തൃശൂര്‍: തെക്കേ മഠത്തില്‍ മൂന്നു പതിറ്റാണ്ടിനു ശേഷം ശങ്കരാചാര്യ പരമ്പരയില്‍ പുതിയ ആളെ അവരോധിച്ചു. ഇന്നലെ രാവിലെ ആറുമണിയോടെ ഉപാവാസ വ്രതങ്ങള്‍ക്ക് ശേഷം മഠാധിപതി ശങ്കാരനന്ദ സ്വാമിയാരില്‍ നിന്ന് സന്ന്യാസ ദീക്ഷ സ്വീകരിച്ച വാസുദേവാനന്ദ, സ്വാമിയാരായി അവരോധിക്കപ്പെട്ടു.
അവസാന ഘട്ട ചടങ്ങുകള്‍ ഇന്നലെ പുലര്‍ച്ചെ രണ്ടുമണിക്ക് തുടങ്ങി. നിയുക്ത ശങ്കരാചാര്യര്‍ തലയില്‍ അവശേഷിക്കുന്ന അവസാന്യൂ മുടിയിഴ സ്വയം പിഴുതുകളഞ്ഞ് കുളത്തില്‍ മുങ്ങി പൂണൂല് ത്യജിച്ച് കരയിലേക്ക് കയറിയപ്പോള്‍ ഗൃഹസ്ഥന് കാവിവസ്ത്രം, കമണ്ഡലു, കാവിമണ്ണ്, ചന്ദനമുട്ടി, കടുക്ക എന്നിവ നല്കി ഗോപിക്കുറി ചാര്‍ത്തി സ്വീകരിച്ചു.
തുടര്‍ന്ന് അദ്ദേഹം ഗുരുനാഥനായ മൂപ്പില്‍ സ്വാമിയാരെ കണ്ടു. സന്യാസിവര്യന്റെ വസ്ത്രധാരണരീതി, ഉപാസനകള്‍, മന്ത്രങ്ങള്‍ എന്നിവ മൂപ്പില്‍ സ്വാമിയാര് ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നരസിംഹ മൂര്‍ത്തിയെ സാക്ഷിയാക്കി പുഷ്പാഞ്ജലി നടത്തി പുതിയ പേര് നിര്‍ദ്ദേശിച്ചു. ആദ്യം ചെവിയില്‍ ഓതി കൊടുത്ത ശേഷം എല്ലാവര്ക്കും അറിയാനായി പുതിയ പേര് വിളിച്ചു ചൊല്ലി. ഇനിയുള്ള ജീവിതകാലം വാസുദേവാനന്ദ ശങ്കരാചാര്യസ്വാമിയാര് എന്ന് ചേര്‍ത്താണ് അറിയപ്പെടുക. മഠത്തിലെ ഇളമുറ സ്വാമിയാരാണ് വാസുദേവാനന്ദ ശങ്കരാചാര്യര്‍. ചടങ്ങുകളുടെ തുടക്കംമുതല്‍ ഉപവാസത്തിലായിരുന്ന സ്വാമിയാര് ഭിക്ഷ സ്വീകരിച്ചതോടെ ചടങ്ങുകള്‍ക്ക് പരിസമാപ്തിയായി.
തുടര്‍ന്ന് ദ്വാദശിയൂട്ടിന് വേണ്ടിവരുന്ന ചെലവും ഗുരുക്കന്മാരുടെ ദക്ഷിണയുമൊഴികെയെ തനിക്കുള്ള സര്‍വ്വവും ദാനം ചെയ്ത് ശങ്കരാചാര്യര്‍ സമ്പൂര്‍ണ സന്യാസത്തിലേക്ക് കടന്നു. ഉച്ചകഴിഞ്ഞ് ശങ്കര മഠത്തില്‍ നടന്ന ചടങ്ങില്‍ പുതിയ ശങ്കരാചാര്യര്‍ ഭക്തര്‍ക്ക് ദര്‍ശനം നല്കി.
തുടര്‍ന്ന് ഡോ. ലക്ഷ്മീ കുമാരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സന്യാസ ധര്‍മ്മവും സാമാധിക വിഷയത്വവും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട് വിശിഷ്ടാതിഥിയായി. സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, സ്വാമി വിശുദ്ധാനന്ദപുരി, സ്വാമി ഗിതിജാനന്ദ തീര്‍ത്ഥ, സ്വാമിനി സ്വയപ്രഭാനന്ദമയി, മാതാജി ഗുരുപ്രിയ, മാതാജി അമൃതാനന്ദ സരസ്വതി തുടങ്ങിയവര്‍ അനുഗ്രഹം നല്കി. ശൃംഗേരി മഠം ഡയറക്ടര്‍ ശിവകുമാര്‍ ശര്‍മ്മ, മഠം മാനേജര്‍ പ്രൊഫ. സുബ്രഹ്മണ്യ ശര്‍മ്മ, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് ടി.വി. ചന്ദ്രമോഹന്, ശങ്കരീയം സംയോജകന്‍ നാരായണന്, വടക്കുമ്പാട് നാരായണന്, വാസുദേവന്‍,സിപി. രാമസ്വാമി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: