”പച്ചയാം വിരിപ്പിട്ട സഹ്യനില്‍
തല ചായ്ച്ചും
സ്വച്ഛാബ്ധിമണല്‍ത്തിട്ടാം
പാദോപധാനം പൂണ്ടും
പള്ളികൊണ്ടീടുന്ന നിന്
പാര്‍ശ്വയുഗ്മത്തെക്കാത്തു
കൊള്ളുന്നു, കുമാരിയും
ഗോകര്‍ണ്ണേശനുമമ്മേ….” എന്നു പാടിയത് വള്ളത്തോളാണ്. വള്ളത്തോള്‍ പച്ചയെന്ന് പറഞ്ഞത് വൃക്ഷങ്ങളും ചെടികളും കൃഷിയിടങ്ങളുമെല്ലാമായി ആകെ പച്ചവിരിച്ചു നില്ക്കുന്ന പ്രകൃതിയെ കുറിച്ചാണ്. സഹ്യന്റെ ഭംഗിയെ വര്‍ണ്ണിക്കുകയായിരുന്നു കവി. പച്ച അത്രയ്ക്ക് സന്തോഷവും സമാധാനവും നല്കുന്ന വര്‍ണ്ണമാണ്. കണ്ണിന് കുളിര്‍മ്മയും മനസ്സിന് ആനന്ദവും നല്കുന്നു. ആരുടെയെങ്കിലും സ്വന്തം സ്വത്തല്ല പച്ചനിറം. പച്ചയെന്ന മനോഹരമായ നിറത്തെ എന്തിന്റെയെങ്കിലും പേരില്‍ വിവാദത്തിലാക്കി ആര്‍ക്കെങ്കിലും സ്വന്തമായി സ്ഥാപിച്ചുകൊടുക്കുന്നത് ഒട്ടും ശരിയല്ല.
പച്ചനിറം പലതരത്തിലുള്ള ചിഹ്നങ്ങളായി മനുഷ്യചരിത്രത്തില്‍ നിറഞ്ഞു നില്ക്കുന്നു. പരിസ്ഥിതിയുടെ നിറമായി സ്വീകരിച്ചിരിക്കുന്നത് പച്ചയെ ആണ്. തടസ്സമില്ലായ്മയെ സൂചിപ്പിക്കാന്‍ പച്ച നിറം ഉപയോഗിക്കുന്നു. ഗതാഗതവിളക്കുകളില്‍ പച്ച നിറം ഉപയോഗിക്കുന്നത് ഇതേ അര്‍ത്ഥത്തിലാണ്. പ്രകൃതിയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന നിറവും പച്ചയാണ്. ജന്തുക്കളില്‍ ചിലതരം തവളകള്‍, പല്ലികള്‍, പാമ്പുകള്‍, മത്സ്യങ്ങള്‍, പക്ഷികള്‍ തുടങ്ങി പലതും പച്ച നിറത്തില്‍ കാണപ്പെടുന്നു. പ്രകൃതിയുടെ വരദാനമാണ് ഈ ജിവകള്‍ക്ക് ഈ നിറം. ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാന്‍ ഈ നിറം അവയെ സഹായിക്കുന്നു. ചെടികള്‍ക്ക് പച്ചനിറം ലഭിക്കാന്‍ കാരണം ഹരിതകം എന്ന വര്‍ണ്ണകമാണ്. ഇത് തന്നെയാണ് പ്രകാശസംശ്ലേഷണം നടത്തി ആഹാരം നിര്‍മ്മിക്കാന്‍ സസ്യങ്ങളെ സഹായിക്കുന്നതും. നിരത്തുകളില്‍ ദിശ സൂചിപ്പിക്കാനും സ്ഥലങ്ങളേതെന്ന് അറിയിക്കാനും മുമ്പ് ഉപയോഗിച്ചിരുന്നത് മഞ്ഞയില്‍ കറുത്ത അക്ഷരങ്ങളെഴുതിയ ബോര്‍ഡുകളായിരുന്നു. പിന്നീടത് പച്ചയില്‍ വെളുത്ത അക്ഷരങ്ങളുള്ള ബോര്‍ഡുകളായി. പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ മാറ്റം. പച്ച നിറത്തിലെ ബോര്‍ഡില്‍ എഴുതുന്നത് ദൂരെനിന്നുപോലും നന്നായി വായിക്കാന്‍ കഴിയും. പാശ്ചാത്യ രാജ്യങ്ങള്‍ കാലങ്ങള്‍ക്കു മുന്നേ ഇത് തിരിച്ചറിഞ്ഞ് ബോര്‍ഡുകളെല്ലാം പച്ചയാക്കിയിരുന്നു. പച്ചയുടെ സവിശേഷത മനസ്സിലാക്കിയതിനാലാണ് ആശുപത്രികളും ഓപറേഷന് തീയറ്ററുകളുമെല്ലാം ഉപയോഗിക്കുന്ന മറകള്‍ക്കും ധരിക്കുന്ന വസ്ത്രങ്ങള്‍ക്കും പച്ച നിറമാക്കിയത്.
ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം സിബിഎസ്ഇ സ്കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ്മുറികള് സൃഷ്ടിക്കപ്പെട്ടപ്പോള്‍ പഠിപ്പിക്കുന്നതിനുപയോഗിക്കുന്ന ബോര്‍ഡുകളെല്ലാം പച്ചയാക്കായത്. തിരുവനന്തപുരത്ത് ചിന്മയാമിഷന്റെ ക്ലാസ്മുറികളിലെ ‘ബ്ലാക്ക് ബോര്‍ഡുകള്‍’ പച്ച ബോര്ഡുകളാക്കിയത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
പച്ചനിറം ഏതെങ്കിലും മതത്തെ സൂചിപ്പിക്കുന്നില്ല. എന്നാല്‍ ചിലര്‍ അത്തരത്തില്‍ പ്രചരിപ്പിക്കുന്നു. ഏതെങ്കിലും മതഗ്രന്ഥത്തില്‍ അങ്ങനെ പറയുന്നുമില്ല. എല്ലാ മതഗ്രന്ഥങ്ങളിലുമെന്ന പോലെ ‘ഖുര്‍ ആനി’ലും പച്ച നിറത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. കണ്ണിനു കുളിര്‍മ്മയുള്ള നിറം എന്ന നിലയിലാണത്. ഇസ്ലാം മതപ്രവാചകന്‍ മുഹമ്മദ് നബിയെ മറവ് ചെയ്ത സ്ഥലത്തുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ നിറം പച്ചയാണ്. എന്നാല്‍ ഖുര്‍ ആന്‍ നിഷ്കര്‍ഷിക്കുന്നത് വെള്ള വസ്ത്രം ധരിക്കണമെന്നാണ്. ഇപ്പോള്‍ ചിലര്‍ പച്ചനിറത്തിന്റെ പേരില്‍ ഇസ്ലാമിനെ കൂട്ടിച്ചേര്‍ത്ത് ഊറ്റം കൊള്ളുന്നത് കാര്യമറിയാതെയാണ്. പച്ച നിറവുമായി ഇസ്ലാം മതത്തിന് യാതൊരു ബന്ധവുമില്ലെന്ന സത്യമവരറിയുന്നില്ല. പച്ചയെന്ന് കേട്ടാല്‍ അത്രയ്ക്ക് ഹാലിളകേണ്ടതില്ലെന്നു പറയാനാണ് ഇത്രയ്ക്ക് വിശദീകരിച്ചത്. എന്നാല്‍ പച്ചനിറത്തെ കുറിച്ചോ, അതുമായി ബന്ധപ്പെട്ട നല്ല കാര്യങ്ങളെ കുറിച്ചോ മുസ്ലിം ലീഗിന്റെ വിദ്യാഭ്യാസ മന്ത്രിക്കും ലീഗുകാര്‍ക്കും ഇത്രയ്ക്ക് അറിയാമോ എന്നത് സംശയമാണ്. പച്ച തങ്ങളുടെ നിറമാണെന്ന് ധരിച്ച് പച്ചയ്ക്കായി വാദിക്കുകയും എല്ലായിടത്തും പച്ചയടിക്കാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്യുന്നു ലീഗുകാര്‍. കണ്ണൂരില്‍ അടുത്തിടെ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസിനാകെ പച്ചയടിച്ച ലീഗുകാര്‍ പച്ച തങ്ങളുടെ നിറമാണെന്ന് സ്ഥാപിക്കുകയായിരുന്നു.
മലപ്പുറത്തെ സര്‍ക്കാര്‍ സ്കൂളില്‍ ക്ലാസ് മുറിയില്‍ കുട്ടികളെ എഴുതിപഠിപ്പിക്കാന്‍ ഉപയോഗിക്കുന്ന ബോര്‍ഡ് കറുപ്പില്‍ നിന്ന് പച്ചയിലേക്ക് മാറിയതുമായി ബന്ധപ്പെട്ട വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ ബോര്‍ഡിന്റെ നിറം മാറ്റിയതാണോ കേരളത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നം. അതിലേക്ക് മാത്രമായി അതിനെ ചുരുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. പച്ച നിറത്തെയല്ല വര്‍ജ്ജിക്കേണ്ടത്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ നമ്മുടെ സംസ്കാരത്തെയും വിദ്യാഭ്യാസ രീതിയെയുമെല്ലാം മാറ്റിമറിക്കാന്‍ ബോധപൂര്‍വ്വമായി നടത്തിവരുന്ന ശ്രമങ്ങളെയാണ് ഉപേക്ഷിക്കേണ്ടത്. വിദ്യാഭ്യാസ രംഗമാകെ മതവത്കരിക്കാനുള്ള നടപടികളാണ് മുസ്ലീം ലീഗിന്റെ വിദ്യാഭ്യാസമന്ത്രി നേതൃത്വത്തില്‍ വന്ന ശേഷം നടന്നുകൊണ്ടിരിക്കുന്നത്.
കേരളത്തിന്റെ സാംസ്കാരികസ്വഭാവത്തെയാകെ അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം വിദ്യാഭ്യാസ മേഖലയില്‍ മാത്രമായി ഒതുങ്ങി നില്ക്കുന്നില്ല. അത് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണത്തില്‍ നിന്നുമാത്രം ഉണ്ടായതുമല്ല. ഉമ്മന്‍ചാണ്ടി ഭരിച്ചാലും വി.എസ്. അച്യുതാനന്ദന് ഭരിച്ചാലും സംഘടിത മതന്യൂനപക്ഷങ്ങള്‍ അവരുടെ താല്പര്യങ്ങള് നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓണക്കാലത്ത് നടത്തപ്പെട്ടിരുന്ന ആഘോഷങ്ങള്‍ മാറ്റിമറിക്കുന്നത് നമുക്കു കാണാന്‍ കഴിയും. ഓണം നമ്മുടെ സംസ്കാരത്തിന്റെ ആഘോഷമാണ്. നമ്മുടെ നാടിന്റെ സംസ്കാരമെന്തെന്ന തിരിച്ചറിവും വിളിച്ചുപറയലും സ്ഥാപിക്കലുമാണ് ഓണാഘോഷങ്ങളിലൂടെ നടന്നുവന്നിരുന്നത്. അതിനെ മതേതര ആഘോഷമാക്കിമാറ്റിയത് ഇടതുവലതു സര്‍ക്കാരുകളാണ്. ഓണക്കാലത്ത് സംഘടിപ്പിക്കപ്പെട്ടിരുന്ന വിപണി മേളകളെ ഓണം-റംസാന് വിപണികളാക്കി അവര്‍ രൂപാന്തരപ്പെടുത്തി. വിഷു ആഘോഷത്തെ വിഷു-ഈസ്റ്റര്‍ ആഘോഷമാക്കി കൂട്ടിക്കലര്‍ത്തി. ഓണത്തെയും വിഷുവിനെയും മതേതരവത്കരിച്ചവര് പക്ഷേ, മറ്റൊരു മതാഘോഷത്തെയും ഇത്തരത്തിലാക്കിയില്ല. അവരുടേതായതെന്താല്ലാമോ പ്രചരിപ്പിക്കാനുള്ള വേദിയൊരുക്കുന്നതിന് സര്‍ക്കാരുകള്‍ കൂട്ടുനിന്നു. ഓണക്കാലം പണ്ട് നല്ല സിനിമകളുടെ കാലം കൂടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓണക്കാല സിനിമകളില്ല. ഓണ സമയത്ത് പലപ്പോഴും റംസാന് നൊയമ്പുകാലമാകുന്നതിനാല് സിനിമകള്‍ റിലീസിംഗിനു മടിക്കുന്നു. നമ്മുടെ സംസ്കാരത്തിനു മേലുള്ള ഇത്തരം അധിനിവേശങ്ങളെയാണ് കരുതിയിരിക്കേണ്ടതും തിരിച്ചറിയേണ്ടതും.
മുസ്ലീം ലീഗിന്റെ വിദ്യാഭ്യാസ മന്ത്രിക്ക് ഭാരതത്തിന്റെയും കേരളത്തിന്റെയും സാംസ്കാരികത്തനിമകളോടെല്ലാം അവജ്ഞയാണ്. മന്ത്രിയായപ്പോള്‍ അദ്ദേഹത്തിന് താമസിക്കാന്‍ അനുവദിച്ച സര്‍ക്കാര്‍ മന്ദിരത്തിന്റെ പേര് ഗംഗ എന്നായിരുന്നത് മാറ്റിയ ആളാണ് അദ്ദേഹം. ഗംഗ ഭാരതത്തിന്റെ സംസ്കാരത്തിന്റെയും നിലനില്‍പ്പിന്റെയും ഭാഗമായ പുണ്യനദിയാണ്. ആ പേരിലുള്ളൊരു മന്ദിരത്തില്‍ താനെങ്ങനെ താമസിക്കുമെന്ന വേവലാതിയായിരുന്നു അദ്ദേഹത്തിന്. ഗംഗയെന്ന പേരില്‍ മതവും വര്‍ഗ്ഗീയതയും ദര്‍ശിച്ച മന്ത്രി കേരളത്തില്‍ വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കാന്‍ എന്തുകൊണ്ടും ഉത്തമനായ വ്യക്തിയാണെന്ന് ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും ബോധ്യമാകുകയും ചെയ്തു. മന്ത്രിയായി അധികാരമേറ്റ് അധികം കഴിയുന്നതിനു മുന്നേ വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തുള്ള ഉദ്യോഗസ്ഥരെ മുഴുവന്‍ അദ്ദേഹം മാറ്റി. കാരണം മറ്റൊന്നുമല്ല, മുസ്ലീങ്ങളെ മാത്രം തലപ്പത്തു പ്രതിഷ്ഠിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അതിന് രാജ്യത്തെ വലിയ മതേതരപാര്‍ട്ടിയായ കോണ്‍ഗ്രസ് എല്ലാ ഒത്താശയും ചെയ്തു.
വെളിച്ചത്തെ ഭയപ്പെടുന്നവരാണ് പല മുസ്ലിം ലീഗ് നേതാക്കളും. നമ്മുടെ വിദ്യാഭ്യാസ മന്ത്രിയും അതില്‍ നിന്ന് ഭിന്നനല്ല. വെളിച്ചം ദു:ഖമായ അദ്ദേഹം നിലവിളക്ക് കത്തിക്കാനും തയ്യാറല്ല. നിലവിളക്ക് ഹിന്ദുക്കള്‍ സന്ധ്യാനേരത്ത് കത്തിച്ചു വച്ച് പ്രാര്ത്ഥിക്കുന്നതാണെന്ന കാരണത്താലാണ് അദ്ദേഹം അതിനു മടിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമ വ്യവസ്ഥയില്‍ മുന്നോട്ടു പോകുന്ന ഗള്‍ഫ് രാജ്യത്തെ സ്മാര്‍ട്ട് സിറ്റി മേധാവിക്ക് കേരളത്തില്‍ എത്തി നിലവിളക്കു കത്തിക്കാം. മതനിയമം അനുസരിക്കുന്ന ഇറാനില്‍ നിന്നുള്ള വിഖ്യാത സിനിമാ പ്രവര്‍ത്തകരും കേരളത്തിലെത്തി വിളക്കു കൊളുത്തുന്നു.
അതിലൊന്നും മതനിന്ദ അവര്‍ കാണുന്നതേയില്ല. കേരളത്തില്‍ ജീവിച്ച് കേരളത്തിന്റെ സംസ്കാരത്തില്‍ വളര്‍ന്ന് ഭാരത്തിന്റെ നിയമങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുകയും അതനുസരിച്ചുള്ള സത്യപ്രതിജ്ഞ ചൊല്ലി മന്ത്രിയാകുകയും ചെയ്തയാള്‍ക്ക് ഇതെല്ലാം തെറ്റായി തോന്നുന്നത് ക്രിമിനല്‍ കുറ്റമായി കാണണം. നമ്മുടെ വിദ്യാഭ്യാസ രംഗം ഭരിക്കാന്‍ യോഗ്യനായി അദ്ദേഹത്തെ വാഴിച്ച ഉമ്മന്‍ചാണ്ടിയെയും കൂട്ടരെയുമാണ് തിരസ്കരിക്കേണ്ടത്.
പച്ചയുടെ പേരിലുള്ള വിവാദം കത്തിക്കുകയും അതിന്റെ മറവില്‍ കൊടും വര്‍ഗ്ഗീയത അടിച്ചേല്പിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന ശൈലിയാണ് വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയും യുഡിഎഫ് സര്‍ക്കാരും വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയവത്കരണത്തെ തിരിച്ചറിയുകയും എതിര്‍ക്കുകയുമാണ് വേണ്ടത്. പച്ചവിവാദത്തില് പെട്ടുപോകാതെ വര്‍ഗ്ഗീയവാദികളില്‍ നിന്ന് വിദ്യാഭ്യാസമേഖലയെ രക്ഷപ്പെടുത്താനുള്ള കൂട്ടായ മുന്നേറ്റമാണ് വേണ്ടത്.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: