ന്യായാധിപ നിയമനം സംബന്ധിച്ച ഭരണ നടപടികള്‍ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണ്. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ മാത്രമേ ഇത്തരം വിവാദങ്ങള്‍ ഇടയാക്കുകയുള്ളൂ. ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നിയമന കാര്യത്തിലും കര്‍ണ്ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് കെ.എല്‍.മഞ്ജുനാഥിന്റെ ഉയര്‍ത്തപ്പെടല്‍ കാര്യത്തിലും നാട്ടില്‍ വിവാദം അരങ്ങു തകര്‍ക്കുന്നത് ആര്‍ക്കും ഗുണകരമല്ല. നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യവും നീതിക്രമങ്ങളും അനുശാസിക്കുന്നത് ഇത്തരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കോടതിയും സര്‍ക്കാരും ഏറ്റുമുട്ടുന്നത് ഒഴിവാക്കപ്പെടണമെന്നുതന്നെയാണ്.
സുപ്രീം കോടതി കൊളീജിയം മുന്നോട്ടുവെച്ച ജഡ്ജി നിയമന ലിസ്റ്റില്‍നിന്നും ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേര് ഒഴിവാക്കി മറ്റുള്ളവരുടെ നിയമനത്തിന് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയെന്നത് നേരാണ്. യഥാര്‍ത്ഥത്തില്‍ പ്രസ്തുത പേര് പുന:പരിശോധനയ്ക്കായി മാറ്റിവയ്ക്കുക മാത്രമാണുണ്ടായത്. ജസ്റ്റിസ് മഞ്ജുനാഥിനെ പഞ്ചാബ്, ഹരിയാന ചീഫ് ജസ്റ്റീസായി കൊളീജിയം ശുപാര്‍ശ ചെയ്തത് സര്‍ക്കാര്‍ മടക്കിയെന്നതും പിന്നീട് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നു. പക്ഷേ ഈ രണ്ടു സംഭവങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരോ നിയമമന്ത്രാലയമോ എന്തെങ്കിലും പരസ്യവെളിപ്പെടുത്തല്‍ നടത്തിയതായി ആര്‍ക്കും ചൂണ്ടിക്കാട്ടാനാവില്ല. തികച്ചും രഹസ്യമായി സൂക്ഷിക്കേണ്ട ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പരസ്യവിവാദത്തിലേക്ക് തള്ളിവിട്ടവര്‍ ആരായാലും അത് ശരിയായില്ല.
ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയിലെ മികച്ച അഭിഭാഷകരില്‍ ഒരാളാണ് എന്നതില്‍ തര്‍ക്കമില്ല. അദ്ദേഹത്തിന് സുപ്രീം കോടതി ന്യായാധിപനാകാനുള്ള യോഗ്യതകള്‍ സാങ്കേതികമായും വസ്തുതാപരമായും ഉണ്ടെന്ന കാര്യവും പൊതുവേ അംഗീകരിക്കത്തക്കതാണ്. എന്നാല്‍ അദ്ദേഹത്തിനെതിരേ രണ്ട് സംവിധാനങ്ങള്‍ മുഖേന ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടുണ്ടോയെന്ന് ആരാഞ്ഞറിയാന്‍ സര്‍ക്കാരിനുള്ള അവകാശം സുവ്യക്തമാണ്. ടുജി സ്പെക്ട്രം അഴിമതിയോട് ബന്ധപ്പെട്ട് മുഖ്യപ്രതിയുടെ അഭിഭാഷക സോളിസിറ്റര്‍ ജനറലിന്റെ ഓഫീസില്‍നിന്നും അദ്ദേഹത്തിന്റെ അറിവോടെ ചില കാര്യങ്ങള്‍ തയ്യാറാക്കിയെന്നതാണ് സിബിഐ ഓഫീസര്‍മാര്‍ ഉന്നയിച്ചിട്ടുള്ള ഒരാരോപണം. അവരെ സോളിസിറ്റര്‍ ജനറല്‍ വിളിച്ചുവരുത്തി സിബിഐയുമായി ബന്ധപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണമാണ് ഓഫീസര്‍മാര്‍ ഉയര്‍ത്തിയത്. ഇതിന്റെ നിജസ്ഥിതി അറിയാനും ആവശ്യമെങ്കില്‍ തീരുമാനം പുന:പരിശോധിക്കാന്‍ കൊളീജിയത്തോട് ആവശ്യപ്പെടാനും കേന്ദ്ര സര്‍ക്കാരിന് അവകാശമുണ്ട്. ഇതിനായി ലിസ്റ്റിലുള്ള മറ്റ് ജഡ്ജിമാരുടെ നിയമനം നീട്ടികൊണ്ടുപോകുന്നതും ശരിയല്ല, ഇത്തരമൊരു സാഹചര്യത്തില്‍ ഈയൊരു നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിനെ എങ്ങനെയാണ് കുറ്റപ്പെടുത്താനാകുന്നത്.
ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ ശുപാര്‍ശക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ശ്രമിച്ചതിനെ അദ്ദേഹം അമിക്കസ് ക്യൂറിയായിരുന്ന സൊറാബുദ്ദീന്‍ കേസില്‍ അമിത്ഷായ്ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയതുമായി ബന്ധപ്പെടുത്തിയാണ് ആസുത്രിതമായ പ്രചാരണങ്ങള്‍. അതാണ് ഇപ്പോള്‍ അരങ്ങുതകര്‍ക്കുന്നത്. നരേന്ദ്രമോദിക്കും ടീമിനും അപ്രകാരം ആരോടെങ്കിലും മുന്‍ വിരോധമുണ്ടായിരുന്നെങ്കില്‍ ഒരിക്കല്‍ തന്നെ ഏറ്റവും മോശക്കാരനാക്കി ചിത്രീകരിച്ച് സുപ്രീം കോടതിയില്‍ തന്റെ എതിര്‍ഭാഗം വാദിച്ച ആര്.എഫ്.നരിമാന്റെ പേര് സുപ്രീം കോടതി ജഡ്ജി സ്ഥാനത്തേക്ക് നരേന്ദ്രമോദി അംഗീകരിക്കുമായിരുന്നോ? ഒരു കേസില്‍ തന്നെ നീറോചക്രവര്ത്തിയോടുപമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പസായത്തിനെ കള്ളപ്പണം കണ്ടെത്താനുള്ള അന്വേഷണസംഘ ഉപമേധാവി ആക്കി ഇപ്പോള്‍ നിയമിച്ചിട്ടുള്ളത് നരേന്ദ്രമോദി തന്നെയല്ലേ ?
സുപ്രീം കോടതിയിലെ ന്യായാധിപനായി കൊളീജിയം ഒരാളെ ശുപാര്‍ശ ചെയ്തയച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും പരിശോധിക്കാതെ മേലൊപ്പ് വെച്ച് രാഷ്ട്രപതി സ്വാഭാവിക നിയമന ഉത്തരവ് പുറപ്പെടുവിക്കണമെന്ന് നിയമം അനുശാസിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട ഭരണഘടനാവ്യവസ്ഥകളില്‍ കൊളീജിയം എന്നൊരു പദംപോലും എവിടെയും കാണാനില്ല. രാഷ്ട്രപതി ഇന്ത്യന്‍ ചീഫ് ജസ്റ്റിസുമായി ആലോചിച്ച് നിയമനം നടത്തണമെന്ന് മാത്രമേ നിയമം വിവക്ഷിക്കുന്നുള്ളൂ. കൊളീജിയം നിശ്ചയിക്കുന്നത് ഗവണ്മെന്റ് നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമാകാതെ നടപ്പിലാക്കണമെന്ന് നിയമത്തിലെവിടെയും നിഷ്കര്‍ഷയില്ല. ആ നിലയ്ക്ക് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ കാര്യത്തില്‍ ശക്തമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നത് കൊളീജിയം പരിശോധിക്കണമെന്ന അഭിപ്രായം മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്ദ്ദേശങ്ങളിലടങ്ങിയതെന്ന് വ്യക്തം. ഇക്കാര്യത്തില്‍ യാതൊരുവിധ പരസ്യ പ്രസ്താവനയ്ക്കും കേന്ദ്ര സര്‍ക്കാര്‍ മുതിര്ന്നിട്ടില്ലായെന്നത് ഏറെ ആശ്വാസകരമാണ്.
എന്നാല്‍ ഗോപാല്‍ സുബ്രഹ്മണ്യം സ്വയം മാധ്യമങ്ങള്‍വഴി കേന്ദ്ര സര്‍ക്കാരിനെ പ്രതികൂട്ടിലാക്കികൊണ്ടുള്ള പ്രസ്താവനായുദ്ധവുമായി രംഗത്തുവരികയാണുണ്ടായത്. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള അദ്ദേഹത്തിന്റെ പരസ്യപ്രസ്താവന അപകീര്‍ത്തികരവും അപക്വവും ആയിരുന്നു. തനിക്ക് ജഡ്ജി പദവി വേണ്ടെന്നും അദ്ദേഹം മാധ്യമങ്ങള്‍വഴി പ്രഖ്യാപിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ തന്റെ പേരിലുള്ള ആക്ഷേപം സംബന്ധിച്ച് കൊളീജിയം പരിശോധിച്ച് ക്ലീന്‍ ചിറ്റ് നല്കി വീണ്ടും തന്നെ നാമനിര്‍ദ്ദേശം ചെയ്യാന്‍ അദ്ദേഹം കാത്തിരിക്കുകയാണ് വേണ്ടിയിരുന്നത്. പക്ഷേ അദ്ദേഹം തോക്കിനകത്തു കയറി വെടിവെയ്ക്കുകയായിരുന്നു. ഇപ്പോള്‍ കാട്ടിയ അപക്വമായ സമീപനം എന്ന ഒറ്റ കാരണംകൊണ്ടുതന്നെ സുപ്രീം കോടതി ജഡ്ജിയായിരിക്കാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്ന് കരുതുന്നവര്‍ നിരവധിയാണ്.
ജഡ്ജി നിയമനം സംബന്ധിച്ച് കൊളീജിയവും സര്‍ക്കാരും സ്വീകരിക്കുന്ന നടപടികള്‍ പരസ്യപ്പെടുത്താന്‍ പാടില്ലാത്തതാണ്. ഇത്തരം കാര്യങ്ങള്‍ മാധ്യമ ചര്‍ച്ചകള്‍ക്ക് വിഷയീഭവിക്കാറുമില്ല. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കൊളീജിയം അയച്ച ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ച രണ്ട് സംഭവങ്ങള്‍ ചരിത്രത്തിലുണ്ട്. ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നിയമനകാര്യമോ ജസ്റ്റിസ് കെ.എല്‍.മഞ്ജുനാഥിന്റെ സ്ഥാനക്കയറ്റ പ്രശ്നമോ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പരസ്യമായ വെളിപ്പെടുത്തലുകളൊന്നും ഇതുവരെ നടത്തിയിട്ടില്ല. എന്നാല്‍ ഗോപാല്‍ സുബ്രഹ്മണ്യം പരസ്യപ്രസ്താവനവഴി പ്രശ്നം വിവാദമാക്കിയിരുന്നു. ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇതുമായി ബന്ധപ്പെട്ട പൊതുവേദിയില്‍ വെച്ചു നടത്തിയ പരാമര്‍ശങ്ങളും സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ മാധ്യമങ്ങള്‍ കിണഞ്ഞു ശ്രമിച്ചു എന്നുള്ളത് പകല്‍പോലെ വ്യക്തമാണ്. ബഹുമാന്യനായ ജസ്റ്റിസ് ലോധയും ഈ പ്രശ്നത്തില്‍ പരസ്യ പ്രതികരണത്തിനു മുതിരാതിരുന്നെങ്കില്‍ നന്നായിരുന്നേനെ.
കര്‍ണ്ണാടക ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിയായ ജസ്റ്റിസ് കെ.എന്‍. മഞ്ജുനാഥിനെ പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചുകൊണ്ടുള്ള കൊളീജിയം ശുപാര്‍ശയും കേന്ദ്ര ഭരണകൂടം മടക്കിയതായി മാധ്യമ വാര്‍ത്തകളുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇക്കാര്യത്തിലും മുന്‍വിധിയോടെയോ വൈര്യനിര്യാതന ബുദ്ധിയോടെയോ കേന്ദ്ര ഭരണകൂടം പെരുമാറിയതായി ആര്‍ക്കും ആക്ഷേപിക്കാനാവില്ല. പക്ഷേ ഇക്കാര്യത്തില്‍ രാഷ്ട്രീയ അതിക്രമത്തിന് ചിലരൊക്കെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രചാരണങ്ങള്‍ കേന്ദ്ര ഭരണകൂടത്തിനും ബിജെപിക്കുമെതിരെ തലങ്ങുവിലങ്ങും ഇപ്പോഴും താണ്ഡവനൃത്തമാടുന്നുണ്ട്. ചില മാധ്യമങ്ങളിലൂടെയും മറ്റും ജസ്റ്റിസ് മഞ്ജുനാഥിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അതീവ ഗൗവരമുള്ളവയായിരുന്നു.
ബാംഗ്ലൂര്‍ ഡവലപ്മെന്റ് അതോറിറ്റി മുമ്പാകെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ ബഹുമാന്യനായ ജഡ്ജിയുടെ മകള്‍ കുമാരി ചിത്രയ്ക്ക് അനധികൃതമായി വ്യാളിയ്ക്കാവല് സൊസൈറ്റി സ്ഥലം നല്‍കിയെന്ന് പരക്കെ ആരോപണമുണ്ടായിരുന്നു. ഇത്തരം തെറ്റായ നടപടികളെ ചോദ്യംചെയ്ത് റിട്ട് ഹര്‍ജി ബാംഗ്ലൂര്‍ ഹൈക്കോടതി മുമ്പാകെ പരിഗണനയ്ക്ക് വന്നപ്പോള്‍ ജസ്റ്റിസ് മഞ്ജുനാഥ് തന്നെ ആ കേസില്‍ വാദം കേട്ട് മകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുകൂലമായി വിധിച്ചു എന്നതാണ് ആരോപണത്തിന്റെ കാതല്‍. പ്രസ്തുത ആരോപണം ശരിയോ തെറ്റോ എന്ന കാര്യത്തില്‍ നിജസ്ഥിതി അന്വേഷിച്ച് തിട്ടപ്പെടുത്തിയോയെന്നറിയില്ല. അതുകൊണ്ടുതന്നെ കേന്ദ്രത്തിലെ ഭരണകക്ഷിയോ മറ്റോ പ്രസ്തുത ന്യായധിപനെതിരെ ആരോപണം ഉന്നയിച്ചതായി ആര്‍ക്കും ആക്ഷേപിക്കാനാവില്ല. എന്നാല്‍ കൊളീജിയം അയച്ച റിപ്പോര്‍ട്ടില്‍ ഒരു ന്യായാധിപന് ഈ പ്രശ്നം ഉന്നയിച്ചതായി അനുബന്ധരേഖകളില്‍ കണ്ടപ്പോള്‍ അത് കൊളീജിയം പരിശോധിക്കണമെന്ന് സര്‍ക്കാരിനു തോന്നിയിട്ടുണ്ടാവാം. സ്വാഭാവികമായും ഇതിന്റെ നിജസ്ഥിതി അന്വേഷിച്ചറിയാന്‍ കൊളീജിയത്തോട് നിയമമന്ത്രാലയം ആവശ്യപ്പെട്ടിട്ടുമുണ്ടാവാം. ഇതില്‍ അസ്വാഭാവികത ഒന്നുമില്ല. ഇതൊക്കെ വിവാദമാക്കുന്നതാണ് ആപത്കരം.
കേന്ദ്രത്തില്‍ അധികാരമെറ്റെടുത്ത നരേന്ദ്രമോദി സര്‍ക്കാറിനെതിരെ സ്ഥാനത്തും അസ്ഥാനത്തും ഉറഞ്ഞുതുള്ളുന്ന ഒരു പറ്റം മാധ്യമങ്ങള്‍ കേന്ദ്രം കൊളീജിയം ശുപാര്‍ശകള്‍ മടക്കിയെന്നാരോപിച്ച് സര്‍ക്കാരിനുമേല്‍ ബോധപൂര്‍വ്വം കുറ്റം ചുമത്തുകയാണ്. ഇത്തരം പ്രചരണങ്ങള്‍ ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും സുഗമമായ ഗതിപ്രവാഹത്തിന് തടസ്സമാണ് സൃഷ്ടിക്കുക. മോദി സര്‍ക്കാര്‍ അതിരുവിട്ട് ജുഡീഷ്യറിയുടെ അധികാരത്തിനുമേല്‍ കടന്നാക്രമണം നടത്തുന്നുവെന്ന ആക്ഷേപം വസ്തുതാപരമായും നിയമപരമായും അടിസ്ഥാനമില്ലാത്തതാണ്. സര്‍ക്കാരും ജുഡീഷ്യറിയും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നു എന്നുള്ള വാര്‍ത്തയും ദുരുദ്ദേശപരമാണ്. ജുഡീഷ്യറിയുടെ അന്തസ്സും ആഭിജാത്യവും സ്വാതന്ത്ര്യവും നിലനിര്‍ത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യത്തില്‍ യാതൊരുവിധ വീഴ്ചയും ബിജെപി സര്‍ക്കാര്‍ കാട്ടില്ല. ഭരണഘടനാ സ്ഥാപനങ്ങളുടെ ഭ്രമണപഥങ്ങള്‍ അതിരുകള്‍ ലംഘിക്കാതെ അന്യോന്യം മാനിച്ച് മുന്നോട്ടു നീങ്ങുന്ന ഒരു വ്യവസ്ഥയ്ക്കുവേണ്ടിയാണ് ബിജെപി എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. കേന്ദ്രഭരണം കയ്യാളുന്ന ഇപ്പോഴത്തെ അവസ്ഥയിലും പ്രസ്തുത കാഴ്ചപ്പാട് അഭംഗുരം തുടരുമെന്ന് ഉറപ്പിക്കാം.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: