ഭാരതത്തിലെ ജനങ്ങളെ ഒന്നടങ്കം മനസ്സിലാക്കിയവരാണ് തങ്ങളെന്ന വര്‍ധിത വീര്യവുമായി പൊതുതെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് ചരിത്രത്തിലില്ലാത്തവിധം തകര്‍ന്നു തരിപ്പണമായ വസ്തുത പഴങ്കഥ. അതിന്റെ അനുബന്ധമായി ചേര്‍ത്തുവെക്കാവുന്നതാണ് കഴിഞ്ഞദിവസം ലോക്സഭയിലുണ്ടായ സംഭവം. ജനസമ്മതിയില്‍ നിന്ന് ഏറെ അകലത്തേക്ക് വലിച്ചെറിയപ്പെട്ട കോണ്‍ഗ്രസ്സിന് സഭയിലെ പ്രതിപക്ഷസ്ഥാനം പോലും ലഭിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് വിലയിരുത്തുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനും മുന്നിട്ടിറങ്ങേണ്ട പാര്‍ട്ടി അതൊക്കെ പരണത്ത് വെച്ച് ക്ഷുദ്രരാഷ്ട്രീയ വൈറസുകളെ ഊര്‍ജസ്വലമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് വ്യാപൃതരാവുന്നത്. കണ്ടാലും കൊണ്ടാലും പഠിക്കാത്തവര്‍ക്ക് പിന്നെയെന്താണുണ്ടാവുക എന്നറിയാനുള്ള അവസരമാണ് കഴിഞ്ഞദിവസം ലോക്സഭയില്‍ കൈവന്നത്.
കോണ്‍ഗ്രസ്സിന് പ്രതിപക്ഷ നേതൃസ്ഥാനം കിട്ടാനുള്ള തത്രപ്പാടിനിടയില്‍ പലകക്ഷികളെയും തട്ടിക്കൂട്ടി സ്പീക്കറെ സമീപിക്കുകയുണ്ടായി. എന്നാല്‍ അവര്‍ മനസ്സു തുറന്നില്ല. എന്നു മാത്രമല്ല നിയമവശത്തെപ്പറ്റി യഥാര്ത്ഥവിവരണം നല്‍കുകയും ചെയ്തു. തങ്ങള്‍ക്ക് മൃഗീയാധികാരം കിട്ടിയ അവസരത്തില്‍ പ്രതിപക്ഷ ബഹുമാനം പോയിട്ട് സഭാമര്യാദപോലും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല എന്ന കാര്യം പല മുതിര്‍ന്ന നേതാക്കളും ചൂണ്ടിക്കാട്ടിയിരുന്നു. അതൊന്നും വകവെക്കാതെ തെരഞ്ഞെടുപ്പിനുമുമ്പുള്ള ചില സഖ്യപശ്ചാത്തലം എടുത്തുകാട്ടിയാണ് പ്രതിപക്ഷ നേതൃസ്ഥാനം ആ പാര്‍ട്ടി ആവശ്യപ്പെട്ടത്. ഗതികെട്ട അവസ്ഥയില്‍ ഒരു പാര്‍ട്ടി എന്തൊക്കെ ചെയ്തുകൂട്ടുമെന്നതിന്റെ നേര്കാഴ്ചയാണത്. ദയനീയപരാജയത്തിന്റെ കയ്പുനീര് കുടിക്കുമ്പോള്‍ ശോഭനമായ ഒരു ഭാവി സ്വപ്നം കാണുകയെന്നത് മനുഷ്യസഹജമാണല്ലോ. എന്നാല്‍ അതിനു പോലും കോണ്‍ഗ്രസിനെ ആരും സഹായിക്കുന്നില്ല എന്ന നിലയില്‍ ഭാരതരാഷ്ട്രീയം എത്തിനില്‍ക്കുന്നുവെങ്കില്‍ ഈ പാര്‍ട്ടിയെ എത്രമാത്രം ജനങ്ങളും അവരുടെ പ്രതിനിധികളും വെറുക്കുന്നുണ്ടാവും.
മേല്സൂചിപ്പിച്ചതാണ് കഴിഞ്ഞ ദിവസം ലോക്സഭയില്‍ ട്രായ്ഭേദഗതി നിയമം അവതരിപ്പിക്കുമ്പോള്‍ കണ്ടത്. രാജ്യസഭയില്‍ ഇന്നത്തെ ഭരണകക്ഷിക്ക് മതിയായ ഭൂരിപക്ഷമില്ല. അങ്ങനെ വരുമ്പോള്‍ നിയമം പാസ്സാക്കിയെടുക്കല് ക്ലേശകരമാണ്. എന്നാല്‍ അതില്‍ ഒരു ബുദ്ധിമുട്ടും നേരിടില്ല എന്ന സൂചനയാണ് പ്രസ്തുത നിയമം അനായാസമായി ലോക്സഭയില്‍ പാസ്സാക്കപ്പെട്ടതിലൂടെ ലഭിച്ചത്. ബിജെപി സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ പാകത്തില്‍ കോണ്‍ഗ്രസ് അടുക്കളയില്‍ പാകം ചെയ്ത വിഭവം വെറുതെയായ കാഴ്ച സഹതാപം അര്‍ഹിക്കുന്നതാണ്. ട്രായ് ഭേദഗതി നിയമം പാസ്സാക്കുന്നതിനെതിരെ മറ്റുകക്ഷികളെ രംഗത്തിറക്കി കളിക്കാനാണ് കോണ്‍ഗ്രസ് തന്ത്രം മെനഞ്ഞിരുന്നത്. അതിന്റെ ഫലമായി ആ പാര്‍ട്ടിക്കൊപ്പം ആര്‍ജെഡി, ആര്‍എസ്പി, സിപിഎം അംഗങ്ങള്‍ ഇറങ്ങിപ്പോയി. എന്നാല്‍ തങ്ങളെ അനുകൂലിക്കുമെന്ന് നിശ്ചയമായും കരുതിയിരുന്നവര്‍ ഭരണകക്ഷിയെ പിന്തുണച്ച് കോണ്‍ഗ്രസ്സിനെ ഞെട്ടിച്ചു; ബില്‍ പാസ്സാകുകയും ചെയ്തു.
എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, അണ്ണാ ഡിഎംകെ എന്നീ കക്ഷികളാണ് കോണ്‍ഗ്രസ്സിനെ സമ്മര്‍ദ്ദത്തിലാക്കി നിയമഭേദഗതിയെ പിന്തുണച്ചത്. അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സിന് ഞെട്ടലും പരിഭ്രമവുമാണുണ്ടായിട്ടുള്ളത്. ലോക്സഭയില്‍ അംഗങ്ങള്‍ ഇല്ലെങ്കിലും ഇത്തരമൊരു നിയമഭേദഗതിയെ തങ്ങളും പിന്തുണയ്ക്കുന്നുവെന്ന് ബിഎസ്പി നേതാവ് മായാവതിയുടെ പ്രഖ്യാപനം കൂടി ആയതോടെ കോണ്‍ഗ്രസ് അപമാനിതരായി. മറ്റു പ്രതിപക്ഷ കക്ഷികളെ ചേര്‍ത്ത് കേന്ദ്രസര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്താനുള്ള ശ്രമത്തിന് മുഖമടച്ചുള്ള പ്രഹരം തന്നെയാണ് കിട്ടിയിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ ചായക്കട രാഷ്ട്രീയത്തെ ജനങ്ങള്‍ എങ്ങനെയാണോ ബാലറ്റിലൂടെ തൂത്തെറിഞ്ഞത്, അതിനെക്കാള്‍ കടുത്ത നീക്കത്തിലൂടെയാണ് മറ്റുകക്ഷികള്‍ അവസരവാദ രാഷ്ട്രീയത്തിന്റെ മുട്ടാപ്പോക്കിന് മുട്ടുകാലില്‍ അടികൊടുത്തത്.
ട്രായ്മേധാവിയായിരുന്ന നൃപേന്ദ്രമിശ്രയെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കിയതിനു നിയമപ്രാബല്യം തേടിയാണ് സര്‍ക്കാര്‍ നിയമഭേദഗതി അവതരിപ്പിച്ചത്. അധികാരത്തിലെത്തിയ ഉടന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് നിയമമാക്കുകയായിരുന്നു ലക്ഷ്യം. അതിന് തടയിടാനുള്ള അജണ്ടാധിഷ്ഠിത നീക്കമാണ് മുന്‍ ഭരണകക്ഷി നടത്തിയത്. സംശുദ്ധ റെക്കോര്‍ഡുള്ള ഒരുദ്യോഗസ്ഥന്റെ കഴിവ് പരമാവധി രാഷ്ട്രസേവനത്തിനുപയുക്തമാക്കുകയെന്ന സുതാര്യനിലപാടായിരുന്നു മോദി സര്‍ക്കാറിന്റേത്. എന്നാല്‍ ഏത് കച്ചിത്തുരുമ്പിലൂടെയും കയറിവരാന്‍ അവസരം പാര്‍ത്തിരിക്കുന്ന കോണ്‍ഗ്രസ്സിന് അത് സഹിക്കില്ലായിരുന്നു. ഈ പാര്‍ട്ടിയുടെ നിഷേധാത്മക സ്വഭാവം വര്‍ഷങ്ങള്‍ക്കുമുമ്പെ തിരിച്ചറിഞ്ഞതു കൊണ്ടാണ് ഭാരതീയസ്വത്വം നെഞ്ചിലേറ്റിയ മഹാത്മാഗാന്ധി കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ശക്തിയുക്തം ആവശ്യപ്പെട്ടത്.
അന്ന് മഹാത്മാഗാന്ധി കോണ്‍ഗ്രസ്സിനെ വിലയിരുത്തിയതിന്റെ കാലിക പ്രസക്തിയിലേക്കാണ് കഴിഞ്ഞ ദിവസം ലോക്സഭയില്‍ മറ്റുകക്ഷികള്‍ സ്വീകരിച്ച നിലപാട് വിരല്‍ചൂണ്ടുന്നത്. ലോക്സഭയില്‍ അവര്‍ എടുത്ത അതേ നിലപാടുതന്നെ രാജ്യസഭയിലും സ്വീകരിച്ചതോടെ നിയമമായി. കോണ്‍ഗ്രസ്സിന് ഇപ്പോള്‍ രാജ്യസഭയില്‍ 68 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 43 ഉം. മറ്റു കക്ഷികളുടെ പിന്തുണ കിട്ടിയതോടെ ബിജെപിക്ക് നിയമഭേദഗതി പാസ്സാക്കാന്‍ കഴിഞ്ഞു. ഭാവാത്മക രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയും സുതാര്യമായ കാര്യങ്ങളെ അതിന്റെ ആത്മാര്‍ത്ഥതയോടെ അനുകൂലിക്കുകയും ചെയ്യുകയെന്ന രാഷ്ട്രീയ സമീപനമാണ് കോണ്‍ഗ്രസ്സിന് അഭികാമ്യം. എന്നാല്‍ ക്ഷുദ്രരാഷ്ട്രീയ താല്‍പ്പര്യങ്ങളില്‍ അഭിരമിക്കുന്ന അവര്‍ക്ക് അതിന് കഴിയില്ലെന്ന് ഓരോരോ സംഭവങ്ങളിലൂടെയും അനാവരണം ചെയ്യപ്പെടുകയാണ്. പഠിച്ചതേ പാടൂ എന്നുവന്നാല്‍ എന്തു ചെയ്യാന്‍?
പ്രതികരിക്കാൻ ഇവിടെ എഴുതുക: