തിരുവനന്തപുരം: ലാബുകളടക്കമുള്ള മെഡിക്കല്‍ സ്ഥാപനങ്ങള്‍ അവരുടെ സേവനങ്ങളില്‍ ലഭ്യമാക്കേണ്ട മിനിമം ഗുണനിലവാരം സംബന്ധിച്ച് നിയമം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രൂപപ്പെടുത്തുന്ന കേരള മെഡിക്കല്‍ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനും നിയന്ത്രണവും സംബന്ധിച്ച ബില്‍ അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള സംവിധാനവും ബില്ലില്‍ വിഭാവന ചെയ്യുന്നു. പ്രതിരോധ വകുപ്പിന്റെ കീഴിലല്ലാത്ത എല്ലാ അംഗീകൃത ചികിത്സാ സമ്പ്രദായങ്ങളിലുമുള്പ്പെടുന്ന ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്ക് ഈ ബില്ലിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കും.
ബില്‍ നിയമമാകുന്നതോടെ സ്ഥാപനങ്ങള്‍ക്ക് വ്യക്തമായ മാനദണ്ഡമുണ്ടാവുകയും അനധികൃതവും അംഗീകൃത യോഗ്യതയില്ലാത്തവയെ നിര്‍ത്തലാക്കുകയും ചെയ്യും. ആക്ടിലെ വ്യവസ്ഥകള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കു മേല്‍ സര്‍ക്കാരിന് വ്യക്തമായ നിയന്ത്രണമുണ്ടാകും.
ഗുണനിലവാര പരിശോധന കര്‍ശനമാക്കും. നിലവില്‍ പബ്ലിക് ലാബുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ഡിഎംഒമാരുടെ നേതൃത്വത്തില്‍ പരിശോധന നടന്നു വരുന്നുണ്ട്. ബില്‍ താമസിയാതെ നിയമസഭയുടെ പരിഗണനയില്‍ വരുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ 250 പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ ലബോറട്ടറികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. എല്ലാ പിഎച്ച്സികളിലും ലാബുകള്‍ കൊണ്ടു വരുന്നതിന്റെ തുടക്കമായാണ് 250 പിഎച്ച്സികളില് ആദ്യഘട്ടം ലാബുകള്‍ ആരംഭിക്കുന്നത്.
ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയുമായി ചേര്‍ന്ന് എല്ലാ ജില്ലാ ആശുപത്രികളിലും സ്ഥലം ലഭ്യമാകുന്ന മുറക്ക് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലാബുകള്‍ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് ഇവിടെ പരിശോധന സൗജന്യമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: