ന്യൂദല്‍ഹി: പുതിയ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക രംഗത്തെ സാധ്യതകളും പ്രശ്നങ്ങളും ചൂണ്ടിക്കാണിക്കുന്ന 2013-14 വര്‍ഷത്തെ സാമ്പത്തിക സര്‍വേ വെളിപ്പെടുത്തുന്നത് സര്‍ക്കാരിന്റെ വെല്ലുവിളികള്‍.
സാമ്പത്തിക സര്‍വേ പ്രകാരം, സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുകയും ഒപ്പം നാണയപ്പെരുപ്പ നിയന്ത്രണവും നടപ്പാക്കുകയാണ് മോദി സര്‍ക്കാര്‍ നേരിടുന്ന വലിയ വെല്ലുവിളി. ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്നത് തടയാന്‍ കാര്‍ഷിക രംഗത്തിനു വേണ്ടി പുതിയ നിയമ നിര്‍മ്മാണം നടത്തേണ്ടതുണ്ടെന്നാണ് സര്‍വേയുടെ സൂചന.
സബ്സിഡികള്‍ പരിഷ്കരിക്കണം
ക്യാഷ് ട്രാന്‍സ്ഫറുകളും സബ്സിഡികളും പരിഷ്കരിക്കണമെന്ന് സാമ്പത്തിക സര്‍വ്വേപറയുന്നു. ബജറ്റിന്റെ 45.6 ശതമാനമാണ് സാമ്പത്തിക കമ്മി. അതായത് വരവില്‍ കവിഞ്ഞ ചെലവ്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സബ്സിഡി പണമായി നല്കുന്ന രീതി തുടരണം. ബയോമെട്രിക് തിരിച്ചറിയല്‍, മൊബൈല്‍ ഫോണ്‍ മെസേജ് എന്നിവ പോലുള്ള സംവിധാനത്തിലൂടെ അര്‍ഹരായര്‍ക്ക് വേണം ഇത് നല്കാന്. അനര്‍ഹര്‍ ഇതിന്റെ ഗുണം നേടുന്നത് തടയാന്‍ ഇതുവഴി കഴിയും. 2013ല്‍ സബ്സിഡിക്കായി 2,47,596 കോടിയാണ് ചെലവിട്ടതെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. എണ്ണക്കമ്പനികള്‍ക്ക് 2007ല്‍ കിട്ടാനുള്ളത് 77,123 കോടിയായിരുന്നു.2013ല്‍ അത് 1,39,869 കോടിയായി. അര്‍ഹരായ പാവപ്പെട്ടവരുടെ ഏഴിരട്ടി പണക്കാരാണ് സബ്സിഡിയുടെ ആനുകൂല്യം അനുഭവിക്കുന്നത്.
കാര്‍ഷികോല്‍പ്പാദനം ഇടിഞ്ഞു
കഴിഞ്ഞ വര്‍ഷം കാര്‍ഷികോല്‍പ്പാദനം വലതോതില് ഇടിഞ്ഞതായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേ പറയുന്നു. പതിനൊന്നാം പദ്ധതിക്കാലത്ത് 15.2 ശതമാനമായിരുന്ന കാര്ഷികോല്പാദനം 2013ല്‍ 13.9 ശതമാനമായി. കൃഷിക്കാരുടെ എണ്ണം ഭയാനകമാം വിധം കുറഞ്ഞതായും സര്‍വ്വേയില്‍ ചൂണ്ടിക്കാട്ടുന്നു. 2001ല്‍ 12 കോടി 73 ലക്ഷമായിരുന്നു കര്‍ഷകരുടെ എണ്ണം. അത് 11.87 കോടിയായി കുറഞ്ഞു. ആഗോള നിലവാരത്തില്‍ നിന്ന് വളരെത്താഴെയാണ് ഇന്ന് ഇന്ത്യയിലെ കാര്‍ഷിക വളര്‍ച്ച. അരിയുടേയും ഗോതമ്പിന്റെയും ഉല്പാദനം ഇടിഞ്ഞു. 2013 ആയപ്പോഴേക്കും ഭക്ഷ്യ സബ്സിഡി 92,000 കോടിയായി കൂടി.
ഒരു വശത്ത് വന്‍ ഭക്ഷ്യ ധാന്യശേഖരം ഇരിക്കുമ്പോള്‍ മറുവശത്ത് വിലക്കയറ്റം എന്ന പ്രതിഭാസമാണ് നാം ഇപ്പോള്‍ നേരിടുന്നത്. 69.84 മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യമാണ് ജൂണ്‍ ഒന്നു വരെയുള്ള കണക്കു പ്രകാരം കേന്ദ്ര ശേഖരത്തിലുള്ളത്. റെക്കാര്‍ഡ് സ്റ്റോക്കാണിത്. അതേ സമയം ഭക്ഷ്യ വസ്തുക്കളുടെ വില കൂടുകയുമാണ്. ഈ വര്‍ഷം മഴ വളരെയേറെ കുറഞ്ഞിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ പച്ചക്കറികളുടേയും ഭക്ഷ്യധാന്യങ്ങളുടേയും ഉല്പാദനം കുറയാം. രൂക്ഷമായ വിലക്കയറ്റം ഉണ്ടാകാം, സര്‍വ്വേ മുന്നറിയിപ്പ് നല്കുന്നു.
അവശ്യവസ്തു നിയമമടക്കമുള്ളവ പരിഷ്കരിക്കുക, ഡയറക്ട് മാര്‍ക്കറ്റിംഗ് പോലുള്ള ബദല്‍ മാര്‍ക്കറ്റിംഗ് രീതികള്‍ കൊണ്ടുവരിക തുടങ്ങിയ നിരവധി പരിപാടികള്‍ നടപ്പാക്കിയാലേ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിയൂയെന്നും സര്‍വ്വേയില്‍ പറയുന്നു.
നയപരമായ വൈകല്യങ്ങളും ഭരണപരമായ പിടിപ്പു കേടുമാണ് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിനു കാരണമെന്നും സാമ്പത്തിക സര്‍വ്വേ പറയുന്നു.
വ്യവസായ രംഗത്ത് നേരിയ വളര്‍ച്ച
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ സമ്പത്തിക സര്‍വ്വേയിലൂടെ മറ്റൊരു കാര്യം പുറത്തുവരുന്നു. വ്യവസായ വളര്‍ച്ച നേരിയ തോതില്‍ മാത്രം. 2012ല്‍ വെറും ഒരു ശതമാനമായിരുന്നു വ്യാവസായിക വളര്‍ച്ച. 2013ല്‍ അത് വീണ്ടും ഇടിഞ്ഞ് വെറും 0.4 ശതമാനമായി. ഉല്പാദന മേഖല ശക്തമാക്കണം. അതിന് സര്‍ക്കാര്‍ ഉല്പാദന മേഖലകള്‍ പ്രഖ്യാപിച്ച് നടപടി കൈക്കൊണ്ടു തുടങ്ങിയിട്ടുണ്ട്.
പാലുല്പാദനം കൂടി
കഴിഞ്ഞ വര്‍ഷത്തെ പാലുല്പാദനം 132.43 മെട്രിക് ടണ്ണാണ്. ആഗോള പാലുല്പാദനത്തില് ഇന്ത്യ ഒന്നാമതാണ്. മൊത്തം ഉല്പാദനത്തിന്റെ 17 ശതമാനമാണ് ഇവിടെയുല്പാദിപ്പിക്കുന്നത്.
പഴങ്ങളുടേയും പച്ചക്കറികളുടേയും ഉല്പാദനത്തില് ഇന്ത്യയ്ക്ക് ലോകത്ത് രണ്ടാം സ്ഥാനമാണ്. മാങ്ങ, നേന്ത്രപ്പഴം, നാളികേരം, കശുവണ്ടി, പപ്പായ, മാതളനാരങ്ങ,മുന്തിരി എന്നിവ ലോകത്തേറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ.
സാമ്പത്തിക സ്ഥിതി വളരെ മോശം
ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി വളരെയേറെ പരിതാപകരമെന്ന് സാമ്പത്തിക സര്‍വ്വേ വിശദീകരിക്കുന്നു. 2004 മുതല്‍ 2014 വരെയുള്ള നാണയപ്പെരുപ്പം കണക്കിലെടുത്താല്‍ ഇക്കാര്യം വ്യക്തമാകും. നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ സാമ്പത്തിക നയം വേണമെന്നും സര്‍വ്വേയില്‍ പറയുന്നു.
മഴ കുറയാം; ജലത്തിന് വിതരണ നിയന്ത്രണം
ഈ വര്‍ഷം മഴ വളരെയേറെ കുറയും. ഈ സാഹചര്യത്തില്‍ കുടിവെള്ള വിതരണം. ജലസേചനം എന്നിവയില്‍ ശക്തമായ നിയന്ത്രണം കൊണ്ടു വരണം. വെള്ളം പാഴാക്കുന്നത് തടയണം. ഈ സമയത്ത് കിട്ടേണ്ടതിനേക്കാള്‍ 42 ശതമാനം കുറവ് മഴയാണ് ഇതുവരെ ലഭിച്ചത്. മഴ കൂടിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം പറയുന്നുണ്ടെങ്കിലും അവര്‍ക്കും ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷയൊന്നുമില്ല. തടയണകള്‍ കെട്ടി വെള്ളം സംഭരിക്കണമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്.
ജനസംഖ്യ; കേരളം മെച്ചപ്പെട്ട നിലയില്‍
ജനസംഖ്യാവളര്ച്ചാനിരക്കിലും സ്ത്രീ-പുരുഷ അനുപാതത്തിലും കേരളം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട് നില്ക്കുന്നു. പത്തുവര്‍ഷത്തെ വളര്‍ച്ചാനിരക്ക് 4.9 ശതമാനമാണ് കേരളത്തില്‍. ആയിരം പുരുഷന്മാര്ക്ക് 1048 സ്ത്രീകള്‍ എന്ന നിലയിലാണ് സ്ത്രീ-പുരുഷാനുപാതം. ബീഹാറാണ് 25.4 ശതമാനത്തോടെ ഉയര്‍ന്ന ജനസംഖ്യാ വളര്‍ച്ചാനിരക്ക് കാണിക്കുന്ന സംസ്ഥാനം.
ആരോഗ്യം
നവജാത ശിശുമരണനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്-12 ശതമാനം. കൂടുതല്‍ മധ്യപ്രദേശും (56). ആസാം-55, ഒറീസ, ഉത്തര്‍പ്രദേശ്-53 എന്നിങ്ങനെയാണ് നവജാതശിശു മരണ നിരക്ക്. ദേശീയതലത്തില്‍ ജനന നിരക്ക് കുറവുള്ളതും കേരളത്തില്‍ത്തന്നെ-14.9. കൂടുതല്‍ ബീഹാറിലാണ് – 27.7. 21.6 ആണ് ദേശീയ ശരാശരി. മരണനിരക്ക് കുറവ് മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലുമാണ് 63 വീതം. ഒറീസയാണ് കൂടുതല്‍ മരണനിരക്കുള്ള സംസ്ഥാനം – 8.5.
പ്രതികരിക്കാൻ ഇവിടെ എഴുതുക: