കോണ്‍ഗ്രസ് നേതൃത്വം നല്കിയ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്തുടനീളം കക്ഷി രാഷ്ട്രീയവല്‍ക്കരണ ത്തിന്റെയും പ്രാദേശികവാദത്തിന്റെ ഫലമായി പാളംതെറ്റിയോടിയിരുന്ന ഇന്ത്യന്‍ റെയില്‍വേക്ക് വ്യക്തമായ ദിശാബോധം നല്‍കുന്നതാണ് മന്ത്രി സദാനന്ദഗൗഡ അവതരിപ്പിച്ച നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രഥമ റെയില്‍വേ ബജറ്റ്. പത്ത് വര്‍ഷത്തെ യുപിഎ ഭരണത്തിന്‍കീഴില്‍ റെയില്‍വേ വികസനത്തെ സംബന്ധിച്ചിടത്തോളം തെറ്റുകളും വീഴ്ചകളും മാത്രമല്ല മണ്ടത്തരങ്ങളുമാണ് സംഭവിച്ചത്. 60,000 കോടി രൂപയുടെ 99 പദ്ധതികളാണ് യുപിഎയുടെ വിവിധ റെയില്‍വേ മന്ത്രിമാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ ഒന്നുമാത്രമാണ് യുപിഎ ഭരണത്തിന് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്. ഇതുതന്നെ ഒരു വമ്പന്‍ അഴിമതിയാണ്. ഇവിടെയാണ് സദാനന്ദ ഗൗഡ അവതരിപ്പിച്ച കന്നി റെയില്‍വേ ബജറ്റ് മൗലികമായി വ്യത്യസ്തമാവുന്നത്. ജനങ്ങളെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ട് പദ്ധതികള്‍ പ്രഖ്യാപിക്കാനല്ല, പ്രഖ്യാപിക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് ഗൗഡ പ്രാമുഖ്യം നല്‍കുന്നത്. പ്രഖ്യാപിക്കുന്ന നിരവധിയായ പദ്ധതികള്‍ക്ക് എവിടെനിന്ന് പണം കണ്ടെത്തുമെന്ന കാര്യത്തില്‍ യുപിഎ സര്‍ക്കാരുകള്‍ ഇരുട്ടില്‍ തപ്പുകയായിരുന്നു. എന്നാല്‍ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് എവിടെനിന്ന്, എങ്ങനെയൊക്കെയാണ് പണം കണ്ടെത്തുകയെന്നും ഗൗഡ വ്യക്തമാക്കിയിരിക്കുന്നു. പദ്ധതികള്‍ക്ക് പണം അനുവദിക്കുന്നത് സുതാര്യമാക്കി അഴിമതിക്ക് അറുതിവരുത്താനും ശ്രമിക്കുന്നു. റെയില്‍വേ വികസനത്തിനും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും നിരക്ക് വര്‍ധിപ്പിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്നില്ല എന്നത് ബജറ്റിന്റെ എടുത്തുപറയേണ്ടുന്ന മേന്മയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാഗര്‍മാല പദ്ധതി, പ്രധാനമന്ത്രി വാജ്പേയിയുടെ കാലത്തെ സുവര്‍ണ ചതുഷ്കോണ ചരക്ക് ഇടനാഴി പദ്ധതി എന്നിവയുമായി ബന്ധപ്പെടുത്തി ചരക്കുകടത്ത് സുഗമമാക്കാനുള്ള ബജറ്റ് നിര്‍ദ്ദേശം ദീര്‍ഘവീക്ഷണത്തോടെയുള്ളതാണ്. ചരക്ക് ഇടനാഴികളുടെ വികസനത്തിന് 1000 കോടി രൂപയാണ് ബജറ്റ് അനുവദിച്ചിട്ടുള്ളത്. റെയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന ഒരു രാജ്യത്ത് യാത്രക്കാരുടെ സുരക്ഷയ്ക്കായി 47,650 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. പ്രത്യക്ഷ വിദേശ നിക്ഷേപത്തിലൂടെയും പൊതു-സ്വകാര്യ പങ്കാളിത്തം വഴിയുമാണ് തുക സമാഹരിക്കുക. റെയില്‍പ്പാളങ്ങളിലെ വിള്ളലുകളും മറ്റും കണ്ടെത്താന്‍ കഴിയുന്ന എക്സറെ സംവിധാനം ഏര്‍പ്പെടുത്തുന്നത് സുരക്ഷാ നടപടികളില്‍പ്പെടും. അതിവേഗ പാതയ്ക്കായി 100 കോടിയാണ് നീക്കിവെക്കുന്നത്. ശതാബ്ദി ട്രെയിനുകളിലെ സ്വയം അടയുന്ന വാതിലുകള്‍, മുംബൈ സബര്‍ബന്‍ മേഖലയില്‍ ‘എമു’ കോച്ചുകള്‍, സ്റ്റേഷനുകളിലും ട്രെയിനുകളിലും നല്ല ഭക്ഷണവും ശുദ്ധമായ വെള്ളവും ലഭ്യമാക്കല്‍ തുടങ്ങിയവയൊക്കെ മോദി സര്‍ക്കാരിന്റെ കന്നി റെയില്‍ ബജറ്റിനെ ജനകീയമാക്കുന്ന ഘടകങ്ങളാണ്. ടിക്കറ്റുകള്‍ വേഗത്തില്‍ ബുക്കു ചെയ്യാനുള്ള ഇ-സര്‍വീസുകള്‍, പ്രധാനസ്റ്റേഷനുകളിലും പ്രത്യേക ട്രെയിനുകളിലും വൈ-ഫൈ സംവിധാനം എന്നിവയൊക്കെ ഇന്ത്യന്‍ റെയില്‍വേയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പ്രത്യാശിക്കാം. പുതിയ ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ പ്രായോഗിക സമീപനമാണ് ബജറ്റില്‍ സ്വീകരിച്ചിട്ടുള്ളത്. പുതിയ പാതകളും സ്റ്റോപ്പുകളും മന്ത്രിമാരുടേയും എംപിമാരുടേയും വ്യക്തിപരമായ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലല്ല അനുവദിച്ചിട്ടുള്ളത്. വാണിജ്യസാധ്യതയാണ് ഇക്കാര്യത്തില്‍ മന്ത്രി ഗൗഡ പരിഗണിച്ചിട്ടുള്ളതെന്ന് ബജറ്റ് പ്രത്യക്ഷത്തില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മുന്‍കാലങ്ങളിലെ പല റെയില്‍വേ മന്ത്രിമാരും ചെയ്തിരുന്നതില്‍നിന്ന് തികച്ചും വ്യത്യസ്തമായ സമീപനമാണിതെന്ന് കാണാം. പരിഷ്ക്കരണത്തെക്കുറിച്ചുള്ള വാചകമടികള്‍ക്കുപകരം റെയില്‍വേയുടെ വികസനത്തിനും ട്രെയിനുകളിലെ സൗകര്യങ്ങള്‍ക്കും യാത്രക്കാരുടെ സുരക്ഷിതത്വത്തിനും വേണ്ടി എന്തൊക്കെയാണ് താന്‍ ചെയ്യാന്‍ പോകുന്നത് എന്നതിന്റെ വ്യക്തമായ മാര്‍ഗരേഖയാണ് ബജറ്റ് വരച്ചുകാട്ടുന്നത്.
ബജറ്റ് കേരളത്തെ അവഗണിച്ചു എന്ന മുറവിളി ചില കോണുകളില്‍നിന്ന് ഉയരുന്നുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യബോധത്തോടെ ബജറ്റിനെ സമീപിക്കുന്നവര്‍ക്ക് ഇതില്‍ കഴമ്പില്ലെന്ന് കാണാനാവും. പുതിയ ഒരു പാസഞ്ചര്‍ തീവണ്ടിയും കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ പാതയുടെ സര്‍വെയും മാത്രമാണ് കേരളത്തിന് ലഭിച്ചിട്ടുള്ളതെന്ന് പ്രചരിപ്പിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലല്ല, മുടങ്ങിക്കിടക്കുന്നതും പൂര്‍ത്തിയാക്കാനുള്ളതുമായ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ശ്രമിക്കുകയെന്ന ബജറ്റ് പ്രഖ്യാപനം കേരളത്തിന് ഗുണകരമാവും. യുപിഎ ഭരണകാലത്ത് എടുത്തുപറയത്തക്ക ഒരു സഹായവും ലഭിക്കാതിരുന്ന ശബരിപാതയ്ക്കും കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറിക്കും ചേര്‍ത്തലയിലെ വാഗണ്‍ ഫാക്ടറിക്കും ഈ ബജറ്റില്‍നിന്ന് പ്രയോജനം ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ആറ് മന്ത്രിമാരും 20 എംപിമാരും ഉണ്ടായിരുന്ന കാലത്ത് യുപിഎ സര്‍ക്കാരിന്റെ റെയില്‍വേ ബജറ്റുകള്‍ കേരളത്തെ നിഷ്ക്കരുണം അവഗണിക്കുകയായിരുന്നു എന്ന സത്യം വിസ്മരിക്കാന്‍ പാടില്ല. ഈ പശ്ചാത്തലത്തിലാണ് കേരളത്തിന് അര്‍ഹിക്കുന്ന പരിഗണന മോദി സര്‍ക്കാരിന്റെ കന്നി റെയില്‍ ബജറ്റില്‍നിന്ന് ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: