ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച എന്‍ഡിഎ സര്‍ക്കാരിന്റെ മോദിമുദ്രയുള്ള കന്നി പൊതുബജറ്റ് ഊന്നല്‍ നല്‍കുന്നത് കാര്‍ഷികമേഖലയുടെ വളര്‍ച്ചക്കും സമ്പദ് വ്യവസ്ഥയുടെ സമഗ്രമായ വികസനത്തിനും സാമൂഹ്യക്ഷേമത്തിനുമാണ്. ജെയ്റ്റ്ലിയുടെ പല ബജറ്റ്പ്രഖ്യാപനങ്ങളും പാവങ്ങള്‍ക്ക് ആശ്വാസപ്രദമായി. ആദായനികുതി പരിധി രണ്ട് ലക്ഷത്തില്‍നിന്നും 2.5 ലക്ഷമായി ഉയര്‍ത്തി എന്നുമാത്രമല്ല മുതിര്‍ന്നവരുടെ ആദായനികുതി പരിധി രണ്ടര ലക്ഷത്തില്‍നിന്ന് മൂന്ന് ലക്ഷമാക്കുകയും ചെയ്തു. സാധാരണക്കാരനെ സഹായിക്കാന്‍ ആഭരണം, പാദരക്ഷകള്‍, എല്‍സിഡി, ടിവി മുതലായവയുടെ പ്രത്യക്ഷ നികുതി കുറച്ചു. എസി ടാക്സി, എസി ബസ് എന്നിവക്ക് സേവനനികുതി നല്‍കണം. ജെറ്റ്ലി പ്രഖ്യാപിച്ച മറ്റൊരു നടപടിയായ ഗംഗാനദി ശുചീകരണം ഈ സര്‍ക്കാരിന്റെ സാംസ്കാരിക ആഭിമുഖ്യമാണ് പ്രകടിപ്പിക്കുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് കൂടുതല്‍ തുക അനുവദിച്ചതും സബ്സിഡി അര്‍ഹിക്കുന്നവര്‍ക്ക് മാത്രമായി കുറച്ചതും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ടാക്സ് അഡ്മിനിസ്ട്രേഷന് എന്ന പുതിയ സംവിധാനം കൊണ്ടുവരികയും വിദേശനിക്ഷേപം വരുമാനമായി കാണണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ബജറ്റ് ജനങ്ങളുടെ ഭാവി ശോഭനമാക്കാനാണ് ശ്രമിക്കുന്നത്. പ്രതിരോധ മേഖലയിലും ഇന്‍ഷുറന്‍സ് മേഖലയിലും പ്രത്യക്ഷ വിദേശനിക്ഷേപത്തിന്റെ തോത് 49 ശതമാനമായി വര്‍ധിപ്പിച്ചു. 100 സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങുമെന്നുള്ള ധനമന്ത്രിയുടെ പ്രഖ്യാപനം സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാകും. ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ 10,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത് എന്നതില്‍നിന്നുതന്നെ ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് വ്യക്തമാക്കുന്നു.
മുസ്ലിം വിരുദ്ധനെന്ന് മുദ്രയടിക്കപ്പെട്ട നരേന്ദ്ര മോദി നേതൃത്വം നല്കുന്ന സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ മദ്രസകളുടെ നവീകരണത്തിന് 100 കോടി രൂപ അനുവദിച്ചിരിക്കുന്നത് വിമര്‍ശകരുടെ വായടപ്പിക്കാന്‍ പോന്നതാണ്. വികസനത്തെ ത്വരിതപ്പെടുത്താനും യുവസംരംഭകരെ പ്രോത്സാഹിപ്പിക്കാനും നിക്ഷേപവളര്ച്ചക്കും സമ്പാദ്യത്തിന് ഊന്നല്‍ നല്‍കാനും ബജറ്റില്‍ നടപടിയുണ്ട്. ഭവനവായ്പയുടെ പലിശക്ക് ഇളവുണ്ടാകും. സാധാരണക്കാര്‍ക്ക് വളരെയധികം ഇളവുകള്‍ പ്രഖ്യാപിക്കുന്ന ബജറ്റ് വ്യാപാരലോകത്തിനും ഗുണഫലങ്ങളുണ്ടാക്കും. പട്ടികജാതി ക്ഷേമത്തിന് 50,000 കോടി രൂപ വകയിരുത്തിയതിലൂടെ അധഃസ്ഥിത മോചനത്തിനുവേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് തന്റേതെന്ന് മോദി അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
കര്‍ഷകര്‍ക്കായുള്ള കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ കര്‍ഷക ആത്മഹത്യകളുടെ കാലം കഴിഞ്ഞുവെന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് അടിവരയിടുന്നതാണ്. ബജറ്റ് വിലക്കയറ്റ നിയന്ത്രണത്തിനും ഊന്നല്‍ നല്കുമ്പോള് വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ പത്തുവര്‍ഷക്കാലത്തെ യുപിഎ ഭരണത്തില്‍നിന്നുള്ള മടക്കയാത്രയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. സമ്പദ്വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകാനും വളര്‍ച്ചയ്ക്ക് ഉണര്‍വ് നല്‍കാനും ബജറ്റില്‍ ശ്രമമുണ്ട്. അഞ്ച് ഐഐടികള്‍ അനുവദിച്ചതിലൊന്ന് കേരളത്തിന് നല്‍കിയത് ശ്രദ്ധേയമാണ്. കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമാണിതെന്ന് ഓര്‍ക്കണം. ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകള്‍ ഈ ആവശ്യത്തിനുനേര്ക്ക് കണ്ണടക്കുകയായിരുന്നു. കേരളത്തിന് എയിംസ് നല്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ബജറ്റ്പ്രഖ്യാപനത്തിനിടെ ധനമന്ത്രി പറയുകയുണ്ടായി. ഇതുകൊണ്ടൊക്കെ ഈ ബജറ്റ് സമ്പദ്വ്യവസ്ഥയുടെ പുനരുദ്ധാരണത്തിനുള്ള ബജറ്റാണെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രചോദനവും ബജറ്റ് നല്‍കുന്നുണ്ട്.
വളര്‍ച്ചയെ ലക്ഷ്യമിടുന്ന ശാസ്ത്രീയമായ ബജറ്റ് പുതിയ സംരംഭകര്‍ക്ക് സഹായം നല്കാന് 10,000 കോടി നീക്കിവച്ചിട്ടുണ്ട്. സാമ്പത്തിക പുനരുദ്ധാരണം തന്നെയാണ് ബജറ്റിന്റെ ലക്ഷ്യമെന്ന് ഇതില്‍നിന്ന് തെളിയുന്നു. ഇന്ധന സബ്സിഡി ക്രമീകരിക്കുന്നത് സാമ്പത്തിക കമ്മി നികത്താന്‍ സഹായകരമാകും. മോദി സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ വളര്‍ച്ചയുടെ പാതയിലേക്ക് ആനയിക്കുകയാണെന്നും സാമ്പത്തിക വളര്‍ച്ചയ്ക്കും കാര്‍ഷികമേഖലാ വളര്‍ച്ചയ്ക്കും ഊന്നല്‍ നല്കുന്ന ബജറ്റാണിതെന്നുമുള്ള പൊതുഅഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു. സാമ്പത്തിക വളര്‍ച്ചാ മുരടിപ്പ് മാറ്റാനും ഇത് സഹായകമാകും.
റെയില്‍വേക്കുള്ള ബജറ്റിന്റെ സഹായം 26,000 കോടിയായി ഉയര്‍ത്തി. ലിംഗനീതി ഉറപ്പുവരുത്തുന്നതിനും ബാലക്ഷേമത്തിനുമായി 97,533 കോടിയും കുഞ്ഞുങ്ങള്‍ക്ക് 8102 കോടിയും വകയിരുത്തിയിട്ടുണ്ട്. പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം 203672 കോടിയില്‍നിന്നും 22,400 കോടിയായി ഉയര്‍ത്തിയതിലൂടെ രാജ്യരക്ഷക്ക് വലിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. നടപ്പ് സാമ്പത്തിക കമ്മി വിദേശനിക്ഷേപംകൊണ്ട് നികത്താനാകുമെന്നാണ് ധനമന്ത്രിയുടെ കണക്കുകൂട്ടല്‍. എക്സൈസ് തീരുവ 12 ശതമാനത്തില്‍നിന്നും 10 ശതമാനമായി കുറച്ചത് ഉപഭോക്താക്കള്‍ക്ക് ഗുണംചെയ്യും. ചെറിയ കാറുകള്‍, സൈക്കിള്‍, സ്കൂട്ടര്‍ എന്നിവയ്ക്കുള്ള എക്സൈസ് ഡ്യൂട്ടി കുറച്ചു. ചുരുക്കത്തില്‍ നല്ല നാളുകള്‍ വരവായി എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ എല്ലാ അര്‍ത്ഥത്തിലും പിന്തുണക്കുന്നതാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: