നമ്മുടെ സംസ്ഥാനത്ത് ഇന്ന് വളരെ സജീവമായി നടക്കുന്ന ചര്‍ച്ചയും വാദകോലാഹലങ്ങളും ബാറുകളെ സംബന്ധിച്ചാണല്ലോ. ബാറുകളെത്തന്നെ ഗുണനിലവാരമുള്ളവയെന്നും നിലവാരം കുറഞ്ഞവയെന്നും തരംതിരിച്ചിട്ടുമുണ്ട്. നേരത്തെ തന്നെയുള്ള ഈ തരംതിരിവില്‍ ഗുണനിലവാരം കുറഞ്ഞവ മെച്ചപ്പെട്ടവ നിലയിലേക്കുയര്ത്തണമെന്നു സര്‍ക്കാര്‍ തലത്തില്‍ ആവശ്യപ്പെട്ടിട്ട് രണ്ട് ദശാബ്ദം പിന്നിട്ടു എന്നും വാര്‍ത്തകളിലൂടെ പുറംലോകത്തിന് അറിയാനായി.
ഇരുപതു വര്‍ഷക്കാലം മദ്യവിതരണം നിര്‍വഹിച്ചു വന്ന കുറെ ബാറുകള്‍ നിലവാരമുള്ളവക്കു സമമാക്കണമെന്ന് ഉന്നതല നിര്‍ദേശം ഉണ്ടായിട്ടും ആ നിലയിലേക്ക് മാറ്റാന്‍ ബാര്‍ ഉടമകള്‍ക്കായില്ല എന്നും അതിനെതിരെ മറ്റു നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവാദപ്പെട്ട സര്‍ക്കാരുകള്‍ക്കായില്ല എന്നുമാണ് ഇതില്‍നിന്നും മനസിലാക്കേണ്ടി വരുന്നത്. ഇത്തരം ഗൗരവമേറിയ അനാസ്ഥയ്ക്കുനേരെ കണ്ണടച്ചത് ഏതെങ്കിലും ഒരു സര്‍ക്കാര്‍ മാത്രമാണ് എന്നു കാണാനും കഴിയില്ല. കാരണം കേരളം രണ്ടു പതിറ്റാണ്ടിനിടെ മാറി മാറി ഭരിച്ചവരില്‍ സംസ്ഥാന രാഷ്ട്രീയം കയ്യാളുന്ന എല്ലാ കക്ഷികളും ഉള്‍പ്പെട്ടിരുന്നു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ദേശീയ രാഷ്ട്രീയത്തില്‍ തന്നെ സ്വാധീനം ഉള്ള കക്ഷികളുമായിരുന്നു. ഇവരില്‍ ഭരണത്തിന്റെ താക്കോല്‍ സ്ഥാനം വഹിച്ചരുന്നതും. നിലവില്‍ പ്രശ്നം സജീവമായത് കോടതി വിധിയെ തുടര്‍ന്ന് 418 ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതു സംബന്ധിച്ചാണ്.
സമൂഹത്തിനു മുന്നിലെ കാതലായ പ്രശ്നം ഇതൊന്നുമല്ല. നിലവാരം ഉള്ളതോ ഇല്ലാത്തവയോ ആയ ബാറുകള്‍ വഴി മദ്യം വിതരണം ചെയ്യുന്നു എന്നതാണ്. ഒപ്പം സര്‍ക്കാര്‍ തന്നെ തങ്ങളുടെ ഏജന്‍സിയായ ബിവറേജ് കോര്പ്പറേഷന് വില്പ്പനകേന്ദ്രങ്ങള് വഴിയും മദ്യം യഥേഷ്ടം വിതരണം ചെയ്യുന്നു. കൂടാതെ കള്ളുഷാപ്പുകളില്‍ കൂടി വിതരണം ചെയ്യുന്നതും മദ്യമാണ്. മദ്യത്തിന്റെ വിതരണം വേണമോ വേണ്ടയോ എന്നതാണു മുഖ്യസാമൂഹിക പ്രശ്നം. ആ നിലയിലേക്കുള്ള സജീവ ചര്‍ച്ചകളും അഭിപ്രായ രൂപീകരണവും ഉണ്ടാകാന്‍ ശ്രമം നടക്കേണ്ടതാണ്. ഏതു മാര്‍ത്തിലൂടെ ജനങ്ങളിലെത്തിച്ചാലും മദ്യം അപകടകാരിയാണ്. ഈ തിരിച്ചറിവു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാമൂഹിക പ്രതിബദ്ധതയുള്ള സകലമാന പേര്‍ക്കും ഉണ്ടാകേണ്ടതുണ്ട്.
മദ്യവര്‍ജനവും മദ്യനിരോധനവും ചിലപ്പോഴൊക്കെ ചര്‍ച്ചാ വിഷയമാകാറുണ്ട് പലയിടത്തും. പക്ഷെ ശക്തിയായ ഒരു നടപടിയും ഇക്കാര്യത്തില്‍ ഉണ്ടാകുന്നില്ല എന്നതല്ലെ വാസ്തവം. ഗുരുക്കന്മാരും ദേശീയ നേതാക്കളുമൊക്കെ മദ്യത്തിനെതിരെ ശക്തമായ താക്കീതു നല്‍കിയിരുന്നു. എന്നിട്ടും ഈ രംഗത്ത് മാതൃകാപകരമായ മാറ്റം ഉണ്ടായിട്ടില്ല. മദ്യം ദിവ്യമെന്നു ഒരു മേഖലയും രേഖപ്പെടുത്തിയിട്ടില്ല.
ബാറുകള്‍ ഏറിയ പങ്കും അടഞ്ഞു കിടക്കുമ്പോള്‍ സര്‍ക്കാര്‍ നേരിട്ടു ഭരണം നിര്‍വഹിക്കുന്ന ബീവറേജ് കോര്പറേഷന് മദ്യവിതരണം യാതൊരു തരത്തിലും നീതികരിക്കാനാവില്ല. മദ്യലഭ്യത കുറഞ്ഞ കാലയളവില്‍ സംസ്ഥാനത്തു ജനജീവിതത്തില്‍ ശ്രദ്ധേയമായ സമാധാനന്തരീക്ഷം എവിടെയും കൈവരിക്കാനായി എന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞു. അതിക്രമങ്ങള്‍, വാഹനാപകടങ്ങള്‍, കെഎസ്ആര്‍ടിസി സ്വകാര്യ ബസുകളിലെ യാത്ര, അതിലൊക്കെ പ്രാധാന്യമേറിയ കുടുംബ ഭദ്രത തുടങ്ങി പല രംഗങ്ങളിലും പ്രകടമായ മാറ്റം അനുഭവിക്കാന്‍ കഴിയുന്നു. തന്മൂലം മദ്യം എപ്രകാരം ഇല്ലാതാക്കാവുന്ന അന്തരീക്ഷത്തെപ്പറ്റിയല്ലേ ചിന്തിക്കേണ്ടത്.
ബാറുകളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ കുടുംബത്തെ ചൂണ്ടിക്കാട്ടുന്നവരുണ്ട് നമുക്കിടയില്‍. എ. കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ ചാരായം നിരോധിച്ച വേളയിലും ഈവിധ തൊഴില്‍ പ്രശ്നങ്ങള്‍ ഉയര്‍ന്നിരുന്നു. ചാരായം നിരോധിച്ച വേളയില്‍ സാധാരണക്കാരും പാവപ്പെട്ടവരുമായവരുടെ കുടുംബങ്ങള്‍ ഏറെ സ്വാഗതം ചെയ്തിരുന്നു. ഈ പ്രവൃത്തിയെ പ്രത്യേകിച്ച് തൊഴിലാളി കുടുംബങ്ങള്‍.
മദ്യത്തിനെതിരെയുള്ള ബോധവല്‍ക്കരണം അനിവാര്യമാണ്. സര്‍ക്കാരും പൊതുസമൂഹവും ഇക്കാര്യത്തില്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കാനുള്ള അവസരമായി ഇപ്പോഴത്തെ സാഹചര്യം കാണണം. ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ മഠത്തിന്റെ പോഷക സംഘടന ഇക്കഴിഞ്ഞ ഫെബ്രുവരി മാസം സംസ്ഥാന വ്യാപകമായി മദ്യത്തിനെതിരെ നടത്തിയ ഗുരുസന്ദേശ യാത്രയ്ക്കു ശക്തമായ പിന്തുണയായിരുന്നു എല്ലാ മേഖലകളില്‍ നിന്നും ലഭിച്ചത്. ഗ്രാമീണ മേഖലകളില്‍ കൂടി യാത്ര കടന്നുപോയപ്പോള്‍ എല്ലാ വിഭാഗങ്ങളിലുംപ്പെട്ട സുമനസുകള്‍ വിശേഷിച്ച് കുടുംബിനികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ സ്വീകരിക്കാനും മദ്യവിരുദ്ധ സമ്മേളനങ്ങളില്‍ ഭാഗാഭാക്കുകളാകാനും സമയം കണ്ടെത്തിയതിലൂടെ തുടര്‍പദ്ധതികള്‍ക്കു രൂപംകൊടുക്കുവാന്‍ സംഘാടകര്‍ക്ക് ധൈര്യമേറി.
താല്‍ക്കാലിക നേട്ടങ്ങളുടെ മറവില്‍ സമൂഹത്തെ ഒന്നാകെ കാര്‍ന്നുതിന്നുന്ന പ്രശ്നങ്ങളില്‍ നടപടികള്‍ സ്വീകരിക്കാന്‍ അമാന്തം വിചാരിക്കുന്നത് നന്നല്ല. നിലവിലുള്ളവയില്‍ നിന്നും അല്പം മാറി ചിന്തിക്കുകയും മാറ്റം വരുത്തുകയും ചെയ്യുമ്പോള്‍ ചില മേഖലകളില്‍ നിന്നും ഭിന്നനിലപാട് ഉണ്ടാവുക സ്വാഭാവികം.
രാജ്യത്ത് തെരഞ്ഞെടുപ്പു വേളയില്‍ കരുത്തുറ്റ നിലപാടു കൈക്കൊണ്ട തെരഞ്ഞെടുപ്പു കമ്മീഷന് ടി. എന്‍. ശേഷന്റെയും വാഹന ഉപയോഗവുമായി ബന്ധപ്പെട്ടു സംസ്ഥാന ട്രാന്‍സ്പോര്‍ട്ടു കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെയും നടപടികള്‍ പരക്കെ സ്വാഗതം ചെയ്തവരാണ് നാം. ഇവിടെയും കുറഞ്ഞൊരു മേഖല അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നും കാണാം. ഒരു കാലത്തു യുവാക്കളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിച്ചിരുന്ന പുകവലി ശീലം പ്രചാരണങ്ങളിലൂടെയും നടപടികളിലൂടെയും കാര്യമായി ഒഴിവാക്കാനായി. ഓരോന്നിന്റെയും ദൂഷ്യഫലങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനത്തെ ബോധവല്‍ക്കരിക്കാനുള്ള സാഹചര്യങ്ങള്‍ ഏറെ വേണ്ടിവരും.
അവയവയദാനം സാധാരണയായ പാശ്ചാത്യരാജ്യങ്ങളില്‍ ഇതിലേക്ക് പ്രേരണ നല്‍കും വിധം ക്ലബുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. പ്രേരണകളിലൂടെ ഏതെങ്കിലും ഒരവയവം മാത്രമായി പോലും ഇവിടെ ആവശ്യക്കാര്‍ക്കു ലഭ്യമാവുന്നു. ഇത്തരം പ്രവണത നമ്മുടെ നാട്ടില്‍ ഇപ്പോഴും കാര്യമായ തോതില്‍ ഫലം കാണുന്നില്ല. എങ്കിലും അപൂര്‍വമായെങ്കിലും അടുത്ത കാലത്തും ഇക്കാര്യത്തില്‍ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. ഇതിനും കാരണം പ്രചാരണം തന്നെ. ഇവയൊക്കെ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഏതു കാര്യത്തിലായാലും പ്രചാരണം സഹായം ചെയ്യുമെന്നാണ്. അതുകൊണ്ടു തന്നെ മദ്യം ഉപയോഗിക്കുന്നതിനെതിരെ ബോധവല്‍ക്കരണം ശക്തമാക്കണം.
ശ്രീനാരായണ ഗുരുദേവന് മദ്യത്തിനെതിരെ നല്കിയ ശക്തമായ താക്കീതുകളും സ്വീകരിച്ച നിലപാടുകളും നമുക്കു പരിചിതങ്ങളാണ്. മദ്യം വിഷമാണെന്നും അതുണ്ടാക്കരുതെന്നും കൊടുക്കരുതെന്നും കുടിക്കരുതെന്നും ഉപദേശിച്ച ഗുരുദേവന് ഒരിക്കല്‍ ഒരു ഭക്തന്റെ വസതിയിലെത്തിയപ്പോള്‍ തൃപ്പാദങ്ങള്‍ക്ക് ഇരിക്കുന്നതിനായി കസേര വീട്ടിലില്ലാതിരുന്നതു കൊണ്ടു അയല്‍വീട്ടില്‍ നിന്നും കൊണ്ടുവന്ന ചാരുകസേര വെള്ളതുണി വിരിച്ച് ഗുരുദേവനു ഇരിക്കാനായി നല്കി. കസേരക്കു സമീപം എത്തിയ ഗുരുദേവന് അതില്‍ ഇരിക്കാതെ മാറി നിന്നു. നിത്യേന മദ്യപിച്ചെത്തുന്ന ഗൃഹനാഥന് രാത്രിയില്‍ ഈ കസേരയില്‍ ഉറങ്ങിയിരുന്നതിനാല്‍ കസേരയില്‍ നിന്നും മദ്യത്തിന്റെ ഗന്ധം ഗുരുവിനു അനുഭവപ്പെടുകയുണ്ടായി. അതു മൂലമാണ് കസേരയില്‍ തൃപ്പാദങ്ങള്‍ ഇരിക്കാതിരുന്നതെന്നു ബോദ്ധ്യമായി. മദ്യം പാപത്തെ ഉണ്ടാക്കുന്ന ഒരു വസ്തുവാണ്. അതുകൊണ്ട് ബുദ്ധിമാനായ ഒരാള്‍ അതിനെ വിലക്കുകയോ അന്യര്‍ക്കു കൊടുക്കുകയോ സ്വയം വാങ്ങുകയോ ശേഖരിച്ചു വയ്ക്കുകയോ ഒരിക്കലും ചെയ്യരുതെന്നും കള്ളുകുടിച്ചു നാണംകെട്ടവനെ കാണാന്‍ പോലും കൊള്ളാത്തവനാണെന്നും മറ്റും പറഞ്ഞു പരിഹസിച്ചു കേവലം തിരിച്ചറിവില്ലാത്ത ബാലന്മാര് പോലും ത്യജിക്കുന്നു. വിവേകികള്‍ വിഷൂചി പിടിപെട്ടവനെ കണ്ടാലെന്നതു പോലെ വെറുക്കുന്നുവെന്നും ഗുരുദേവന് കല്പിച്ചിരിക്കുന്നു.
മദ്യമുണ്ടാക്കുന്നവന്‍ ദുര്ഗന്ധമുള്ളവനായിത്തീരുന്നു. അവന്റെ വസ്ത്രവും ഭവനവും ദുര്‍ഗന്ധമായി തീരും. തന്നെയല്ല അവന് തൊടുന്ന സര്‍വ വസ്തുക്കളും ഗുര്‍ഗന്ധം ഉള്ളതാകുമെന്നും മദ്യപാനിയെ അവന്റെ ഭാര്യ, അച്ഛന്, അമ്മ, സഹോദരന്, പുത്രന് ഈശ്വരന് ഇവര്‍ വെറുക്കുന്നുവെന്നും അതുകൊണ്ടു ആരും മദ്യം ഉപയോഗിക്കരുത് എന്നും തൃപ്പാദങ്ങള്‍ ഉപദേശിച്ചിട്ടുണ്ട് എന്നൊക്കെ നാം അറിയേണ്ടതുണ്ട്. തൊഴില്‍പ്രശ്നമായി മദ്യം ഉല്പാദനത്തെ കാണുന്നവരോടു ഗുരുദേവനുള്ള മറുപടി കള്ള് ചെത്താനുപയോഗിക്കുന്ന കത്തി നാലായി ഭാഗിച്ചാല്‍ ക്ഷൗരം ചെയ്തു മാന്യമായി ജീവിക്കാമെന്നുമായിരുന്നു.
വാദങ്ങളും എതിര്വാദങ്ങളുംകൊണ്ടു വലിയൊരു സാമൂഹിക വിപത്തായി മാറിയ മദ്യത്തെ സംരക്ഷിക്കാതെ ഒഴിവാക്കാനാണ് നമുക്കു കഴിയേണ്ടത്.
സ്വാമി ഗുരുപ്രസാദ് (ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ബോര്‍ഡ് അംഗമാണ് സ്വാമിജി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: