വിപ്ലവകരമായ മാറ്റവും പരിഷ്കാരങ്ങളും സാമ്പത്തിക മേഖലയില്‍ വരേണ്ടത് അത്യാവശ്യമാണ്. 1991നു ശേഷം ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ അത്തരത്തിലൊന്ന് സംഭവിച്ചിട്ടില്ല. ഇപ്പോഴത്തെ വിലക്കയറ്റം താത്കാലികമായി സംഭവിക്കുന്ന പ്രതിഭാസം മാത്രമാണ്. ദീര്‍ഘവീക്ഷണത്തോടെയുള്ള സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കു മാത്രമെ ഇന്നത്തെ പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ കരകയറ്റാന്‍ സാധിക്കൂ. അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപനം തന്നെയാണ് നല്ലത്. അദ്ദേഹത്തിന്റെ മന്ത്രിസഭ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ആ സമീപനം പ്രതിഫലിക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
രാജ്യത്ത് സാമ്പത്തിക വളര്‍ച്ച ഉണ്ടാകണം. അതിന് ഇന്ത്യയിലെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇപ്പോഴുള്ളതിനേക്കാള്‍ രണ്ടിരട്ടി വളരേണ്ടിയിരിക്കുന്നു. അതിനു സബ്സിഡി യുഗം മാറി സ്വന്തം കാലില്‍ നില്ക്കാന് രാജ്യത്തിനു കഴിയുന്ന ഒരു കാലത്തിലേക്ക് നാം എത്തണം. സബ്സിഡി വ്യവസായങ്ങള്‍ക്ക് നല്കുന്ന സ്ലോ പോയ്സണ്‍ (മെല്ലെമെല്ലെ കൊല്ലുന്ന വിഷം) ആണ്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ രാജ്യത്തെ ചെറുകിട വ്യവസായങ്ങള്‍ക്കായി ഫണ്ട് നീക്കി വക്കാറുണ്ട്. ഈ ഫണ്ട് ആര്‍ക്കും പ്രയോജനം ചെയ്യുന്നില്ല. ഇത്തരത്തില്‍ തുക ദുര്‍വിനിയോഗം ചെയ്യുന്നതിനു പകരം ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. കേന്ദ്രത്തില്‍ നിന്നുള്ള ഫണ്ട് ഏതു രീതിയിലൊക്കെ സംസ്ഥാനങ്ങള്‍ വിനിയോഗിക്കുന്നു എന്നു നിരീക്ഷിക്കാനും സംവിധാനം ഉണ്ടാകണം. മോദി പ്രഖ്യാപിച്ചതു പോലെ എല്ലാ സംസ്ഥാനങ്ങളിലും പ്രധാനമന്ത്രിയുടെ ഓഫീസ് തുറന്ന് അതുവഴി ഇത്തരം ഫണ്ടുകളുടെ ഉപയോഗം നിരീക്ഷിക്കണം.
ചെറുകിട വ്യവസായങ്ങളുടെ വളര്‍ച്ചക്കായി ബജറ്റില്‍ അനുവദിക്കുന്ന തുക സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള കെഎഫ്സി (കേരള ഫിനാന്‍സ് കോര്പ്പറേഷന്) യും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സിഡ്ബി (സ്മാള്‍ സ്കെയില്‍ ഇന്‍ഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ) യുമെല്ലാം ചെറുകിട വ്യവസായികള്‍ക്കു നേരിട്ട് നല്‍കാതെ റീ ഫിനാന്‍സ് എന്ന സംവിധാനത്തിലുടെ മറ്റു ബാങ്കുകള്‍ക്ക് വായ്പയായി അനുവദിക്കുകയാണ് പതിവ്.
ബാങ്കുകള്‍ അനുവദിക്കുന്ന മൊത്തം വായ്പയുടെ 20ശതമാനം ചെറുകിട വ്യവസായങ്ങള്‍ക്ക് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ വന്‍ തുകകള്‍ കൈപ്പറ്റുന്ന സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് തുക അനുവദിക്കാതെ ഒരു നിശ്ചിത കാലാവധി കഴിയുമ്പോള്‍ കെഎഫ്സിയിലും സിഡ്ബിയിലും നിക്ഷേപിക്കും. മുന്‍കാലങ്ങളില്‍ ഓരോ അപേക്ഷകള്‍ക്കും ആവശ്യമുള്ള വായ്പാ തുക ആവശ്യക്കാരുടെ അപേക്ഷ പരിശോധിച്ചു നല്കുന്ന (കേസ് ടു കേസ് ബാങ്കിംഗ്) രീതിയായിരുന്നു. എന്നാല്‍ ഇന്ന് ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ബാങ്കുകള്‍ക്ക് സാമ്പത്തിക കമ്മി അനുഭവപ്പെടുമ്പോള്‍ 500 – 1000 കോടി രൂപ ഒന്നിച്ച് വായ്പ എടുക്കുകയാണ്. വിശദമായ പരിശോധന നടത്താന്‍ ഈ സാഹചര്യത്തില്‍ കഴിയാതെ വരുന്നു. ഇതിന്റെ ഫലം അര്‍ഹതയും ആവശ്യകതയുമുള്ളവര്ക്ക് ബജറ്റില്‍ വിഭാവനം ചെയ്യുന്ന സഹായം ലഭിക്കാതെ പോകുന്നു.
റിസര്‍വ് ബാങ്കിന്റെ രജിസ്ട്രേഷന് ലഭിച്ചിട്ടുള്ള എല്ലാ ബാങ്കുകള്‍ക്കും ഇത്തരത്തില്‍ ഫണ്ട് ലഭിക്കുന്നുണ്ട്. കേരളത്തില്‍ പല സ്ഥാപനങ്ങളും ഈ രീതിയില്‍ കൈക്കലാക്കുന്ന തുകയാണ് സ്വര്‍ണ്ണ വായ്പയായി നല്കി വരുന്നത്. ഇതിനെ ശരിയായ രീതിയില്‍ നിയന്ത്രിക്കുന്നതിനുള്ള അധികാരം റിസര്‍വ് ബാങ്കിനുമില്ല എന്നതിനാലാണ് അര്‍ഹരായ പലര്‍ക്കും ചെറുകിട വ്യവസായം തുടങ്ങുന്നതിനുള്ള സാമ്പത്തിക സഹായം ലഭിക്കാതെ വരുന്നത്. കടലാസില്‍ മാത്രം ഒതുങ്ങുന്ന ഒരു ഇടപാടായി ഇതു മാറുന്നു. മൈക്രോ, സ്മാള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് ഡവലപ്മെന്റ് ആക്ട് 2006 പ്രകാരം എംഎസ്എംഇയെ രണ്ടു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. മാനുഫാക്ചറിങ് എന്റര്‍പ്രൈസസും, സര്‍വീസ് എന്റര്‍പ്രൈസസും. മൈക്രോ വ്യവസായങ്ങളില്‍ മാനുഫാക്ടറിങ് എന്റര്‍പ്രൈസസിന് 25ലക്ഷവും, സര്‍വ്വീസ് എന്റര്‍പ്രൈസസിന് 10 ലക്ഷവുമാണ് നിക്ഷേപ പരിധി. മറ്റു ചെറുകിട വ്യവസായങ്ങളില്‍ മാനുഫാക്ടറിങ് എന്റര്‍പ്രൈസസിന് അഞ്ച് കോടിയും, സര്‍വ്വീസ് എന്റര്‍പ്രൈസസിന് രണ്ടു കോടിയുമാണ് നിക്ഷേപ പരിധി. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്ന അര്‍ഹരായ ചെറുകിട കച്ചവടക്കാര്‍ക്കും സംരംഭകര്‍ക്കും വായ്പ ലഭിക്കുന്നില്ല. മറിച്ച് മൈക്രോ ബിസിനസിന്റെ പേരില്‍ ഹോട്ടലുകള്‍ക്കും, ബാറുകള്‍ക്കും, റിയല്‍ എസ്റ്റേറ്റു വ്യവസായങ്ങള്‍ക്കുമാണ് വായ്പ ലഭിക്കുന്നത്.
പ്രത്യേകിച്ച് കേരളത്തില്‍ വായ്പ അനുവദിക്കാന്‍ പറ്റിയ കാലാവസ്ഥ അല്ല എന്ന ബാങ്കുകളുടെ വിലയിരുത്തലും ചെറുകിട വ്യവസായങ്ങളുടെ വളര്‍ച്ചക്ക് തടസ്സമാകുന്നുണ്ട്. പല പ്രദേശങ്ങളിലും ബാങ്ക് വ്യത്യസ്ത നയവും സമീപനവുമാണ് ചെറുകിട വ്യവസായങ്ങള്‍ തുടങ്ങാന്‍ മുന്നോട്ടു വരുന്നവരോട് കാണിക്കുന്നത്. ബാങ്കുകള്‍ അനുവദിക്കുന്ന മുഴുവന്‍ ലോണുകളും ഇപ്പോള്‍ നിര്‍ബന്ധമായും ഇന്‍ഷ്വര്‍ ചെയ്യപ്പെടുന്നു. കൂടാതെ ജാമ്യവ്യവസ്ഥയില്‍ സ്ഥലവും മറ്റ് ഈടുകളും ആവശ്യപ്പെടുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിലല്ല ബാങ്കുകള്‍ വായ്പ നല്‍കുന്നത്. അവതരിപ്പിക്കപ്പെടുന്ന പദ്ധതിയുടെ സാധ്യതയെക്കുറിച്ച് പഠിക്കാന്‍ ഇവിടെ സംവിധാനമില്ല. സമാനമായ പദ്ധതികളില്‍ ഏതെങ്കിലും ഒന്നിന്റെയെങ്കിലും അക്കൗണ്ട് എന്‍പി (നോണ്‍ പെര്‍ഫൊമിങ്) ആയി കണ്ടാല്‍ പിന്നെ ആര്‍ക്കും വായ്പ അനുവദിക്കാതിരിക്കുകയാണ് ബാങ്കുകളുടെ നയം. വായ്പ പരിശോധിക്കാന്‍ നിലവിലുള്ള സംവിധാനവും മാറേണ്ടിയിരിക്കുന്നു. ബാങ്കു ശാഖകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ കേന്ദ്രീകൃത സംവിധാനത്തിലുടെ പരിശോധിക്കുമ്പോള്‍ അപേക്ഷകനെക്കുറിച്ചും പദ്ധതിയുടെ പ്രാദേശിക വിജയ സാധ്യതയെക്കുറിച്ചും മനസ്സിലാക്കാന്‍ കഴിയാതെ വരുന്നു. കടമ്പകള്‍ കടന്ന് വായ്പ അനുവദിക്കുകയോ നിരസിക്കുകയോ ചെയ്യുമ്പോള്‍ കുറഞ്ഞത് ആറുമാസമെങ്കിലും എടുക്കും. ഇതും പദ്ധതിയെ സാരമായി ബാധിക്കുന്നു.
സര്‍ക്കാരിന്റെ വ്യാവസായിക മേഖലകളില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സംരംഭങ്ങള്‍ക്കാണെങ്കില്‍ സ്ഥലത്തിന്റെ ഈടിന്മേല് വായ്പ എടുക്കാന്‍ കഴിയാതെയും വരുന്നു. ഈ ഭൂമി ഈടുനല്‍കി വായ്പ എടുക്കാന്‍ സര്‍ക്കാര്‍ അനുവദിക്കാത്തതാണ് കാരണം. ഏകജാലകം എന്ന ആശയം കടലാസില്‍ മാത്രം ഒതുങ്ങുകയാണിവിടെ. കേരളത്തിലെ ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കിന്‍ഫ്ര പലയിടങ്ങളിലായി ധാരാളം ഭൂമി വാങ്ങികൂട്ടിയിട്ടുണ്ട്. എന്നാല്‍ എത്ര വ്യവസായ സ്ഥാപനങ്ങള്‍ ഇവിടെ ആരംഭിച്ചിട്ടുണ്ട്, അവയുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ എതുതരത്തിലാണ് എന്നൊന്നും വിലയിരുത്തുന്നില്ല. ഇതിന്റെ പേരില്‍ ലഭിക്കുന്ന ഗ്രാന്റ് ഉപയോഗിച്ച് കിന്‍ഫ്രയുടെ ദൈനംദിന ചെലവുകളും യാത്രാ ചെലവുകളും നടത്തുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. സ്ഥലം അനുവദിക്കുന്നതിനുള്ള ടെണ്ടര്‍ രീതികള്‍ സുതാര്യമല്ലാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. നല്ല നിലവാരമുള്ള ഉപകരണങ്ങളും, ആവശ്യത്തിനു ഭൂമിയും, മാര്‍ക്കറ്റിങ് സംവിധാനങ്ങളും ഉണ്ടായിട്ടും നല്ല മാനേജ്മെന്റിന്റെയും, ജീവനക്കാരുടെയും നേതൃത്ത്വത്തിന്റെയും, പ്രവര്‍ത്തന മൂലധനത്തിന്റെയും അഭാവത്തില്‍ കേരളത്തിലെ പല പൊതുമേഖലാ സ്ഥാപനങ്ങളും ഇന്ന് പൂട്ടലിന്റെ ഭീഷണിയിലാണ്. ഓട്ടോകാസ്റ്റ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം തുടങ്ങിയവ ഇതിനുദാഹരണം. ഇതു കേരളത്തിന്റെ മാത്രം അവസ്ഥയല്ല. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കാര്യങ്ങള്‍ ഏറെക്കുറേ ഇങ്ങനെയൊക്കെയാണ്. ബജറ്റിലെ സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുന്നില്ല.
ഇത്തരം പ്രതിസന്ധികള്‍ പരിഹരിക്കാനും വ്യവസായങ്ങള്‍ സംരക്ഷിക്കാനും വേണ്ട കാര്യങ്ങളാണ് അടുത്ത ബജറ്റില്‍ ഉണ്ടായിരിക്കേണ്ടത്. വ്യവസായങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ ഭൂമി, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്ത് ഉണ്ടാക്കണം. ഇന്ത്യയിലെ ബാങ്കുകളെ മുഴുവന്‍ നിയന്ത്രിക്കുന്നത് ധനകാര്യ വകുപ്പും, ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് എംഎസ്എംഇയുമാണ്. ഈ സാഹചര്യത്തില്‍ വ്യവസായങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കാന്‍ എംഎസ്എംഇക്ക് ധനകാര്യവകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുന്നില്ല. ഈ അവസ്ഥ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മറ്റു പല വകുപ്പുകളിലും ചെയ്തതുപോലെ ധനകാര്യ വകുപ്പിന്റെ കീഴില്‍ എംഎസ്എംഇ യും കൊണ്ടുവരികയാണ് ചെയ്യേണ്ടത്. അതുപോലെ തന്നെ മറ്റു ബാങ്കുകള്‍ക്ക് ചുമതലയും അധികാരവും നിര്‍ദ്ദേശങ്ങള്‍ നല്കുന്നതില് മാത്രമൊതുക്കാതെ നല്കുന്ന പണത്തിന്റെ വിനിയോഗം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള അധികാരം റിസര്‍വ് ബാങ്കിന് നല്‍കണം. സര്‍ക്കാര്‍ നേരിട്ട് വ്യവസായം നടത്താതെ രാജ്യത്തെ വ്യാവസായിക വളര്‍ച്ചയെ സഹായിക്കുന്ന തരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വളര്‍ത്തുന്നതില്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ നേരിട്ട് വ്യവസായങ്ങള്‍ നടത്തുന്നത് അഴിമതിയ്ക്ക് അവസരമുണ്ടാക്കും. വന്‍ സാമ്പത്തിക നഷ്ടത്തിനേ ഇതെല്ലാം ഇടയാക്കൂ. മികച്ച ഭരണാധികാരിയായ നരേന്ദ്ര മോദിക്ക് ഇത്തരം കാര്യങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സര്‍ക്കാരിനു വേണ്ടി അവതരിപ്പിക്കപ്പെടുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ബജറ്റില്‍ ചെറുകിട മേഖലക്കു കൂടുതല്‍ സഹായം നല്കി, രാജ്യത്തിന് വ്യാവസായിക സുരക്ഷിതത്വം നല്കി, ഒരു കയറ്റുമതി രാജ്യമാക്കി ഇന്ത്യയെ മാറ്റുന്ന പദ്ധതി ഉണ്ടാകുമെന്ന കാര്യത്തില്‍ തെല്ലും സംശയിക്കേണ്ടതില്ല.
കെ. എം. നായര്‍
(പ്രശസ്ത സാമ്പത്തികവിദഗ്ധനും, സിഡ്ബി (സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ) മുന്‍ ചീഫ് ജനറല്‍ മാനേജരും, കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് (കെഎഫ്സി) മുന്‍ മാനേജിംഗ് ഡയറക്ടറുമാണ് (കെ.എം. നായര്‍) കെ. മന്മഥന് നായര്‍.)
തയ്യാറാക്കിയത്: കെ.എം. കനകലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: