റെയില്‍വേ അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രശ്നം നേരിടാന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത് സുശക്തവും സുധീരവുമായ തീരുമാനം. ഇന്ത്യന്‍ കമ്പനികളുടെ സ്വകാര്യ പങ്കാളിത്തം, ഇന്ത്യയില്‍നിന്നുള്ള സാമ്പത്തിക നിക്ഷേപം, പോരെങ്കില്‍ നേരിട്ടുള്ള വിദേശ നിക്ഷേപവും. അടിസ്ഥാന സൗകര്യ വികസനത്തിനും ജനസേവനമെന്ന സാമൂഹ്യ പ്രതിബദ്ധത നിറവേറ്റാനുമാണ് ഈ നിക്ഷേപത്തുക വിനിയോഗിക്കുന്നത്.
ഏറ്റവും വലിയ ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേ ഇന്ന് ബജറ്റുകളിലെ പദ്ധതി വിഹിതത്തിന്റെ അത്രത്തോളം പ്രതിവര്‍ഷം നഷ്ടം സഹിച്ചു സേവനം ചെയ്യുകയാണ്.
2012-13 വര്‍ഷത്തില്‍ സാമൂഹ്യ സേവനത്തിന്റെ ഭാഗമായി റെയില്‍വേ ബജറ്റില്‍ നീക്കിവെച്ച തുക 20,000 കോടി രൂപയാണ്. എന്നാല്‍ റെയില്‍േവക്ക് ചെലവായത് 35,241 കോടി രൂപയാണ്. അതായത് പദ്ധതി ആസൂത്രണത്തിന്റെ മുക്കാല്‍ പങ്ക് അധിക ചെലവു വന്നു. കഴിഞ്ഞ ഏറെക്കാലമായി ഇങ്ങനെ നഷ്ടം സഹിച്ച് സേവനം നടത്തുക വഴി റെയില്‍വേ വികസനം വന്‍ ആസൂത്രണത്തകര്ച്ചയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിക്ഷേപം സ്വീകരിക്കാനും വികസന പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ മേഖലയുടെ സഹായം സ്വീകരിക്കാനും റെയില്‍മന്ത്രി ബജറ്റില്‍ നിര്‍ദ്ദേശം വെച്ചത്. ഇതിനു മന്ത്രിസഭയുടെ അംഗീകാരവും പാര്‍ലമെന്റിന്റെ അംഗീകാരവും നേടേണ്ടതുണ്ട്.
റെയില്‍വേ വന്‍ നഷ്ടത്തിലോടുമ്പോള്‍ റെയില്‍വേയുടെ കീഴിലുള്ള 11 പൊതു മേഖലാ സ്ഥാപനങ്ങള്‍ ,കണ്ടൈനര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ (കോണ്‍കോര്‍), റെയില്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ, ഐആര്‍സിടിസി തുടങ്ങിയവ, ലാഭത്തിലാണ്. ഇവരില്‍നിന്ന് റെയില്‍വേ വികസന സഹായം സ്വീകരിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനാവും സഹായം. ഇതു പര്യാപ്തമല്ലെന്നു വന്നാല്‍ ആഭ്യന്തര സ്വകാര്യ നിക്ഷേപകരില്‍നിന്നു സാമ്പത്തിക സഹായം തേടും. ഇതും പോരെന്നു വന്നാല്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള സാധ്യത എന്നിങ്ങനെയാണ് റെയില്‍വേയുടെ സാമ്പത്തിക സ്രോതസ് കണ്ടെത്താനുള്ള പദ്ധതി.
സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിനും ബജറ്റില്‍ മന്ത്രി സദാനന്ദ ഗൗഡ വ്യക്തമായ നയരേഖകള്‍ അവതരിപ്പിക്കുന്നുണ്ട്. നിലവില്‍ റെയില്‍വേയില്‍ സ്വകാര്യ പങ്കാളിത്തമുണ്ട്. എന്നാല്‍, അതുകൊണ്ട് ലക്ഷ്യം കാണാനാവുന്നില്ല. അതിനാല്‍ ഭാവിപദ്ധതികളായ അതിവേഗ റെയില്‍പാത പോലുള്ളവയ്ക്ക് വന്‍ സ്വകാര്യ പങ്കാളിത്തം ആവശ്യമാണ്. ഇതിനൊപ്പം തന്ത്രപരമായ റെയില്‍വേ ആസൂത്രണ-ഭരണ സംവിധാനവും നടപ്പാക്കാന്‍ സ്വകാര്യ മേഖലയുടെ സഹായം തേടുമെന്ന് ബജറ്റില്‍ പറയുന്നു.
നിലവിലുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. റെയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനു സാങ്കേതിക സംവിധാനമുണ്ടാക്കും. നടപടികള്‍ക്കുള്ള തീരുമാനം യഥാസമയം കൈക്കൊള്ളും. സംഭരണത്തില്‍ സുതാര്യതയും തന്ത്രപരമായ പങ്കാളിത്തവും ഉണ്ടാകും. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കാന്‍ പദ്ധതിയിടും. അന്താരാഷ്ട്ര നിലവാരമുള്ള സുരക്ഷ ഉറപ്പാക്കും, അപകടങ്ങളുടെ കാരണം കണ്ടെത്താന്‍ പഠന കേന്ദ്രം സ്ഥാപിക്കും. റെയില്‍ എഞ്ചിനും കോച്ചുകളും വാഗണുകളും വാടകയ്ക്ക് കൊടുക്കുന്നതിനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: