തിരുവനന്തപുരം: ഏഴാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് വര്‍ണാഭമായ തുടക്കം. പുതിയ പരീക്ഷണങ്ങളുമായി രംഗത്തെത്തിയ പുതുതലമുറയെ സാക്ഷി നിര്‍ത്തി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
കഴിഞ്ഞ ദിവസം അന്തരിച്ച ജെ.സി. ഡാനിയേല്‍ പുരസ്കാര ജേതാവ് ശശികുമാറിനെ അനുസ്മരിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സിനിമയ്ക്ക് ഭാഷയില്ലെന്നും അഭിനയമാണ് സിനിമയുടെ ഭാഷയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഫീച്ചര്‍ ഫിലിമിന് കൊമേഴ്സ്യല്‍ മാര്‍ക്കറ്റ് കൂടി കണക്കിലെടുത്ത് പിടിച്ചു നില്‍ക്കേണ്ടതുണ്ട്. എന്നാല്‍ ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിമുകള്‍ എന്നിവ അങ്ങനെയല്ല. താരതമ്യേന അവയുടെ നിര്‍മാണ ചെലവ് കുറവാണ്. ഇവിടെ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നവയ്ക്ക് സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സമ്മാനത്തുക കുറഞ്ഞുപോയി എന്ന് ആരും കരുതരുത്. സമ്മാനങ്ങള്‍ പ്രോത്സാഹനമായി മാത്രമേ കാണാവൂ എന്നും മന്ത്രി പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രിയദര്ശന് ആധ്യക്ഷ്യം വഹിച്ചു. ഫെസ്റ്റിവല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാ പോള്‍ ഫെസ്റ്റിവലിന്റെ നടത്തിപ്പിനെക്കുറിച്ച് വിശദീകരിച്ചു. പിഎസ്ബിടി മാനേജിംഗ് ട്രസ്റ്റി രാജീവ് മല്‍ഹോത്ര മുഖ്യപ്രഭാഷണം നടത്തി. കെഎസ്എഫ്ഡിസി എംഡി ദീപാ നായര്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. നവ്റോസ് കോണ്ട്രാക്ടര്, റോയസ്റ്റണ്‍ ഏബിള്‍, ഗോള്‍ഡാ സെലം, ഹര്‍ഷ് മന്തെ, സൂസി തോറെ, ഹോംഗ് ഹൈ സൂക്ക് എന്നിവരാണ് മേളയിലെ ജൂറിമാര്‍. കൈരളി, ശ്രീ, നിള തീയറ്ററുകളിലായി നടക്കുന്ന ഫെസ്റ്റിവല്‍ 22ന് വൈകീട്ട് സമാപിക്കും. ആറു വിഭാഗങ്ങളിലായി 94 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. വിവിധ രാജ്യങ്ങളില്‍ നിന്നു ലഭിച്ച 600 എന്‍ട്രികളില്‍ നിന്ന് തെരഞ്ഞെടുത്ത 212 ചിത്രങ്ങള്‍ അഞ്ചു ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കും. രാവിലെ 9.30 മുതല്‍ ആരംഭിക്കും. മികച്ച ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ഹ്രസ്വ ചിത്രത്തിന് 50,000 രൂപയും പ്രശംസാ പത്രവും നല്‍കും. ആനിമേഷന്‍ ചിത്രത്തിനും മ്യൂസിക് വീഡിയോക്കും 25,000 രൂപ വീതവും പ്രശംസാ പത്രവും ക്യാമ്പസ് സിനിമയ്ക്ക് 20,000 രൂപയും പ്രശംസാ പത്രവും സമ്മാനിക്കും. മികച്ച ഡോക്യുമെന്ററി ഛായാഗ്രാഹകന്‍ 15,000 രൂപയും പ്രശംസാ പത്രവുമാണ് പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: