തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയിലെ വനിതാ പരാതി സെല്‍ കാലാവധി തീരുംമുമ്പേ വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന് പിരിച്ചുവിട്ട നടപടി ജനറല്‍ കൗണ്‍സില്‍ ഇടപെട്ട് റദ്ദാക്കി.
പുതിയ സമിതി രൂപീകരിച്ചുകൊണ്ട് വിസി പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കാനും പഴയ സമിതിയിലെ അംഗങ്ങളെത്തന്നെ ഉള്‍പ്പെടുത്തി കേന്ദ്രനിയമമനുസരിച്ചുള്ള ഇന്റേണല്‍ കംപ്ലെയിന്റ് കമ്മറ്റി രൂപീകരിക്കാനും ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു.
കാര്‍ഷിക സര്‍വകലാശാലയിലെ വകുപ്പു മേധാവി സഹ അധ്യാപികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചുള്ള പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിച്ചതിനു പിന്നാലെ സമിതിയെ പിരിച്ചുവിട്ടത് വിവാദമായിരുന്നു. ലൈംഗിക പീഡനത്തെക്കുറിച്ച് അന്വേഷിച്ച സമിതി വിസി അടക്കമുള്ളവര്‍ യഥാസമയം നടപടിയെടുത്തില്ലെന്ന് കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ഇതിനു പിന്നാലെയാണ് സമിതിയെ പിരിച്ചുവിട്ട് സ്വന്തം ആശ്രിതരെ മാത്രം ഉള്‍പ്പെടുത്തി പുതിയ സമിതി രൂപീകരിച്ചത്. വനിതകള്‍ക്കു സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം കാര്‍ഷിക സര്‍വകലാശാലയില്‍ സൃഷ്ടിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആരോപണ വിധേയനായ ഓഫിസ് മേധാവിയെ വൈസ് ചാന്‍സലറും രജിസ്ട്രാറും എക്സ്റ്റന്‍ഷന്‍ മേധാവിയും സംരക്ഷിക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.
ഇന്നലെ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ അജി ഫ്രാന്‍സിസും രാജിവ് നെല്ലിക്കുന്നും അടിയന്തര പ്രമേയം അവതരിപ്പിച്ചാണ് വിഷയം ചര്‍ച്ചയാക്കിയത്. കൃഷി മന്ത്രി കെ.പി മോഹനന്റെ പാര്‍ട്ടി അംഗങ്ങളായ ഇവര്‍ക്കു പുറമേ, എം.പി. വിന്‍സെന്റ് എംഎല്‍എ, കൗണ്‍സിലിലെ മുതിര്‍ന്ന അംഗങ്ങളായ ഡോ. ജോസ് ജോസഫ്, എന്‍.എല്‍. ശിവകുമാര്‍, ഡോ. മേരി റെജീന, ഡോ. എ. പ്രേമ, കെ.എ. ഷീബ തുടങ്ങിയവരെല്ലാം വിസിയുടെ നടപടിയെ ശക്തമായി എതിര്‍ത്തു സംസാരിച്ചു.
വിസി ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും ആരും അംഗീകരിക്കാന്‍ തയാറായില്ല. സര്‍വകലാശാലയേയും സര്‍ക്കാരിനേയും മോശമാക്കുന്ന നടപടിയാണു വിസിയുടേതെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു.
അടുത്ത വര്‍ഷം ജൂണ്‍ 25 വരെ കാലാവധിയുള്ള സമിതിയെയാണ് വിസി പിരിച്ചുവിട്ടത്. ഡോ. സുമ പൗലോസിന്റെ അധ്യക്ഷതയിലുള്ളതാണ് നിലവിലുണ്ടായിരുന്ന സമിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: