ന്യൂദല്‍ഹി: വര്‍ഷം 10 ലക്ഷം പേര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത കേന്ദ്രത്തിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രകടനം ദയനീയമായിരുന്നുവെന്ന് വ്യക്തമാകുന്നു. കഴിഞ്ഞദിവസം പുറത്തുവിട്ട 2011-ലെ സെന്‍സസ് റിപ്പോര്‍ട്ടു പ്രകാരം ഇന്ത്യയിലെ 20 ശതമാനം യുവാക്കളും തൊഴില്‍രഹിതരാണ്. 15നും 24-നും ഇടയില്‍ പ്രായമുള്ള വരാണ് തൊഴിലിന് അലയുന്നത്. ഇവര്‍ 4.7 കോടിവരും. 2.6 കോടി പുരുഷന്മാരും 2.1 കോടി സ്ത്രീകളും. പ്രതിവര്‍ഷം 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കുമെന്നുള്ള വാഗ്ദാനമാണ് പൊള്ളയാണെന്ന് വ്യക്തമായിരിക്കുന്നത്.
യുപിഎ ഭരണത്തിന്റെ ദശകത്തില്‍ തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ എട്ടു ശതമാനമാണ് വളര്‍ച്ച. താല്‍ക്കാലിക ജോലി ലഭിക്കുന്നവര്‍ക്കാകട്ടെ വര്‍ഷത്തില്‍ ആറ് മാസമേ ജോലിയുള്ളു.
15-നും 59-നും ഇടയില്‍ പ്രായമുള്ളവരാണ് സ്ഥിരം തൊഴില്‍ തേടുന്നത്. ഇവര്‍ 14.5 ശതമാനമാണ്. തൊഴില്‍ തേടുന്നവരില്‍ 25-നും 29-നും ഇടിയില്‍ പ്രായമുള്ളവര്‍ 18 ശതമാനമാണ്. 30-34-നും ഇടയില്‍ പ്രായമുള്ളവരില്‍ ആറു ശതമാനമാണ് തൊഴിലന്വേഷകര്‍. അതായത് 1.2 കോടി യുവാക്കള്‍.
15-നും 59-നും ഇടയില്‍ പ്രായമുള്ള ദളിത് മേഖലയിലെ തൊഴില്‍രഹിതരുടെ തോത് 18 ശതമാനമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണ വിഭാഗങ്ങളെക്കാള്‍ വളരെ വലുതാണ് ഈ നിരക്ക്. ആദിവാസി മേഖലയിലാകട്ടെ 19 ശതമാനമാണ് തൊഴില്‍ രഹിതരുടെ നിരക്ക്. ഇന്ത്യയില്‍ ഏറ്റവും അധികം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന രണ്ട് വിഭാഗങ്ങളാണ് ദളിതരും, ആദിവാസികളും. തൊഴിലിലായ്മ കാരണം ഏറ്റവുമധികം ബുദ്ധിമുട്ടു നേരിടുന്ന രണ്ടു വിഭാഗങ്ങളും ഇവരാണ്. പിന്നാക്ക വിഭാഗങ്ങളില്‍ 15-നും 19-നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരുടെ നിരക്ക് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 15-നും 34-നും ഇടയില്‍ പ്രായമുള്ളവരില്‍ 21 ശതമാനം ദളിതരും 22 ശതമാനം ആദിവാസികളും തൊഴില്‍രഹിതരാണ്.
കുടുംബത്തിന്റേതായ ഉത്തരവാദിത്തങ്ങള്‍, സാമൂഹികമായ വെല്ലുവിളികള്‍ എന്നിവ ജോലി ചെയ്യാന്‍ യുവതികളില്‍ വിമുഖതയുണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന പരമാര്‍ശം. 20-നും 29-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് രാജ്യത്തെ തൊഴില്‍രഹിതര്‍. പുതുതലമുറയിലെ യുവതികളാകട്ടെ ഉന്നതവിദ്യാഭ്യാസം നേടിയവരായിട്ടും മികച്ച അവസരങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നില്ല. നഗരങ്ങളില്‍ താമസിക്കുന്ന 15-നും 24-നും ഇടയില്‍ പ്രായമുള്ളവരില്‍ 18ശതമാനം പേരും തൊഴില്‍ അന്വേഷകരാണ്. ഗ്രാമപ്രദേശങ്ങളിലാകട്ടെ 21 ശതമാനമാണ് തൊഴില്‍ രഹിതരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: