തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പ്ലസ്ടു സ്കൂളുകളും ബാച്ചുകളും അനുവദിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം തിങ്കളാഴ്ചയുണ്ടാകുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. മന്ത്രിസഭാ ഉപസമിതിയില്‍ തര്‍ക്കങ്ങളില്ല. അധിക ബാച്ചുകളുടെ കാര്യത്തിലാണ് തീരുമാനമാകാത്തത്. സ്കൂളുകളുടെ കാര്യത്തില്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കമൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂളുകളെ സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്ന വാര്‍ത്ത ശരിയല്ല. ഇത് സംബന്ധിച്ച് പുറത്തു വരുന്ന കണക്കുകളും തെറ്റാണ്. ചില അധ്യാപക സംഘടനകള്‍ കണക്കുമായി രംഗത്തു വന്നു. എന്നാല്‍ ശരിയായ കണക്ക് സര്‍ക്കാരിന്റെ കൈവശമുണ്ട്. ഇക്കാര്യം നിയമസഭയില്‍ വ്യക്തമാക്കിയതാണ്. അണ് എയ്ഡഡ് സ്കൂളുകളിലാണ് സീറ്റൊഴിവുള്ളതെന്നും മന്ത്രി പറഞ്ഞു.
ചെലവ് കുറഞ്ഞ രീതിയില്‍ സ്കൂളുകള്‍ അനുവദിക്കാനാണ് തീരുമാനം. അധ്യാപക ബാങ്കില്‍ നിന്നും അധ്യാപകരെ കണ്ടെത്തും. ഇക്കാര്യം ധനമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കും. വിദ്യാഭ്യാസ വകുപ്പിനെതിരെ കോണ്‍ഗ്രസ് മുഖപത്രം രംഗത്ത് വന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതിന് ചന്ദ്രിക പത്രത്തിലൂടെ മറുപടി നല്‍കിയിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വീക്ഷണത്തിന്റെ നിലപാടിനെതിരെ കെപിസിസി രംഗത്ത് വന്നിട്ടുണ്ടെന്നും അബ്ദുറബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: