാഴ്ച്ച 150 മെഗാവാട്ടാണ് ഇവിടെ നിന്നും വാങ്ങിയത്. ഒരു യൂണിറ്റിന് 12.70 രൂപയാണ് കായംകുളം വൈദ്യുതിയുടെ വില. ബോര്ഡിനിത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
അതിനിടെ മൂലമറ്റം പവ്വര്‍ ഹൗസിലെ തകരാര്‍ പരിഹരിക്കുന്നതിന് ശ്രമങ്ങള്‍ ആരംഭിച്ചു. അങ്കമാലി ടെല്‍ക്കില്‍ നിന്നുള്ള ഉദ്യോഗസ്ഥരും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുമാണ് തകരാര്‍ പരിഹരിക്കുന്നതിനായി രംഗത്തുള്ളത്. തിങ്കളാഴ്ച രാവിലെയാണ് ആറാം നമ്പര്‍ ട്രാന്‍സ്ഫോര്‍മറിനും ജനറേറ്ററിനും തകരാറുണ്ടായത്. കേട് സംഭവിച്ച ട്രാന്‍സ്ഫോര്‍മര്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: