ന്യൂദല്‍ഹി: ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീലിലേക്ക് തിരിച്ചു. ജൂലൈ 14, 15 തിയതികളില്‍ ഫോര്ട്ലേസാ നഗരത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യ, ബ്രസീല്‍, റഷ്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ അഞ്ച് രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കും.
ഇന്നു രാത്രി ബര്‍ളിനില്‍ ചെലവഴിച്ച ശേഷം നാളെ രാവിലെയാണ് ബ്രസീലില്‍ എത്തിച്ചേരുക. മന്ത്രി നിര്‍മ്മല സീതാരാമന്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എ. കെ. ഡോവല്‍, വിദേശകാര്യ സെക്രട്ടറി സുജാത സിങ്, ധനകാര്യ സെക്രട്ടറി അരവിന്ദ് മായ റാം എന്നിവരും ബ്രസീല്‍ യാത്രയില്‍ മോദിയെ അനുഗമിക്കുന്നുണ്ട്.
ബ്രിക്സിന്റെ ആറാമത് സമ്മേളനത്തില്‍ കഴിഞ്ഞ വര്‍ഷം ഡര്‍ബനില്‍ നടന്ന സമ്മേളനവും അതിന്റെ തുടര്‍നടപടികളും സംബന്ധിച്ച് രാജ്യങ്ങള്‍ വിലയിരുത്തും. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നരേന്ദ്രമോദി ലോകനേതാക്കളുമൊത്ത് പങ്കെടുക്കുന്ന ആദ്യ സമ്മേളനം കൂടിയാണിത്. സമ്മേളനത്തിനിടെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ നേതാക്കളുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും.
രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളര്‍ത്താന്‍ സാധിക്കുമെന്നാണ് രാജ്യം ഈ ഉച്ചകോടിയിലൂടെ പ്രതീക്ഷിക്കുന്നത്. ജര്‍മ്മന്‍ ചാന്‍സര്‍ ഏഞ്ചല മെര്‍ക്കലുമായി ചര്‍ച്ച നടത്തുമെന്ന് നേരത്തെ ഇരുരാജ്യങ്ങളും തമ്മില്‍ തീരുമാനിച്ചിരുന്നതാണ്. അതിനിടെ ജര്‍മ്മനി ഫിഫ ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ കടന്നതിനെ തുടര്‍ന്ന് ആ രാജ്യവുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി. പകരം ലോകകപ്പ് കാണുന്നതിനായി പോകുമെന്ന് ജര്‍മ്മന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: