ശിബിരം, ശില്‍പ്പശാല, സംഗമം എന്നീ പദങ്ങള്‍ സര്‍വസാധാരണമായിരിക്കുന്നു. അവയുടെ പ്രോക്താക്കളെ തുടക്കത്തില്‍ വിമര്‍ശിച്ചിരുന്നു എങ്കിലും ഈ വാക്കുകളെ ഉള്‍ക്കൊള്ളാന്‍ എല്ലാ വിഭാഗവും തയ്യാറായിരിക്കുന്നു എന്നത് ശുഭോദര്‍ക്കം തന്നെ. ദൃശ്യ-അച്ചടിമാധ്യമങ്ങളും ഇവ അവലംബിക്കുന്നതായും കാണുന്നു. സാംസ്കാരിക പാരമ്പര്യവും മലയാളത്തനിമയും ഉണ്ടെന്ന് കണ്ടെത്തിയതാകാം കാരണം. ചില വ്യാഖ്യാനങ്ങള്‍ നോക്കുക:
”മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലെ പക്ഷപാതവും അത് നിര്‍മിക്കുന്ന പൊതുബോധവും ബുദ്ധിപരമായി സന്നിവേശിച്ച രാഷ്ട്രീയ അജണ്ട”യുടെ ഭാഗമായി ഒരു വിഭാഗം കാണുന്നു. ഒരു ചരിത്രകാരന് സൂചിപ്പിച്ചിട്ടുള്ള ”കാഴ്ചകളുടെ തരിപ്പ്” സന്നിവേശിപ്പിക്കുകയാണത്രെ ഇവിടത്തെ മതേതരമാധ്യമങ്ങള്‍. ക്ഷോഭമുണ്ടാകാന്‍ കാരണമമുണ്ടത്രെ. ബീഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍നിന്ന് കുട്ടികളെ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന സംരംഭത്തെ ”മനുഷ്യക്കടത്ത്” എന്ന പദം ഉപയോഗിച്ചാണുപോലും പരാമര്‍ശിച്ചത്. രേഖകളൊന്നും കൂടാതെ, ട്രെയിനില്‍ ടിക്കറ്റ് പോലും എടുക്കാതെ അനധികൃതമായാണ് അനാഥശാലകളുടെ ‘സുഗമമായ’ നടത്തിപ്പിനായി ഝാര്‍ഖണ്ഡ്, ബീഹാര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ കൊണ്ടുവന്നത്. ഈ അനധികൃത കൃത്യം മനുഷ്യക്കടത്തല്ല മറിച്ച് കുട്ടികളെ എത്തിക്കുകയാണത്രെ ചെയ്തത്. പാലക്കാട് എത്തിയപ്പോഴാണ് പുറംലോകം വിവരം അറിഞ്ഞത്. ഇക്കാര്യം മനസ്സിലാക്കിയ മനുഷ്യസ്നേഹികളായ ചിലരായിരിക്കാം പോലീസിലും മറ്റും വിവരം നല്‍കിയത്. ഹൈക്കോടതി ഇടപെട്ടതിനാല്‍ അന്വേഷണം നടത്തി വിവരം അറിയിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുമായി. കുട്ടികളുടെ നിജസ്ഥിതിയും വസ്തുതകളും അറിയാന്‍ ഫലപ്രദമായ അന്വേഷണം ആവശ്യമാണെന്ന് ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ക്രൈംബ്രാഞ്ച് പോലീസ് അന്വേഷണം നടത്തിയാല്‍ മതിയാകുമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. കേസ് തെളിയണമെന്നും വസ്തുതകള്‍ പുറത്താകണമെന്നും സമ്മര്‍ദ്ദങ്ങളുടെ വീര്‍പ്പുമുട്ടലില്‍ നിസ്സഹായനായ ആഭ്യന്തരമന്ത്രിക്ക് ആഗ്രഹമുണ്ടാകാമെങ്കിലും നടക്കുന്ന കാര്യമല്ല. അനാഥാലയങ്ങള്‍ ഉള്‍പ്പെടുന്ന വകുപ്പ് കൈകാര്യം ചെയ്യുന്നത് മുസ്ലിംലീഗാണ്. യത്തീംഖാനകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തേ മതിയാകൂ. അങ്ങനെയുള്ള വ്യവസ്ഥിതിയാണ് കേരളത്തിലുള്ളത്. അതിന് അറുതിവരുത്താന്‍ ആര്‍ക്ക് കഴിയും?
കോട്ടണ്‍ഹില്‍ സര്‍ക്കാര്‍ സ്കൂളിലെ പ്രധാനാധ്യാപികയെ സ്ഥലംമാറ്റിയതിനെ ചൊല്ലിയുണ്ടായ വിവാദത്തില്‍ മുന്‍മന്ത്രിയായ സിപിഎം നേതാവ് എ.കെ.ബാലനെക്കൊണ്ട് ഒരു മുസ്ലിം മന്ത്രിയെ മതതീവ്രവാദിയായി ചിത്രീകരിച്ചതിനെതിരെയും പ്രതിഷേധമുണ്ടായി. അക്കാര്യത്തില്‍ സിപിഎം ക്ഷമ ചോദിച്ചതായി ഒരു സ്വകാര്യചാനലില്‍ കാണുകയും ചെയ്തു. ”വോട്ടുബാങ്ക്” സജീവമായിരിക്കുന്നിടത്തോളം കാലം ഇതുപോലത്തെ ക്ഷമാപണങ്ങളും ഖേദപ്രകടനങ്ങളുമെല്ലാം ഉണ്ടാകുക സ്വാഭാവികം മാത്രം.
ഗാസയിലെ ഇസ്രയേല്‍ നടപടിക്കെതിരെ പ്രമേയം പാസ്സാക്കണമെന്ന ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിച്ച പ്രതിപക്ഷത്തെ ഒന്നുകൂടെ ഊര്ജസ്വലരാക്കാനായിരിക്കണം പിണറായി വിജയന്, ആര്‍എസ്എസിന്റെയും ഇസ്രയേലിന്റെയും രക്തവും മുഖവും ഒന്നാണെന്ന് പറഞ്ഞത് ആരാലും ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് 3,37,352 സജീവ അംഗങ്ങളുണ്ടായിരുന്ന സിപിഎമ്മിന് ഇപ്പോള്‍ 2,75,000 അംഗങ്ങളായി പശ്ചിമബംഗാളില്‍. അടവുനയങ്ങളൊക്കെ ഏശാതെ പോകുന്നു. പിണറായിയുടെ പിടിയും അയഞ്ഞുപോയിരിക്കുന്നു.
ലൗജിഹാദ് എന്ന പദപ്രയോഗം ഒരു വിഭാഗത്തെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള ഗൂഢപദ്ധതിയാണ് പോലും. ഇക്കാര്യം വസ്തുതയാണെന്ന് ”ഇരകള്‍”ക്കും അവരുടെ ബന്ധുക്കള്‍ക്കുമറിയാം. ഇരകളെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന ‘വേട്ടക്കാര്‍”എപ്പോഴും അവരുടെ ഭാഗം ന്യായീകരിക്കാന്‍ ബാധ്യസ്ഥരാകുമല്ലോ! സംസ്ഥാന സര്‍ക്കാരിലുള്ള സ്വാധീനവും അതില്‍ ചെലുത്തുന്ന രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും ‘ലൗ ജിഹാദ്’ എന്നൊന്നില്ലെന്ന് പറയിക്കാനും സമ്പത്തിന്റെ ”ഘന”ത്തിന്മേല് കേസുകള്‍ തേച്ചുമാച്ച് കളയിക്കാനുമാകുന്നു. സത്യം എന്താണെന്ന് ബഹുഭൂരിപക്ഷം വരുന്ന സാമാന്യജനത്തിനറിയാം.
നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ”കാവി”വല്‍ക്കരണം തുടങ്ങിയെന്ന ആക്ഷേപം തുടങ്ങിക്കഴിഞ്ഞു. വിദ്യാഭ്യാസമേഖലയും ചരിത്രരചനയും ഭാരതീയ സംസ്കാരവുമായി പുനര്‍നിര്‍മിക്കുന്ന ദൗത്യം പുതിയ ചരിത്രഗേവഷണ കൗണ്‍സില്‍ ചെയര്മാന് യെല്ലപ്രഗഡ സുദര്ശന് റാവു ആരംഭിച്ചത്രെ. ഇടതുപക്ഷ ചരിത്രകാരന്മാരുടെ ദൃഷ്ടിയില് വെറും ”മിത്തു”കളായ രാമായണവും മഹാഭാരതവും ചരിത്രസത്യങ്ങളും ഭാരതീയ സംസ്ക്കാരവുമായി അഭേദ്യബന്ധവുമുള്ളവയുമാണെന്ന റാവുവിന്റെ നിഗമനങ്ങളാണ് റൊമീള ഥാപറിനെപ്പോലെയുള്ളവരെ ചൊടിപ്പിച്ചത്. വേദങ്ങളെയും ആ വീക്ഷണത്തിലായിരിക്കാം അക്കൂട്ടര്‍ കാണുന്നത്. തെക്കെ അമേരിക്കന്‍ രാജ്യമായ പെറുവിലെ ഉപപ്രധാനമന്ത്രി വര്‍ഷങ്ങള്‍ക്ക് മുമ്പ് ദില്ലിയില്‍ വച്ച് തന്റെ പ്രസംഗം ആരംഭിക്കുന്നതിന് മുമ്പ് ഐക്യമത്യസൂക്തം എന്ന വേദമന്ത്രം ചൊല്ലിയത് ശ്രോതാക്കളെ അത്ഭുതപ്പെടുത്തിയ കാര്യം സുകുമാര്‍ അഴീക്കോട് എഴുതിയിട്ടുണ്ട്.
കോണ്‍ഗ്രസും ഇടതുപക്ഷങ്ങളും അസ്വസ്ഥരായിക്കഴിഞ്ഞു. ”നാഷണല്‍ ഹെറാള്‍ഡ്” പത്രവുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യന് സ്വാമി നല്കിയ കേസിന്റെ പശ്ചാത്തലത്തില്‍ ആദായവകുപ്പ് സോണിയക്കും രാഹുലിനും നോട്ടീസ് അയച്ചപ്പോള്‍, ഈ കേസ് കോണ്‍ഗ്രസിന്റെ ഉടനെയുള്ള തിരിച്ചുവരവിന് സഹായകമാകുമെന്ന കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയയുടെ പ്രസ്താവനതന്നെ അസഹിഷ്ണുതക്ക് പ്രകടമായ തെളിവാണ്. പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് രണ്ടുമാസമേ ആയുള്ളൂവെന്നും പാര്‍ലമെന്റില്‍ മൃഗീയഭൂരിപക്ഷമാണ് എന്‍ഡിഎക്ക് ഉള്ളതെന്നും ബോധ്യമുള്ളവരാണല്ലൊ കോണ്‍ഗ്രസുകാര്‍.
തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങളും നയങ്ങളുമായി മുന്നോട്ടുപോയി സദ്ഭരണംകൊണ്ട് ജനപിന്തുണ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ട്. പ്രവൃത്തിയിലൂടെ അത് തെളിയിക്കണം.
പ്രൊഫ.കെ.എസ്.ആര്. പണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: