ഭരണതലത്തില്‍നിന്ന് വ്യക്തമായ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തന പദ്ധതി ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. പുതിയ കേന്ദ്രഗവണ്മെന്റിന് ഈ കാര്യത്തില്‍ വളരെയധികം താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കുന്ന നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനായി സംസ്ഥാനങ്ങള്‍തോറും വിവിധ ആയുര്‍വേദ സംഘടനകളുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുന്നതിനുള്ള ആലോചനായോഗങ്ങളും ആരംഭിച്ചുകഴിഞ്ഞു. അവിടെയെല്ലാം രോഗചികിത്സ, ഔഷധവ്യവസായം, ഡോക്ടര്‍മാരുടെ ക്ഷേമം എന്നിവയ്ക്കു പ്രാധാന്യം നല്കുന്ന ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. തീര്‍ച്ചയായും പൊതുജനായുസ്സിന്റെ സൗഖ്യവും ദൈര്‍ഘ്യവും മെച്ചപ്പെടുന്നതിനു മൂലാധാരമാക്കേണ്ട പദ്ധതികളൊന്നും അവിടെ ചര്‍ച്ചചെയ്യപ്പെടുന്നില്ല. ആശുപത്രികളുടെയും ഡോക്ടര്‍മാരുടെയും എണ്ണം, ഔഷധങ്ങളുടെ ഉല്‍പ്പാദനം എന്നിവ വര്‍ദ്ധിയ്ക്കുന്നത് ഒരു സമൂഹത്തിന്റെ ആരോഗ്യകാര്യത്തിലുള്ള പുരോഗതിയായല്ല അധോഗതിയായാണ് കാണക്കാക്കാനാകുക. ചികിത്സാശാസ്ത്രത്തിന്റെ സഹായമില്ലാതെ സുഖമായി ദീര്‍ഘകാലം ജീവിക്കാനാവുക എന്നതാണ് ആരോഗ്യത്തിന്റെ ലക്ഷണം. അതിനായി ഭക്ഷണം, വ്യായാമം, വിശ്രമം, വിനോദം, രതി, മാനസിക വ്യാപാരങ്ങള്‍, ശ്രദ്ധ, വിവേകം, ഗുരുത്വം, സാമൂഹ്യബന്ധങ്ങളും ഇടപെടലുകളും, ശരീരത്തിന്റെ ബാഹ്യാന്തരികശുദ്ധി, ദിനചര്യ, പരിസ്ഥിതി, പാര്‍പ്പിടം, വസ്ത്രം എന്നിങ്ങനെയുള്ള അനേകകാര്യങ്ങളില്‍ ശരിയായ അറിവും പ്രവൃത്തിയുമാണാവശ്യം. ടി.വി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെയാണ് ഇങ്ങനെയുള്ള അറിവുകള്‍ ജനങ്ങളിലേക്കെത്തുന്നത്. ഇവിടെ മാധ്യമങ്ങളിലെ പാചകവിദഗ്ദ്ധര്‍ ഭക്ഷണം എങ്ങനെ വിഷമാക്കി മാറ്റാം എന്നതിലാണ് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. വ്യായാമ പരിപാടികളില്‍ ആരോഗ്യത്തേക്കാള്‍ പേശീസൗന്ദര്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്. കാലുകള്‍ നടക്കാനും ഓടാനുമുള്ളതല്ല, ചവിട്ടാനും തൊഴിക്കാനുമുള്ളതാണെന്നാണ് യുവാക്കള്‍ പഠിക്കുന്നത്. വാഹനങ്ങളിലെ സഞ്ചരിക്കാവൂ എന്നാണ് മാധ്യമങ്ങള്‍ ഉല്ബോധിപ്പിക്കുന്നത്. അപ്പോള്‍ കാലുകള്‍ മറ്റെന്തിനാണ് ? പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് കൊട്ടാരസദൃശമായ വീടുകള്‍ നാടുനീളെ ഉയരുമ്പോള്‍ ആ വിഷയത്തിലുള്ള മത്സരം രൂക്ഷമാക്കുകയാണ് ചാനലുകള്‍ ചെയ്യുന്നത്. ഇങ്ങനെയുള്ള പ്രതിലോമകരമായ പ്രവണതകള്‍ നിയമംകൊണ്ടോ മറുപ്രചാരണംകൊണ്ടോ തടയാനാകാത്തവിധം, ശക്തമായ വാണിജ്യ-വ്യവസായ മേഖലയുടെ പിന്തുണയോടെ സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കഴിഞ്ഞു.
ഇതിനെല്ലാം ഒരു മാറ്റമുണ്ടാകണമെങ്കില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാലഘട്ടത്തില്‍ തന്നെ ജൈവികമായ വിജ്ഞാനസമ്പ്രദായങ്ങളോടും ജീവിതരീതികളോടും ആഭിമുഖ്യം വളര്‍ത്താനുതകുന്ന പദ്ധതികള്‍ ആവിഷ്കരിയ്ക്കണം. ഇതിന്റെ ഭാഗമായി സ്കൂളുകളില്‍ യോഗപരിശീലനം നിര്‍ബന്ധമാക്കാന്‍ തുടങ്ങിയിട്ടുണ്ട്. യോഗവിദ്യ ലക്ഷ്യമാക്കുന്നത് ആത്മീയമാര്‍ഗ്ഗത്തിലൂടെയുള്ള മനുഷ്യപുരോഗതിയാണ് . ബ്രഹ്മജിജ്ഞാസയെ തൃപ്തമാക്കുകയെന്ന ആത്യന്തികലക്ഷ്യം പ്രാപിയ്ക്കാനായില്ലെങ്കിലും ഈ മാര്‍ഗ്ഗത്തിലൂടെയുള്ള സഞ്ചാരത്താല്‍ ശാരീരികവും മാനസികവുമായ കഴിവുകളുടെ പുരോഗതി ഉണ്ടാകുന്നുണ്ട്.
എന്നാല്‍ ശാരീരികവും മാനസികവുമായ സൗഖ്യത്തിന് ആത്മീയമാര്ഗ്ഗത്തോടൊപ്പം ഭൗതികമായ മാര്‍ഗ്ഗവും അത്യന്താപേക്ഷിതമാണ്. അതിനുള്ള ജൈവീകമായ ഭൗതികമാര്‍ഗ്ഗം ആയുര്‍വേദം തന്നെയാണ്. ഒന്നാംക്ലാസ്സുമുതല്‍ ഹയര്‍സെക്കണ്ടറി വരെ ഓരോ പ്രായത്തിനും അനുയോജ്യമായ പാഠ്യപദ്ധതികളിലൂടെ ആയുര്‍വേദപഠനം നിര്‍ബന്ധമാക്കണം. അഞ്ചാംതരം മുതല്‍ക്കെങ്കിലും അത് പരീക്ഷാവിഷയങ്ങളിലൊന്നാക്കണം. ഇത്തരത്തിലുള്ള ഒരു പാഠ്യപദ്ധതി ആവിഷ്ക്കരിക്കുന്നതിനുള്ള പ്രാഥമികസാഹചര്യങ്ങള് ഇന്നുണ്ട്. നല്ല അദ്ധ്യാപകരാകാന്‍ യോഗ്യതയുള്ള ആയിരക്കണക്കിന് ആയുര്‍വേദ ബിരുദധാരികള്‍ ഇന്ന് ഓരോവര്‍ഷവും പഠനം പൂര്‍ത്തിയാക്കുന്നുണ്ട്. അവര്‍ വെറും അദ്ധ്യാപകരെന്നതിലുപരി ഭാരതീയസംസ്കൃതിയുടെ അംബാസഡര്‍മാരായി പ്രവര്‍ത്തിക്കാന്‍ കഴിവുനേടിയവരാണ്. ആ തരത്തിലുള്ള അവരുടെ വിജ്ഞാനം വര്‍ദ്ധിയ്ക്കുന്നതിന് ആയുര്വേദബിരുദത്തിനുള്ള പാഠ്യപദ്ധതിയില്‍ ഇനിയും മാറ്റം വരുത്താനാകും. ഭാരതീയമൂല്യങ്ങള്‍ വിദ്യാഭ്യാസപദ്ധതിയില്‍ സമന്വയിപ്പിക്കാന്‍ ഗുണവും അംഗസംഖ്യയും വേണ്ടത്രയുള്ള (ഇവരുടെ സംഖ്യ ഇനിയും വര്‍ദ്ധിപ്പിക്കാന്‍ അനായാസം കഴിയും) ഒരു വിഭാഗം കണ്മുന്നിലുള്ളപ്പോള് പുതിയ ഗവണ്മെന്റിന് സ്വന്തം ആശയാദര്ശങ്ങള്ക്കനുസരിച്ചുള്ള വിദ്യാഭ്യാസനയം അനായാസമായി നടപ്പിലാക്കാനാകും. ഇവരിലെ ശരിയായ രാഷ്ട്രീയവീക്ഷണമുള്ള പ്രതിഭകളെ ഉപയോഗിച്ച് ഓരോ പ്രായത്തിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ പാഠഭാഗങ്ങള്‍ രൂപപ്പെടുത്താം.
പരീക്ഷക്കുവേണ്ടിയുള്ള പാഠഭാഗങ്ങളോടൊപ്പം, വിദ്യാര്‍ത്ഥികളുടെ നിത്യജീവിതത്തില്‍ ദിനചര്യ, ഭക്ഷണം, വ്യായാമം, വിനോദം തുടങ്ങിയ സര്‍വ്വകാര്യങ്ങളിലും പ്രായഭേദം, ഋതുഭേദം, ശരീരപ്രകൃതിഭേദം, ദേശഭേദം എന്നിവക്കനുസരിച്ചുള്ള ചിട്ടകള്‍ പരിശീലിപ്പിക്കുന്നതിനുള്ള മുന്‍ഗണനാക്രമവും തയ്യാറാക്കണം. ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികമായ കഴിവുകളായ കാര്യഗ്രഹണശേഷി, ഓര്‍മ്മശക്തി, ബുദ്ധിശക്തി എന്നിവ പ്രത്യേകം വര്ദ്ധിപ്പിക്കാനുതുകുന്ന പരിശീലനങ്ങളും ഈ അദ്ധ്യാപക- വൈദ്യന്മാരുടെ നേതൃത്വത്തില്‍ ആരംഭിയ്ക്കാം. ഇതോടൊപ്പം കുട്ടികളുടെ രോഗപ്രതിരോധ – ചികിത്സാ ആവശ്യങ്ങളും ഒരുപരിധിവരെ ഇവരിലൂടെ സാധിക്കാനാകും. ഹോസ്റ്റലുള്ള വിദ്യാലയങ്ങളില്‍ വാര്ഡന്മാരായി ഇവരെ നിയമിക്കുന്നതായാല് ദൈംദിന ചിട്ടകള്‍ ഫലപ്രദമായി പരിശീലിപ്പിക്കാന്‍ കഴിയും.
ഇത്തരം ശ്രമങ്ങളുടെ ഫലമായി പൊതുജനാരോഗ്യസംരക്ഷണത്തിന്റെ പദ്ധതിച്ചെലവില്‍ സമീപഭാവിയില്‍ത്തന്നെ ഗണ്യമായ കുറവുണ്ടാകുമെന്നതിനാല്‍ ഈ പദ്ധതിക്കായി ചെലവാക്കുന്ന തുക ഗവണ്മെന്റിന് ഒരു ദീര്‍ഘകാല – സ്ഥിരനിക്ഷേപമായിത്തീരും.
ഇങ്ങനെ പുതിയൊരു ആരോഗ്യസംസ്ക്കാരത്തിന്റെ തുടക്കം വിദ്യാലയങ്ങളില്‍ നിന്നു തന്നെ വേണം. സംസ്ക്കാരം മുതിര്‍ന്നവരില്‍നിന്ന് കുട്ടികളിലേയ്ക്കു പകരുന്നതിനേക്കാള് വേഗത്തില്‍ കുട്ടികളില്‍നിന്നും മുതിര്ന്നവരിലേയ്ക്കു പകര്‍ത്താനാകും. തെറ്റായ ശീലങ്ങള്‍ പരിചയിച്ച മുതിര്‍ന്നവരില്‍ മാറ്റങ്ങളുണ്ടാക്കുക പ്രയാസകരമാണ്. കതിരില്‍ വളം വച്ചിട്ടുകാര്യമില്ലല്ലോ? കുട്ടികള്‍ നല്ലകാര്യങ്ങള്‍ വേഗം മനസ്സിലാക്കും. ഭാഷ, ഗണിതം, സംഗീതം എന്നിവ ശിശുക്കള്‍ പഠിയ്ക്കുന്നത്രയും വേഗത്തില്‍ പഠിയ്ക്കാന്‍ മുതിര്‍ന്നു കഴിഞ്ഞാല്‍ സാദ്ധ്യമല്ല. ഏതുവിഷയവും പരീക്ഷാവിഷയമാക്കിയാല് കുട്ടികള്‍ക്കു കൂടുതല്‍ മാര്‍ക്കു നേടിക്കൊടുക്കാനായി രക്ഷിതാക്കള്‍ അതു പഠിച്ചുപഠിപ്പിയ്ക്കാന് തുടങ്ങും. ഇങ്ങനെ ആയുര്‍വേദം, അതിലൂടെ ഭാരതീയസംസ്കൃതി, ഇവയ്ക്കെല്ലാം ആധാരമായ സംസ്കൃതഭാഷ എന്നിവയെല്ലാം മുതിര്‍ന്നവര്‍ക്കും പരിചിതമായിത്തീരും. അങ്ങനെ സംസ്ക്കാരം കുട്ടികളില്‍ നിന്ന് മുതിര്‍ന്നവരിലേയ്ക്ക് എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകും.
ഇത്തരം ഒരു മാറ്റത്തിന് ഗവണ്മെന്റിനോടൊപ്പം ആയുര്‍വേദ ബിരുദധാരികളും തയ്യാറെടുക്കേണ്ടതുണ്ട്. പഠിച്ചിറങ്ങിയാല്‍ നല്ല ചികിത്സകരാകണമെന്നതിനേക്കാള് നല്ല അദ്ധ്യാപകരാകുന്നതിന് അവര്‍ മുന്‍ഗണന നല്‍കണം. സമൂഹത്തിന്റെ രോഗാതുരതയുടെ ശമനവും ക്ഷേമഗതിയും ആയിരിക്കണം അവരുടെ ലക്ഷ്യം. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഒഴിവാക്കിക്കൊണ്ട് ശരിയായ ഭാരതീയമൂല്യങ്ങള്‍ പുതിയതലമുറയിലെത്തിക്കാന് അവര്‍ക്കു കഴിയണം.
സ്വന്തം ഉപജീവനത്തിനായി രോഗികളുടെ എണ്ണം വര്‍ദ്ധിക്കണമെന്നു പ്രാര്‍ത്ഥിക്കാന്‍ നല്ലൊരു വൈദ്യനു കഴിയില്ല. ചികിത്സകരുടെ ആവശ്യമില്ലാത്ത ഒരു ലോകത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയും പ്രവര്‍ത്തനവുമാണ് വൈദ്യധര്‍മ്മം.
(അവസാനിച്ചു)
ഡോ. ജി. അനില്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: