‘ആന മെലിഞ്ഞെന്നുകരുതി തൊഴുത്തില്‍ കെട്ടാറുണ്ടോ?’ പണ്ടേക്കു പണ്ടേ കേട്ടുകൊണ്ടിരിക്കുന്ന ഒരു ചൊല്ലാണിത്. നമ്മുടെ രാജ്യത്തെ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ ഇന്നത്തെ അവസ്ഥയും അവരുടെ നിവേദനവും കാണുമ്പോള്‍ ‘ദയനീയം’ എന്നേ പറയാനാകൂ. ഒന്ന് കോണ്‍ഗ്രസ് തന്നെ. ഒരു പുരുഷായുസ്സിലധികം പ്രായം കഴിഞ്ഞ കോണ്‍ഗ്രസ് ആറുപതിറ്റാണ്ടോളം രാജ്യം ഭരിച്ച കക്ഷിയാണ്. കേന്ദ്രം മാത്രമല്ല, സംസ്ഥാനങ്ങളിലും അവര്‍ ഭരണം സ്വന്തമെന്ന് കണക്കാക്കി പെരുമാറിയ കാലമുണ്ടായിരുന്നു. ഇന്ന് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ ഭരണം ഇനി എത്രകാലമെന്നവര്ക്ക് നിശ്ചയമില്ല.
ബ്രിട്ടീഷ് സര്‍ക്കാറിനെ വാഴ്ത്തുക, ഇന്ത്യക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ കൂടുതല്‍ജോലി നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ നാഷണല്‍ യൂണിയന് എന്ന സംഘടനയുണ്ടാക്കി. അതാണ് പിന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസായത്. ബ്രിട്ടീഷ് സര്‍വീസിലെ ഉദ്യോഗസ്ഥനായിരുന്ന അലന് ഒക്ടോവിയന്‍ ഹ്യൂം മുന്‍കൈ എടുത്ത് രൂപം കൊണ്ട കോണ്‍ഗ്രസിന്റെ ആദ്യഅധ്യക്ഷന്‍ ഡബ്ല്യൂ.സി.ബാനര്‍ജിയായിരുന്നു. ആദ്യസമ്മേളനം പൂനെയില്‍ ചേരാനായിരുന്നു നിശ്ചയം. അക്കാലത്ത് പ്ലേഗ് ബാധവ്യാപകമായതോടെ പുത്തരിയില്‍ കല്ലുകടിയായി. സമ്മേളനം പൂനെയില്‍ നിന്നും മുംബൈയിലേക്ക് മാറ്റി.
ആദ്യലക്ഷ്യത്തില്‍ നിന്നും കോണ്‍ഗ്രസ് ദേശീയ പ്രസ്ഥാനമായത് ചരിത്രം. മഹാരഥന്മാരായ നേതാക്കളാല്‍ നയിക്കപ്പെട്ട കോണ്‍ഗ്രസ് ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കാനുള്ള ദേശീയ പ്രസ്ഥാനമായിമാറി. എല്ലാ വിഭാഗം ജനങ്ങളും ഉള്‍ക്കൊണ്ട കോണ്‍ഗ്രസ് സ്വാതന്ത്ര്യലബ്ധിക്കുശേഷം ഒരു സാധാരണ രാഷ്ട്രീയ പ്രസ്ഥാനമായി മാറി. സ്വാതന്ത്ര്യലബ്ധിയോടെ കോണ്‍ഗ്രസിന്റെ ദൗത്യം പൂര്‍ത്തിയായെന്നും ഇനി സംഘടനയെ പിരിച്ചുവിടണമെന്നുമുള്ള ഗാന്ധിജിയുടെ നിര്‍ദ്ദേശം അവഗണിച്ചായിരുന്നു ഇത്. കോണ്‍ഗ്രസ് ലോക് സേവാസംഘ (ജനസേവാസംഘം) ആയിമാറാനായിരുന്നു ഗാന്ധിജി ഉപദേശിച്ചത്. എന്നാല്‍ ഗാന്ധിജിയുടെ രക്തസാക്ഷിക്തത്തിനുശേഷം ഫെബ്രുവരി 21, 22 തീയതികളില്‍ ദല്‍ഹിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഭരണഘടനയില്‍ മാറ്റംവരുത്തി വിരുദ്ധ ചിന്താഗതിക്കാരെ നീക്കി. സംഘടന മൂന്നായിപിരിഞ്ഞു. നെഹ്റുവും മറ്റും നയിക്കുന്ന കോണ്‍ഗ്രസ്, ആചാര്യ വിനോബാഭാവെയുടെ നേതൃത്വത്തില്‍ സര്സേവാസംഘം, ജയപ്രകാശ് നാരായണന്, ആചാര്യ നരേന്ദ്രദേവ് തുടങ്ങിയവര്‍ നയിച്ച സോഷ്യലിസ്റ്റ് പാര്‍ട്ടി.
സര്വസേവാസംഘത്തിനും സോഷ്യലിസ്റ്റ് പാര്‍ട്ടിക്കും അനിവാര്യവും സ്വാഭാവികവുമായ അന്ത്യം സംഭവിച്ചു. എന്നാലും കോണ്‍ഗ്രസ് ദേശീയ പ്രസ്ഥാനത്തിന്റെയും അധികാരത്തിന്റെയും ആനുകൂല്യവും അവസരവും പ്രയോജനപ്പെടുത്തിനിലനിന്നു. 1969 ല്‍ ആദ്യമായി കോണ്‍ഗ്രസ് പിളര്‍ന്നപ്പോഴും ഇന്ദിരാഗാന്ധി നയിച്ച കോണ്‍ഗ്രസ് ശക്തിപ്പെടുകയായിരുന്നു. അന്ന് കോണ്‍ഗ്രസിലെ പ്രബലര്‍ അണിനിരന്ന സംഘടന കോണ്‍ഗ്രസ് പലരൂപത്തിലും ഭാവത്തിലുമായി നാമാവശേഷമായി. എന്നിട്ടും കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന് ഉലച്ചില്‍ തട്ടുമെന്നാരും കരുതിയില്ല.
അടിയന്തരാവസ്ഥയാണ് ആ പാര്‍ട്ടിയുടെ ആദ്യ പതനത്തിന് വഴിയൊരുക്കിയത്. ഇന്ദിരയാണിന്ത്യ, ഇന്ത്യയാണിന്ദിര എന്ന് പാടിപ്പുകഴ്ത്തിയ പതിനെട്ട് മാസം കഴിഞ്ഞ് പൊതുതിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്ന പ്രവചനങ്ങളെല്ലാം തെറ്റി. തൂത്തെറിയപ്പെടുകയായിരുന്നു കോണ്‍ഗ്രസ്. ഇന്ദിരാഗാന്ധിയടക്കം തോറ്റു. ഇന്ദിരാഗാന്ധി ചവിട്ടിപ്പുറത്താക്കിയവരുള്പ്പെട്ട ജനതാപാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ചു. മോരും മുതരിയും പോലെ പരസ്പരം ചേരാത്ത സംഘടനകളുടെ കൂട്ടായ്മയായ ജനതാ പാര്‍ട്ടി തമ്മില്‍ തല്ലി പലതായിപിരിഞ്ഞതിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധിക്ക് തിരിച്ചുവരാനായി. ഇന്ദിരാഗാന്ധി പാലൂട്ടി വളര്‍ത്തിയ സിഖ് ഭീകരതയാല്‍ അവര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വന്ന തിരഞ്ഞെടുപ്പില്‍ നെഹ്രുവിന് പോലും ലഭിക്കാത്ത ഭൂരിപക്ഷം നേടി രാജീവ്ഗാന്ധി പ്രധാനമന്ത്രിയായി.
404 സീറ്റ്. 50 ശതമാനത്തിലധികം വോട്ട്. കോണ്‍ഗ്രസിനെ ഇനി മാറ്റാന്‍ പറ്റാത്തവിധം സ്വാധീനമുറപ്പിച്ചു എന്ന് എല്ലാവരും കരുതി. അഞ്ചുവര്‍ഷത്തെ രാജീവ് ഭരണം അഴിമതിയുടെ കൂത്തരങ്ങായി. ബോഫോഴ്സ് കുംഭകോണമടക്കം എണ്ണിയാല്‍ തീരാത്ത ആരോപണങ്ങള്‍. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസിന് പരീക്ഷണങ്ങളായിരുന്നു. എന്നിട്ടും കേവലഭൂരിപക്ഷമില്ലെങ്കിലും നരസിംഹറാവുവും മന്‍മോഹന്‍സിംഗും 15 വര്‍ഷത്തോളം ഭരണം നിയന്ത്രിച്ചു. നൂറുസീറ്റില്‍ കുറവ് കോണ്‍ഗ്രസിന് ലഭിക്കുമെന്ന് ആരും ഒരിക്കലും കരുതിയതല്ല. എന്നാല്‍ ഇത്തവണ എല്ലാ കണക്കുകൂട്ടലുകളും പ്രതീക്ഷകളും തകിടംമറിഞ്ഞു. രാജീവ്ഗാന്ധി 404 സീറ്റ് നേടിയപ്പോള്‍ മകന് രാഹുല്‍ നയിച്ച തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 44 സീറ്റ് മാത്രം നേടി തൃപ്തിപ്പെടേണ്ടിവന്നു. ‘അച്ഛന് ആനക്കാരനായതുകൊണ്ട് മകന്റെ ചന്തിക്ക് തഴമ്പുണ്ടാകില്ലെ’ന്ന് തെളിയിച്ചു. 404 എന്ന സംഖ്യയുടെ നടുവില്‍ നിന്ന് ഒരു പൂജ്യം കൊഴിഞ്ഞതേയുള്ളൂ. പക്ഷേ ശതോത്തരരജതജൂബിലി ആഘോഷിച്ച ഒരു കക്ഷി, ആറു പതിറ്റാണ്ടോളം രാജ്യം അടക്കിവാണ ഒരു പാര്‍ട്ടി ലോക്സഭയില്‍ ഔദ്യോഗിക പ്രതിപക്ഷംപോലുമാകുന്നില്ല. അതില്‍പ്പരം ദയനീയാവസ്ഥ വേറെയുണ്ടോ?
അര്‍ഹതയില്ലെങ്കിലും പ്രതിക്ഷനേതൃസ്ഥാനം നല്കണമേ എന്നപേക്ഷിച്ച് ലോക്സഭാ സ്പീക്കര്‍ക്ക് നിവേദനം നല്‍കുന്നതാണ് അതിലേറെ ദയനീയം. ഇപ്പോള്‍ കനിവുണ്ടാകണമെന്നാഗ്രഹിക്കുന്ന കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ പലപ്പോഴും ഈ ജനാധിപത്യബോധമോ മര്യാദയോ കാണിച്ചിരുന്നില്ല.
ആദ്യലോക്സഭയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടാമത്തെ വലിയ കക്ഷിയായിരുന്നല്ലോ! ഔദ്യോഗിക പ്രതിപക്ഷനേതൃപദവി അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ലീഡറായിരുന്ന എകെജിക്ക് നല്‍കിയിരുന്നില്ലല്ലോ. രാജീവ്ഗാന്ധി മൃഗീയഭൂരിപക്ഷം നേടിയപ്പോള്‍ 22 സീറ്റുമായി സിപിഎം രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. ഔദ്യോഗിക പ്രതിപക്ഷനേതാവ് അന്നുണ്ടായിരുന്നോ! താന്‍ നല്‍കാത്തത് തനിക്ക് കിട്ടണമെന്നത് അതിമോഹമാണ്. ചട്ടമനുസരിച്ചേ പെരുമാറൂ എന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന് ലോക്സഭാ പ്രതിപക്ഷനേതൃപദവിലഭിക്കാന് ചട്ടംമാറ്റിവയ്ക്കേണ്ടിവരും. അതിന് സമ്മതിക്കാന്‍ കോണ്‍ഗ്രസിന് ആവുമോ?
മറ്റൊരു പ്രതിസന്ധിയാണ് കമ്യൂണിസ്റ്റുപാര്ട്ടികളുടേത്. സിപിഐ എന്ന ദേശീയകക്ഷി ഇനി വെറും പ്രാദേശിക കക്ഷിയായി. ഒരു സീറ്റുമാത്രമാണ് ഇക്കുറി നേടിയത്. വോട്ട് ഒരു ശതമാനത്തില്‍ താഴെയും. സിപിഎം ദേശീയകക്ഷി എന്ന പദവി നിലനിര്‍ത്താനുള്ള അക്ഷീണ പരിശ്രമത്തിലാണ്. ജനപിന്തുണ നോക്കിയാല്‍ നടക്കില്ല. സാധുവായ വോട്ടിന്റെ ആറു ശതമാനം വോട്ട് കിട്ടണം. അതിന്റെ പകുതിയാണിപ്പോള് കിട്ടിയത്. നാലു സംസ്ഥാനങ്ങളില്‍ നിന്നായാണ് ആറുശതമാനം കിട്ടേണ്ടത്. കുറഞ്ഞപക്ഷം മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായി രണ്ടുശതമാനം സീറ്റ് ലോക്സഭയില്‍ ലഭിച്ചാലും ദേശീയപാര്‍ട്ടിസ്ഥാനം നിലനിര്‍ത്താം. മൂന്നുസംസ്ഥാനങ്ങളില്‍ നിന്നായി സിപിഎം ചിഹ്നത്തില്‍ ഒന്‍പത് പേരേ ജയിച്ചുള്ളൂ. ‘അമ്മ’യുടെയും ‘അച്ഛ’ന്റെയും സ്ഥാനാര്‍ത്ഥികളായ ഇന്നസെന്റും ജോയിസ് ജോര്‍ജ്ജും ചേര്‍ന്നാലേ രണ്ടുശതമാനം സീറ്റാകൂ.
സ്വന്തം ബലത്തിലല്ലെങ്കിലും കൂട്ടിക്കെട്ടിയ മുന്നണി വഴി നാലു സംസ്ഥാനങ്ങളില്‍ എംഎല്‍എമാരെ കിട്ടിയതിനാല്‍ തല്ക്കാലം സിപിഎമ്മിന് പിടിച്ചുനില്‍ക്കാം. ബിജെപിയും കോണ്‍ഗ്രസും വന്‍ ജനപിന്തുണയോടെ ദേശീയകക്ഷിയായി നില്ക്കുമ്പോള് അതിനിടയില്‍ സാങ്കേതിക കാരണങ്ങളാല്‍ ദേശീയകക്ഷിപദവിയിലിരിക്കാനുള്ള അവസരമാണ് സിപിഎമ്മിന് ലഭിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ ദയനീയമാണെങ്കിലും ഭാവം! അതാണമ്മോ അസഹ്യം.
ജനാധിപത്യത്തിന്റെ രണ്ടുചിറകുകളാണ് ഭരണപക്ഷവും പ്രതിപക്ഷവും. ഒരു ചിറക് ഏറെ ദുര്‍ബലമായാല്‍ സുഗമമായ പറക്കല്‍ അസാധ്യം. ശക്തമായ പ്രതിപക്ഷമുണ്ടാകാതെ പോയതും ദയനീയമാണ്. കയ്യിലിരിപ്പുകൊണ്ടാണ് കോണ്‍ഗ്രസിനും കമ്യൂണിസ്റ്റുകക്ഷികള്ക്കും പരിതാപകരമായ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നത്. ഈ അവസ്ഥ മറ്റാര്‍ക്കും നേരിടേണ്ടിവരാതിരിക്കട്ടെ.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: