അവിസ്മരണീയങ്ങളായ കാഴ്ച്ചകള്‍ ഏറെ സമ്മാനിച്ച് ലോകകപ്പ് ഫുട്ബോളിന്റെ ബ്രസീലിയന്‍ പതിപ്പിന് കൊടിയിറങ്ങി. ഫൈനലില്‍ അര്‍ജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ജര്‍മനി കാല്‍പ്പന്തുകളിയുടെ പുതുരാജാക്കന്മാരായി. എട്ടാം ഫൈനലിനിറങ്ങിയ ജര്‍മനിയുടെ നാലാം കിരീടം. ലാറ്റിനമേരിക്കയില്‍ നിന്ന് ലോകകപ്പ് ട്രോഫി ഷെല്‍ഫിലെത്തിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമെന്ന പെരുമയും ഇനി ജര്‍മനിക്ക് സ്വന്തം. 24 വര്‍ഷത്തെ സുദീര്‍ഘമായ ഇടവേളക്കുശേഷമാണ് ജര്‍മന്‍ പോരാളികള്‍ ലോകകപ്പില്‍ മുത്തമിട്ടത്. ഇതിനു മുന്‍പ് അവരുടെ കിരീടജയം 1990ല്‍. അന്നും ഫൈനലില്‍ ജര്‍മനി വീഴ്ത്തിയത് അര്‍ജന്റീനയെ. ജര്‍മനിയുടെ ഇത്തവണത്തെ ജയം തികച്ചും അര്‍ഹതപ്പെട്ടതുതന്നെ. കളിച്ച ഏഴ് മത്സരങ്ങളില്‍ ഒരെണ്ണത്തിലും തോല്‍വിയറിയാതെ ആധികാരികമായ കുതിപ്പായിരുന്നു ജര്‍മനിയുടേത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഘാനയുമായി സമനിലയില്‍ കുരുങ്ങിയെങ്കിലും നോക്കൗട്ടായപ്പോഴേക്കും ജര്‍മനി തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്നു. നോക്കൗട്ട് റൗണ്ടിലെ ഒരു മത്സരം പോലും അവര്‍ ഷൂട്ടൗട്ടിലേക്ക് നീട്ടിയില്ല. അതേസമയം അര്‍ജന്റീന ജര്‍മനിയോളം മിന്നിക്കളിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ അത്ര ശക്തമൊന്നുമല്ലാത്ത എതിരാളികളോട് അര്‍ജന്റീന വിയര്‍ത്താണ് ജയിച്ചത്. പ്രീ ക്വാര്‍ട്ടറില്‍ അധികസമയത്തിനൊടുവിലും സെമിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലും അവര്‍ കടമ്പകള്‍ താണ്ടി. ടീം തെരഞ്ഞെടുപ്പില്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന കോച്ച് ജോക്വിം ലോയുടെ തന്ത്രങ്ങളാണ് ജര്‍മനിയുടെ വിജയരഹസ്യം. 23 അംഗ ടീം നിശ്ചയിച്ചപ്പോള്‍ ഒരേയൊരു സ്ട്രൈക്കര്‍ മാത്രമായിരുന്നു ജര്‍മന്‍ നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ തോമസ് മുള്ളറെ കേന്ദ്രീകരിച്ച് കളിമെനഞ്ഞാല്‍ ജയം സ്വന്തമാക്കാമെന്ന ലോയുടെ തന്ത്രം പരിപൂര്‍ണതയിലെത്തി.
പ്ലേ മേക്കര്‍ ബാസ്റ്റിന് ഷ്വയ്ന്‍സ്റ്റീഗറും മെസ്യൂട്ട് ഒസിലും ടോണി ക്രൂസും അവസരത്തിനൊത്തുയര്‍ന്നതും ജര്‍മനിയെ തുണച്ചു. ജര്മനിയൊഴികെയുള്ള ടീമുകളെല്ലാം മധ്യനിരക്ക് പ്രാധാന്യം നല്‍കാതെ പ്രതിരോധത്തിന് പ്രാമുഖ്യം നല്കി കളിമെനഞ്ഞു. എന്നാല്‍ മൈതാനത്ത് മിഡ്ഫീല്‍ഡര്‍മാരുടെ പങ്ക് എന്താണെന്നതിന് ജര്‍മനി അടിവരയിട്ടു. ലോകകപ്പ് തുടങ്ങുന്നതിന് മുമ്പു തന്നെ ഹോട്ട് ഫേവറിറ്റുകളില്പ്പെട്ട ടീമായിരുന്നു ജര്‍മനി. ബ്രസീലും ഹോളണ്ടും സെമിയില്‍ കാലിടറി വീണപ്പോള്‍ ജര്‍മനിയോ അര്‍ജന്റീനയോ എന്ന ചോദ്യം അവശേഷിച്ചു. ആ ചോദ്യത്തിനും വ്യക്തമായ ഉത്തരം നല്‍കിയാണ് ജര്‍മനി മഞ്ഞക്കിളികളുടെ മണ്ണില്‍ നിന്ന് കിരീടവുമായി മടങ്ങുന്നത്. ലയണല്‍ മെസ്സി എന്ന ഒറ്റയാനെ അമിതമായി ആശ്രയിക്കേണ്ടിവന്നതാണ് അര്‍ജന്റീനക്ക് തിരിച്ചടിയായത്. ഫൈനലില്‍ പ്ലേ മേക്കര്‍ ഏയ്ഞ്ചല്‍ ഡി മരിയയുടെ അഭാവവും അവര്‍ക്ക് ദോഷംചെയ്തു. ഗോണ്‍സാലോ ഹിഗ്വയിനും സെര്‍ജിയോ അഗ്യൂറോയും പരാജയപ്പെടുകയും മധ്യനിരയില്‍ ജാവിയര്‍ മസ്ക്കരാനോ ഒഴികെയുള്ള താരങ്ങള്‍ അവസരത്തിനൊത്ത് ഉയരാതിരിക്കുകയും ചെയ്തതോടെ മെസിക്ക് ജോലിഭാരമേറി. ദൗത്യം നിര്‍വഹിക്കാന്‍ മെസി അവസാനംവരെ ശ്രമിച്ചെങ്കിലും ജര്‍മനിയുടെ സംഘടിത മുന്നേറ്റങ്ങളോടു കിടപിടിക്കാന്‍ ആ യത്നംപോരായിരുന്നു. കളിക്കണക്കുകള്ക്ക് ഉപരി ഏറെ സംഭവബഹുലവുമായി കാനറികള്‍ കളമൊരുക്കിയ ലോകകപ്പില്‍. ഇക്കുറിയും റഫറിയിംഗിനെപ്പറ്റി ഏറെ പരാതികളുണ്ടായി. ക്ലബ്ബ് ഫുട്ബോള്‍ മത്സരങ്ങള്‍ പോലും നിയന്ത്രിക്കാന്‍ യോഗ്യതയില്ലാത്തവരെയാണ് ലോകകപ്പിന് ഫിഫ രംഗത്തിറക്കിയതെന്ന് പരക്കെ ആക്ഷേപമുയര്‍ന്നു.
അടിച്ച ഗോള്‍ നല്‍കാതെയും അനാവശ്യമായി ഫൗള്‍ വിളിച്ചും കളിക്കാരുടെ അഭിനയത്തിന്റെ മാത്രം മിടുക്കില്‍ പെനാല്‍റ്റി നല്‍കിയും റഫറിമാര്‍ ചില മത്സരങ്ങളുടെയെങ്കിലും ആവേശം കെടുത്തി എന്ന് പറയാതെ വയ്യ. 187 മഞ്ഞക്കാര്‍ഡുകളും 10 ചുവപ്പുകാര്‍ഡുകളുമാണ് ബ്രസീലില്‍ റഫറിമാര്‍ പുറത്തെടുത്തത്. ലോകകപ്പില്‍ പിറന്ന ഗോളുകളുടെ എണ്ണവും ഇത്തവണ റെക്കോര്‍ഡിനൊപ്പമെത്തി. 64 മത്സരങ്ങളില്‍ നിന്നായി രണ്ട് ഹാട്രിക്കുകള്‍ ഉള്‍പ്പെടെ 171 ഗോളുകള്‍ പിറന്നു. 1998ലെ ഫ്രാന്‍സ് ലോകകപ്പിലും 171 ഗോളുകള്‍ പിറവികൊണ്ടു. ലോകത്തെ മറ്റെല്ലായിടങ്ങളെപ്പോലെ നമ്മുടെ കൊച്ചുകേരളവും ലോകകപ്പ് ഏറെ ആസ്വദിച്ചു. നാട്ടിലും നഗരത്തിലും ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. ബ്രസീലിനും അര്ജന്റീനക്കും ജര്മനിക്കുമായിരുന്നു ആരാധകര്‍ കൂടുതല്‍. എങ്കിലും ഒരു നിരാശ അവശേഷിക്കുന്നു, നമ്മുടെ രാജ്യത്തിന് ലോകകപ്പിന്റെ വിസ്മയവേദി ഇന്നും അന്യമാണല്ലോയെന്ന ചിന്ത. ഇന്ത്യന്‍ ആരാധകര്‍ ടിവിക്കും ബിഗ് സ്ക്രീനിന് മുന്നിലിരുന്നും മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി ആര്‍ത്തുവിളിച്ചു. ജനസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ എന്നാണ് ലോകകപ്പിലൊന്നു പന്തുതട്ടുക. ആ ചോദ്യത്തിന് കാലം ഉത്തരം നല്‍കും. അതുവരെ നമുക്ക് കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: