വന്‍നഷ്ടമെന്ന് കൊട്ടിപ്പാടി അടിക്കടി ഇന്ധനവില വര്‍ധിപ്പിക്കുന്ന സമ്പ്രദായമാണ് കാലങ്ങളായി എണ്ണക്കമ്പനികള്‍ അനുവര്‍ത്തിച്ചുപോരുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ തന്നെ സര്‍ക്കാരിന് മുന്നില്‍ തെറ്റായ വിവരങ്ങള്‍ നല്കി പെട്രോളിനും മണ്ണെണ്ണയ്ക്കും, ഡീസലിനും, പാചകവാതകത്തിനും വിലവര്ധിച്ചുകൊണ്ടേയിരുന്നു. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കബളിപ്പിച്ച് ഈ പകല്‍ കൊള്ള നടത്തുകയായിരുന്നു എന്നാണ് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില നിര്‍ണ്ണയരീതി തെറ്റാണെന്നും 2007 മുതല്‍ 2012വരെയുള്ള അഞ്ചു വര്‍ഷം കൊണ്ട് പൊതു മേഖലാ എണ്ണക്കമ്പനികളുണ്ടാക്കിയ ലാഭം 50,513 കോടിയാണെന്നും കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍വെച്ചത്. പാചകവാതകം, മണ്ണെണ്ണ, ഡീസല്‍, പെട്രോള്‍ എന്നിവയുടെ വില ഇറക്കുമതിയുമായി ബന്ധപ്പെടുത്തി നിര്‍ണ്ണയിക്കുന്ന രീതി എണ്ണക്കമ്പനികള്‍ക്കും എണ്ണ വിതരണക്കമ്പനികള്ക്കുമാണ് ഗുണകരമാകുന്നതെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍തന്നെ ഈ തെറ്റായ സമ്പ്രദായം അനുവര്‍ത്തിക്കുമ്പോള്‍ സ്വകാര്യകമ്പനികള്‍ക്കും ലാഭകരമായിമാറുന്നത് സ്വാഭാവികമാണല്ലോ. ചുരുക്കിപ്പറഞ്ഞാല്‍ സ്വകാര്യകമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കിക്കൊടുക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികളും യുപിഎ സര്‍ക്കാരും ഒത്തുകളിച്ചു എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഇതുമൂലം കോടിക്കണക്കിനുള്ള സാധാരണക്കാരായ ഉപഭോക്താക്കള്‍ മരണത്തിനും ജീവിതത്തിനുമിടയില്‍ ഞെരിഞ്ഞമരുകതന്നെയാണ് ചെയ്യുന്നത്.
യഥാര്‍ത്ഥത്തില്‍ കസ്റ്റംസ് തീരുവ, ഇന്‍ഷുറന്‍സ്, കടല്‍ വഴിയുള്ള കടത്തുകൂലി തുടങ്ങിയ ചെലവുകളൊന്നും വരുന്നില്ലെങ്കിലും ഇത്തരം ചെലവുകളുണ്ടെന്ന സങ്കല്‍പ്പത്തില്‍ ഈ തുക എണ്ണക്കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മടക്കിനല്കുന്നുവെന്ന് സിഎജി കണ്ടെത്തിയിരിക്കുന്നു. അസംസ്കൃത എണ്ണയുടെ ഇറക്കുമതിക്ക് റിഫൈനറികള്‍ക്ക് ചെലവായ തുക അനുവദിച്ചാല്‍ പോലും, വില നിര്‍ണ്ണയ രീതിയിലെ അപാകത കാരണം എണ്ണവിതരണക്കമ്പനികള്‍ക്ക് കുറഞ്ഞത് 26,626 കോടിയുടെ ലാഭമുണ്ടായിക്കാണണമെന്നാണ് സിഎജിയുടെ നിരീക്ഷണം. സര്‍ക്കാര്‍ റിഫൈനറികള്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് സ്വകാര്യ റിഫൈനറികളില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ എടുക്കുന്നുണ്ട്. എണ്ണവിതരണക്കമ്പനികള്‍ ഈ റിഫൈനറികള്‍ക്ക് നല്‍കുന്നത് ഇറക്കുമതിയുമായി ബന്ധപ്പെടുത്തിയുള്ള വിലയാണ്. സ്വകാര്യ റിഫൈനറികളാകട്ടെ മിച്ചമുള്ള ഉല്‍പ്പന്നങ്ങള്‍ വന്‍ വിലയ്ക്ക് കയറ്റിയയക്കുകയും ചെയ്യുന്നു. ഈ വില റിഫൈനറി വിലയേക്കാള്‍ കുറവുമാണ്. ഈ ഇടപാടിലൂടെ റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ സ്വകാര്യ റിഫൈനറികള്‍ക്ക് കൊള്ള ലാഭം ലഭിക്കുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ വില നിര്‍ണ്ണയ രീതി റിഫൈനറികളുടെ യഥാര്‍ഥ ചെലവുമായി പൊരുത്തപ്പെടുന്നില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ അടിവരയിടുന്നുണ്ട്. ഇത് പുതിയ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുകതന്നെ വേണം. ഇപ്പോഴും എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കാനുള്ള സമ്മര്‍ദ്ദം തുടരുകയാണ്. യുപിഎ സര്‍ക്കാരിന് മുന്നില്‍ വച്ച വിലവര്‍ധന നടപ്പാക്കി കിട്ടാനാണ് അവരുടെ കരുനീക്കം. ഗ്യാസ് സിലിണ്ടറിന് 250 രൂപ കൂട്ടുന്നതോടൊപ്പം പ്രതിവര്‍ഷം അനുവദിച്ച സൗജന്യ നിരക്കിലുള്ള സിലിണ്ടറുകളുടെ എണ്ണം ഒന്‍പതായി കുറയ്ക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ഇതാ വിലവര്‍ധിപ്പിക്കാന്‍ പോകുന്നുവെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. അവസരോചിതമായി കേന്ദ്ര സര്‍ക്കാര്‍ അങ്ങനെയൊരു തീരുമാനമെടുത്തില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. പെട്രോളിനും ഡീസലിനും വില കൂട്ടുന്നു എന്നും പ്രചാരണമുണ്ടായിരുന്നു. അതേസമയം ഭീമമായ തുക പ്രതിമാസം വേതനം പറ്റുന്ന എണ്ണക്കമ്പനി ജീവനക്കാരോട് സബ്സിഡിയില്ലാത്ത പാചകവാതകമേ വാങ്ങാവൂ എന്ന് നിര്‍ദ്ദേശിച്ച കേന്ദ്രസമീപനം മാധ്യമങ്ങള്‍ തമസ്കരിക്കുകയാണ് ചെയ്തത്.
വില നിര്‍ണയത്തിലെ അപാകത മുതലെടുത്ത് റിലയന്‍സ്, എസ്സാര്‍ എന്നീ കമ്പനികള്‍ 2011-12 വര്‍ഷത്തില്‍ മാത്രം ഡീസല്‍ വില്പനയില് 667 കോടി അധിക ലാഭം നേടി എന്ന് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥത്തിലുണ്ടാകുന്ന നഷ്ടം ഇറക്കുമതിയിലും കയറ്റുമതിയിലുമല്ല റിഫൈനറികളുടെ സാങ്കേതിക വിദ്യ നവീകരിക്കാത്തതുമൂലമാണ്. രാജ്യത്തെ 22 റിഫൈനറികളിലായി സംസ്കരിച്ചെടുത്താണ് എണ്ണക്കമ്പനികള്‍ വിപണിയിലെത്തിക്കുന്നത്. ഇവിടെ സംസ്കരിച്ച് വിപണിയിലെത്തിച്ച ഉല്പന്നത്തിന് ഇറക്കുമതി ചെയ്യുന്ന എണ്ണക്കമ്പനിയുടെ വില കാണിച്ചാണ് നഷ്ടത്തിന്റെ പെരുമ്പറയടിക്കുന്നത്. പുതിയ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോട് പ്രതിബദ്ധരാണെന്ന് ബോധ്യപ്പെടുത്തണം. യുപിഎ സര്‍ക്കാരും എണ്ണ കമ്പനികളും ഒത്തുകളിച്ച് ജനങ്ങളെ ഊറ്റുകയായിരുന്നു എന്ന സത്യം വെളിച്ചത്തുകൊണ്ടുവരണം. അതോടൊപ്പം ഈ കൊള്ള അവസാനിപ്പിച്ച് എണ്ണയുടെ വില പരമാവധി കുറപ്പിക്കുന്നതിന് തയ്യാറാവുക തന്നെ വേണം.
കോണ്‍ഗ്രസിന്റെ നയങ്ങള്‍ കോപ്പിയടിച്ചതാണെന്നുള്ള ആരോപണം കല്ലുവച്ച നുണയാണെന്ന് തെളിയിക്കണം. കോണ്‍ഗ്രസിനും ബിജെപിക്കും പ്രവര്‍ത്തനത്തിലും പ്രത്യയശാസ്ത്രത്തിലും ഒരു സമാനതയുമില്ല. കോര്‍പ്പറേറ്റുകള്‍ക്ക് ലക്ഷക്കണക്കിന് കോടിരൂപ നികുതി കുടിശിക ഒഴിവാക്കി കൊടുത്തപ്പോള്‍ ബിജെപി സര്‍ക്കാര്‍ അവരില്‍ നിന്നും പിഴ ഈടാക്കിയാണ് വ്യത്യസ്തത തെളിയിച്ചത്. പെട്രോളിയം ഉല്പന്നങ്ങളുടെ വിലകുറച്ചുകൊണ്ട് മാതൃകകാട്ടാന്‍ മോദി സര്‍ക്കാര്‍ മുന്നോട്ടുവരികതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: