ഭീകരരുടെ തടവില്‍ നിന്നും ഇറാഖിലെ മലയാളി നഴ്സുമാര്‍ മോചിക്കപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്ക് ഒരു പങ്കുമില്ലെന്ന് പിണറായി വിജയന്. ആള് പിണറായി ആയതുകൊണ്ട് സംഗതി സത്യമാകും. പിന്നെങ്ങനെയാണ് നഴ്സുമാര്‍ രക്ഷപ്പെടുത്തപ്പെട്ടത്. മന്ത്രമോ അതോ മായാവിദ്യയോ?
അക്കാര്യം പിണറായി പറഞ്ഞില്ലെന്നേയുള്ളൂ.
പക്ഷേ അക്കഥ ഇങ്ങനെ.
നഴ്സുമാര്‍ തടവിലാക്കപ്പെട്ട കാര്യം പിണറായി പത്രങ്ങളില്‍ വായിക്കുന്നു. മറ്റു പത്രങ്ങളില്‍ വന്നത് വിശ്വസിച്ചില്ല. ഒക്കെ ബഡായിയാകും. മാധ്യമ സിന്‍ഡിക്കേറ്റിന്റെ വേലയാകും. ഉടന്‍ നേരറിയാന്‍ പത്രം നിവര്‍ത്തി. അതിലും സംഗതിയുണ്ട്. അപ്പോള്‍ മാത്രം സംഗതി ബോധ്യപ്പെട്ടു.
പാര്‍ട്ടി ഇടപെടേണ്ടതല്ലേ എന്നാലോചിച്ചു (ലോകത്ത് എന്തു നടന്നാലും നമ്മള് ഇടപെടുകയാണല്ലോ ശീലം). ഇടയ്ക്ക് കോട്ടയത്ത് നിന്ന് ഒരു സഖാവും വിളിച്ചു. നഴ്സുമാരൊക്കെ നമ്മുടെ ആള്‍ക്കാരാണ്. ഇടപെട്ടില്ലെങ്കില്‍ പാര്‍ട്ടിക്ക് ക്ഷീണമാകും. ജനറല്‍ സെക്രട്ടറിയെ വിളിച്ചു. ആളെ കിട്ടിയില്ല. മൂപ്പത്തിയാരാണ് ഫോണ്‍ എടുത്തത്. വൃന്ദ പറഞ്ഞു: ‘അപ്പുറത്ത് ഒരു പിബി മെമ്പര്‍ ചൊറികുത്തിയിരിപ്പുണ്ട്. ഇപ്പോ വിട്ടേക്കാം’.
എസ്ആര്‍പി ദല്‍ഹിയില്‍ നിന്ന് പറന്നെത്തി.
ഉടന്‍ അവയലബിള്‍ സെക്രട്ടറിയേറ്റ് വിളിച്ചുകൂട്ടി. സ്ഥിരം പക്തികളായ എം.എ. ബേബി, തോമസ്ഐസക് എന്നിവരെ കിട്ടിയില്ല. ആദ്യത്തെയാള്‍ പാട്ടുപഠിക്കുകയാണത്രേ. രണ്ടാമന് ബജറ്റ് തയാറാക്കുന്നു (ആരുടെ ബജറ്റ്?).
എസ്ആര്‍പിയുടെ അധ്യക്ഷതയില്‍ യോഗം ആരംഭിച്ചു. പിണറായി, കോടിയേരി, എ.കെ. ബാലന്, എളമരം കരീം തുടങ്ങിയവര്‍ക്ക് പുറമേ പ്രത്യേക ക്ഷണിതാവായി കെ.ഇ.എന്‍. കുഞ്ഞഹമ്മദും പങ്കെടുത്തു. സംഭവത്തില്‍ എസ്ആര്‍പി അതിയായ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. ഇറാഖില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ശക്തിപ്പെടാത്തതാണ് പ്രശ്നത്തിന്റെ മൂലകാരണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയില്‍ പാര്‍ട്ടി ശക്തിപ്പെട്ട സാഹചര്യത്തില്‍ ആ ദൗത്യം ഏറ്റെടുത്ത് താന്‍ നേരിട്ട് ഉടനടി ഇറാഖിലേക്ക് പോകാമെന്നും പിബി മെമ്പര്‍ വാഗ്ദാനം ചെയ്തു.
മറ്റുള്ളവര്‍ എസ്ആര്‍പിയുടെ വാഗ്ദാനം കേട്ടതായി ഭാവിച്ചില്ല.
അടുത്തപടിയായി, ഭീകരരെ ഫോണില്‍ കിട്ടാനായി ശ്രമം. എളമരത്തിന്റെ സുന്നി ബന്ധം ഉപയോഗിച്ച് ഭീകരരുടെ തലവനെ തന്നെ ലൈനില്‍ കിട്ടി.
ഫോണ്‍ പിടിച്ചുവാങ്ങിയ എസ്ആര്‍പി ഭീകരനു നേരെ ഒരു താത്വികപ്രസംഗം തന്നെ കാച്ചി. ഫലം ഭീകര്‍ജി ബോധമറ്റു വീണു (പവനായി ശവമായി).
ഫോണ്‍ രണ്ടാം ഭീകരനു കൈമാറി. സംസാരിച്ചത് കോടിയേരി. ഒപ്പം കിര്‍മാണി മനോജ്, ട്രൗസര്‍ കുട്ടപ്പന്, കൊടി സുനി തുടങ്ങിയ മാതൃകാ സഖാക്കളുടെ ഫോട്ടോകള്‍ അവിടേക്ക് കൈമാറി. തുടര്‍ന്ന് ജയരാജന്മാരുടെ ഫോട്ടോകളും പ്രസംഗവും വിട്ടു. ഇവരെ ഉടന്‍തന്നെ അവിടേക്ക് വിടാമെന്നും അങ്ങനെ വിമതനീക്കം ശക്തിപ്പെടുമെന്നും പറഞ്ഞു. പകരം നഴ്സ് സഖാക്കളെ വിട്ടുതരിക.
രണ്ടാം ഭീകരനും ഫഌറ്റ്.
അടുത്ത ഊഴം കെഇഎന്നിന്റേത്. സായിവിന്റെ പടം മൊബൈല്‍ സ്ക്രീനില്‍ കണ്ട ഭീകരന് വിളിച്ചുകൂവി. ഭീകരന്മാരേ ഓടിവരിന്‍. സുയിപ്പാക്കി നമുക്ക് വൈകിട്ട് നൊയമ്പു മുറിക്കാം’.
കെഇഎന്നിന് കലി വന്നു. ‘എടോ, ഞാന്‍ ആരെന്നറിയ്യോ? കെഇഎന്‍ എന്ന് പറഞ്ഞാല്‍ ഇന്ത്യയും ഗള്‍ഫും അറിയും. കുഞ്ഞഹമ്മദ് എന്നു കൂടി ചേര്‍ത്താല്‍ ദുനിയാവ് മുഴുവനറിയും. ഇവിടുത്തെ ഒരേയൊരു സ്വത്വവാദി കൂടിയാണ് ഞാന്‍, അറിയ്യോ?’
ആ ഭീകരന് തല്‍ക്ഷണം കുഴഞ്ഞുവീണു. മൃതിപ്പെട്ടു.
ഒടുവില്‍ ഫോണ്‍ പിണറായിയുടെ കയ്യില്‍. മറുതലയ്ക്കല്‍ ശബ്ദമില്ല. ‘താന്‍ ഏത് നാട്ടുകാരനാടോ? എന്താടോ ഫോണ്‍ എടുക്കാത്തത്?’ സഖാവ് ക്ഷുഭിതനായി. ‘ഈ പാര്‍ട്ടീടെ ശക്തി തനിക്കറിയില്ലോടോ… പരനാറീ… നികൃഷ്ടജീവി…’
ശേഷിച്ച ഭീകരന്മാര് ‘പ്രയോഗം’ കേട്ട് ഓരോരുത്തരായി ഭസ്മമായി. ഭസ്മം ചാക്കിലാക്കി കൃഷിയിടങ്ങളിലേക്ക് കൊണ്ടുപോകാന്‍ വന്ന ആള്‍ക്കാരാണ് നഴ്സുമാരെ വിമാനം കയറ്റിവിട്ടത്.
എന്നിട്ടാണ് ഓരോരുത്തരുടെ വീമ്പിളക്കം. നരേന്ദ്രമോദി, സുഷമ സ്വരാജ്, ഉമ്മന്‍ചാണ്ടി. ഉവ്വവ്വാ… ഈ പാര്‍ട്ടിയെപ്പറ്റി ഒരു ചുക്കുമറിയില്ല. ഈ പാര്‍ട്ടി ബേറേ പാര്ട്ടിയാണേയ്…
ലാല്‍സലാം
വി.ആര്.കെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: