കൊച്ചി: ആറന്മുളയില് വിമാനത്താവളം പണിയുമെന്ന മന്ത്രി കെ.എം.മാണിയുടെ പ്രഖ്യാപനം പമ്പാനദിയോടും ആറന്മുള പൈതൃകഗ്രാമത്തോടും ചിരപുരാതനമായ ആറന്മുള ക്ഷേത്രത്തോടുമുള്ള അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നതെന്ന് ആറന്മുള പൈതൃക ഗ്രാമകര്‍മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് പ്രസ്താവിച്ചു.
വികസനത്തിന്റെ ഭാഗമായി വ്യോമയാത്രാ സൗകര്യത്തിന് ഒരു വിമാനത്താവളം പത്തനംതിട്ട ജില്ലയില്‍ എവിടെ എങ്കിലും വേണമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കില്‍ സദുദ്ദേശ്യം ആര്‍ക്കും മനസ്സിലാകും. പക്ഷേ, ഭരണഘടനാസ്ഥാപനങ്ങളായ ഗ്രീന്‍ ട്രൈബ്യൂണലും ഹൈക്കോടതിയും സിഎജിയും നിയമസഭാ കമ്മറ്റിയും ആറന്മുള വിമാനത്താവള നിര്‍മാണം തടഞ്ഞിരിക്കെ, അവിടെത്തന്നെ അത് വേണമെന്ന് നിയമവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി മാണി ശാഠ്യം പിടിക്കുന്നതില്‍ ദുരൂഹതയുണ്ട്. ഭരണഘടനയെ തൊട്ട് സത്യം ചെയ്ത് അധികാരമേറ്റ മന്ത്രി ഭരണഘടനാ സ്ഥാപനങ്ങളെ തള്ളിപ്പറയുന്നത് സത്യപ്രതിജ്ഞാ ലംഘനവും കോടതിയലക്ഷ്യവുമാണ്. നിയമ മന്ത്രി തന്നെ നിയമം ലംഘിച്ച് കോര്‍പ്പറേറ്റ് ശക്തികളുടെ വക്താവാകുന്നത് രാഷ്ട്രതാല്‍പ്പര്യത്തിന് ഹാനികരമാണ്. ഒരു നിമിഷം പോലും മാണി മന്ത്രി തല്‍സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല. ഭരണഘടനയോടും കോടതിയോടും ബഹുമാനമുണ്ടെങ്കില്‍ സ്വയം കുറ്റമേറ്റെടുത്ത് രാജിവെച്ചൊഴിയണം.
മന്ത്രി മാണി, പി.ജെ.കുര്യന്, ആന്റോ ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയ യുഡിഎഫ് നേതാക്കള്‍ ആറന്മുളക്കെതിരെ നടത്തുന്ന കുപ്രചാരണങ്ങളും കരുനീക്കങ്ങളും അതീവഗൗരവത്തോടും ജാഗ്രതയോടും കൂടിയാണ് ജനങ്ങള്‍ വീക്ഷിക്കുന്നത്. വിമാനത്താവളം നിര്‍മിച്ച് ജനങ്ങള്‍ക്ക് ഉപകാരം ചെയ്തു കൊടുക്കുകയല്ല, മറിച്ച് ആറന്മുളയെ നശിപ്പിച്ച് മഹത്തായ ഒരു പൈതൃകം ഇല്ലായ്മ ചെയ്യുക എന്ന ദുരുദ്ദേശ്യമാണ് ഈ നേതാക്കള്‍ക്കുള്ളത്. ആറന്മുള ക്ഷേത്രത്തിന്റെ കൊടിമരം മുറിക്കണമെന്നും നാല് കുന്നുകളും അഞ്ച് കാവുകളും വയലേലകളും ഇല്ലാതാകുമെന്നും ഉള്ള അധികൃതരുടെ അഭിപ്രായപ്രകടനങ്ങളോട് നാളിതുവരെ പ്രതികരിക്കാത്തവര്‍ ഇപ്പോള്‍ വിമാനത്താവള നിര്‍മാണവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. ഗ്രീന്ട്രൈബ്യൂണലിന്റെ വിധിക്കെതിരെ അപ്പീലിന് സുപ്രീംകോടതിയില്‍ പോവുകയില്ലെന്ന് പറയുന്ന നിയമമന്ത്രി അതേ നാവുകൊണ്ട് ആറന്മുളയില് വിമാനത്താവളം പണിയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.
ഈ ഇരട്ടത്താപ്പ് നയം ഉപേക്ഷിച്ച് സത്യസന്ധമായി വിഷയത്തെ സമീപിക്കണമെന്ന് കുമ്മനം രാജശേഖരന് പ്രസ്താവനയില്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: