മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് ചരക്ക് കപ്പല്‍ മണല്‍തിട്ടയില്‍ കയറി. നിയന്ത്രണംവിട്ട കപ്പല്‍ തിട്ടയിലിടിച്ചുകയറിയത് മണിക്കൂറുകളോളം തീരത്ത് ആശങ്കയുണര്‍ത്തി.
ബുധനാഴ്ച രാവിലെ 8 നാണ് ഗുജറാത്ത് മുന്ദ്രയില്‍ നിന്നും കണ്ടെയ്നറുകളുമായി വല്ലാര്‍പാടം ടെര്‍മിനലിലേക്ക് വരികയായിരുന്ന കപ്പല്‍ മണല്‍തിട്ടയില്‍ ഇടിച്ചുകയറിയത്. ഷിപ്പിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ ‘രാജീവ്ഗാന്ധി കണ്ടെയ്നര്‍’ എന്ന കപ്പലാണ് ഗതിമാറി തിട്ടയിലിടിച്ചത്. വല്ലാര്‍പാടം ടെര്‍മിനലിലേക്ക് വരികയായിരുന്ന കപ്പലിന്റെ സ്റ്റിയറിംഗിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് ഗതിമാറ്റത്തിന് ഇടയാക്കിയതെന്നാണ് വിശദീകരണം.
കപ്പല്‍ചാലില്‍ നിന്ന് ഗതിമാറിയ കപ്പല്‍ നിയന്ത്രണം വിട്ടതോടെ കപ്പിത്താന് നങ്കൂരമിട്ടതിനെത്തുടര്ന്ന് വേഗത കുറഞ്ഞു. ഇതുമൂലം വന്‍ അപകടമാണ് ഒഴിവായത്. കൊച്ചി തുറമുഖത്ത് നിന്ന് എത്തിയ രണ്ട് ടഗ്ഗുകള്‍ ചേര്‍ന്ന് 11 മണിയോടെ കപ്പല്‍ മണല്‍തിട്ടയില്‍നിന്ന് നീക്കി. രണ്ട് മാസത്തിനകം രണ്ട് മത്സ്യബന്ധന ബോട്ടുകളാണ് കൊച്ചി അഴിമുഖ കവാടത്തില്‍ രൂപംകൊണ്ട മണല്‍തിട്ടയിലിടിച്ച് തകര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: