പാര്‍ട്ടിയെ സൈനികവല്ക്കരിക്കുക, രക്തരൂക്ഷിത അക്രമങ്ങള്‍ക്കൊണ്ട് രാജ്യത്തിന്റെ ഭരണം പിടിച്ചെടുക്കുക, ഭരണത്തിലെത്തിയാല്‍ സൈന്യത്തേയും രാഷ്ട്രീയവല്‍ക്കരിക്കുക അങ്ങനെ സംപൂര്‍ണ്ണ സ്വേച്ഛാധിപത്യം നടപ്പിലാക്കുകയും പ്രതിയോഗികളെ വംശഹത്യ നടത്തി അധികാരം നിലനിര്‍ത്തുകയും ചെയ്യുക എന്നതുമാണ് ലോക കമ്മ്യൂണിസത്തിന്റെ യഥാര്‍ത്ഥ പ്രവര്‍ത്തനശൈലി. ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയില്‍ മാര്‍ക്സിസ്റ്റുകള്‍ പങ്കാളികളായിരിക്കുന്നത് മേല്പറഞ്ഞ അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കാനുള്ള ഒരു അടവുനയം എന്ന നിലക്കുമാത്രമാണ്. 1925ല്‍ ഇവിടെ ജന്മം നല്കപ്പെട്ട ഈ കാപാലിക പ്രസ്ഥാനം ജനങ്ങളാല്‍ തിരസ്കൃതമായി ഇപ്പോള്‍ വംശനാശം നേരിടുന്ന വന്യമൃഗങ്ങളേക്കാള്‍ മോശപ്പെട്ട അവസ്ഥയിലാണ്.
പക്ഷേ ഒരോ തെരഞ്ഞെടുപ്പിലും ഏറ്റുവാങ്ങേണ്ടി വരുന്ന പരാജയത്തിനാനുപാതികമായി രാഷ്ട്രീയ എതിരാളികളെ നിഷ്ഠുരം വകവരുത്താന്‍ മാത്രമല്ല വൃത്തികെട്ട ഭാഷയില്‍ അധിക്ഷേപിക്കാനും സഖാക്കള്‍ തിണ്ണമിടുക്ക് കാണിക്കുന്നു. പണ്ടെല്ലാം പ്രതിയോഗികളെ ധൈഷണികമായി നേരിടാറുണ്ടായിരുന്ന മാര്‍ക്സിസ്റ്റുകള്‍ ആത്മവിശ്വാസം നശിച്ചതുകൊണ്ടാവാം ഇങ്ങനെയുള്ള നെറികേടിലേക്ക് നീങ്ങുന്നത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മാര്‍ക്സിയന്‍ ധര്‍മ്മശാസ്ത്രമനുസരിച്ച് നേരും നെറിയും ബൂര്‍ഷ്വാ മിഥ്യകളാണ്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ദയനീയമായി തോറ്റു മാര്‍ക്സിസ്റ്റു പാര്‍ട്ടിയെന്ന് എടുത്തപറയേണ്ടതില്ല. സൂക്ഷ്മദര്‍ശിനിയിലൂടെ നോക്കിയാല്‍പോലും ഇന്ത്യയിലെ റയില്‍വെ സ്റ്റേഷനുകളിലല്ലാതെ മറ്റെവിടെയും ചുവന്നകൊടി കാണാന്‍ കഴിയാത്ത അവസ്ഥയാണിന്ന്. ഈ സ്ഥിതിവിശേഷം കാരണം പേപിടിച്ചുപോയ സഖാക്കള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച കക്ഷിയേയും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി കഴിഞ്ഞ അതിന്റെ നേതാവിനേയും അച്ചടിക്കാന്‍ കൊള്ളാത്ത ഭാഷയില്‍ അവഹേളിച്ചുകൊണ്ട് അരിശം തീര്‍ക്കാന്‍ ഒരുമ്പെടുന്നു. കുന്ദംകുളം ഗവ: പോളിടെക്നിക്കിലെയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ശ്രീകൃഷ്ണ കോളേജിലെയും കുട്ടിസഖാക്കളും അവരെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്ന പെരിയസഖാക്കളും പടച്ചുവിട്ടിട്ടുള്ള കലാലയ മാഗസിനുകള്‍ ഇതിന് ഉത്തമ ദൃഷ്ടാന്തങ്ങളാണ്. നീലസാഹിത്യത്തെ നിഷ്പ്രഭമാക്കുന്നതാണ് ‘വിദ്യാര്‍ത്ഥി’കളായ വിപ്ലവ വീരന്മാരുടെ ഭാഷ. ഇവര്‍ക്കു രാഷ്ട്രീയജന്മം നല്കിയവരെക്കുറിച്ചോര്ത്ത് സഹതപിക്കാനെ കഴിയൂ. ‘ഗുരുക്കന്മാ’രുടെ സ്ഥിതിയും തഥൈവ.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ പ്രവര്‍ത്തന ചരിത്രത്തിലേക്ക് ഒരോട്ടപ്രദക്ഷിണം നടത്താന്‍ നരേന്ദ്രമോദിക്കെതിരായുള്ള സ്റ്റാലിനിസ്റ്റുകളുടെ ആഭാസപ്രകടനങ്ങള്‍ നമ്മെ നിര്‍ബന്ധിതമാക്കുന്നു. ഒരുകാലത്തും ഈ രാജ്യത്തിന്റെ നാശത്തിനല്ലാതെ നന്മക്കുവേണ്ടി സഖാക്കള്‍ പ്രവര്‍ത്തിച്ചിട്ടില്ല. ഇനി പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കാനുമാവില്ല.
രാഷ്ട്രശരീരത്തിലെ അര്ബുദമായാണവര് എന്നും നിലകൊണ്ടിട്ടുള്ളത്. ആര്‍ഷസംസ്കാരത്തെയും അതിന്റെ ധീരസന്താനങ്ങളെയും അധിക്ഷേപിക്കാനും അപകീര്‍ത്തിപ്പെടുത്താനും വേണ്ടി മാത്രം ജീവിക്കുന്നവരുമാണ് ചാണകപ്പുഴുക്കളായ ഈ വിപ്ലവകാരികള്‍. ഭാരതം ഒരു രാഷ്ട്രമാണെന്ന് ഇന്നും അവര്‍ അംഗീകരിക്കുന്നില്ല. മുസ്ലീം ലീഗിനേക്കാള്‍ വീറോടുകൂടി പാക്കിസ്ഥാനുവേണ്ടി വാദിച്ചത് ഇവിടുത്തെ കമ്മ്യൂണിസ്റ്റുകളാണ്. സ്വരക്ഷയ്ക്കുവേണ്ടി ഇന്ത്യ ഒരു അണുപരീക്ഷണം നടത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ എതിര്‍ത്തവര്‍ നമ്മുടെ വായാടിവിപ്ലവകാരികളാണല്ലോ. ചൈനയുടെ ആണവ പരീക്ഷണങ്ങളെ സോഷ്യലിസ്റ്റുവിജയം എന്നു വിശേഷിപ്പിച്ച് പ്രശംസിച്ചവരുമാണിവര്.
ഹിന്ദുത്വം എന്ന വിശ്വോത്തര സംസ്കൃതി സഖാക്കള്‍ക്ക് ചതുര്‍ത്ഥിയാണ്. സംസ്കൃതം ആര്യന് സവര്ണ്ണഭാഷയും മൃതഭാഷയുമെല്ലാമാണെന്ന് വിലയിരുത്തുന്ന ഇവര്‍ ഒരുളുപ്പുമില്ലാതെ സഖാവ് എന്ന സംസ്കൃതപദം ഉപയോഗിക്കുമെന്ന് മാത്രം. തൃകാല ജ്ഞാനികളായ നമ്മുടെ ഋഷീശ്വരന്മാര് സ്റ്റാലിനിസ്റ്റുകളുടെ കാഴ്ച്ചപ്പാടില്‍ ഏറ്റവും നിന്ദിക്കപ്പെടേണ്ടവര്. സ്വാമി വിവേകാനന്ദന് ഇന്ത്യന്‍ ദേശീയതയ്ക്ക് ഹിന്ദുത്വത്തിന്റെ വികൃതരൂപം നല്കിയ കാപട്യക്കാരന്! കന്യാകുമാരിയിലെ വിശ്വോത്തരമായ വിവേകാനന്ദ സ്മാരകത്തിന് ഒരുരൂപ പോലും സംഭാവന ചെയ്യാതിരുന്ന ഒരേയൊരു ഇന്ത്യന്‍ മുഖ്യമന്ത്രി ഇ.എം.എസ്സ് ആണ്. ശ്രീനാരായണഗുരുദേവനെ സിമന്റ് നാണുവെന്ന് വിശേഷിപ്പിച്ചു. കുമാരനാശാനെ ബ്രിട്ടീഷുകാരുടെ പാദസേവകനുമാക്കി പ്രസ്തുത സാമ്രാജ്യത്വശക്തിയുടെ പണംകൈപ്പറ്റി ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുത്ത സഖാക്കള്‍. ഗാന്ധിയെ ഗാന്ധിജിയെന്നും മഹാത്മാവ് എന്നും വിശേഷിപ്പിക്കുന്നത് ഇവര്‍ക്ക് അരോചകമായിരുന്നു. ”ഗാന്ധി എന്താക്കി… ഇന്ത്യയെ മാന്തിപ്പുണ്ണാക്കി” എന്ന് പാട്ടുപാടി സായൂജ്യംകൊണ്ടു വിപ്ലവ വീരന്മാര്. മൂന്ന് ഡസനോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയും വര്‍ഗ്ഗീയ കോമരവുമായ അബ്ദുള്‍നാസര്‍ മദനിയെ ഗാന്ധിജിക്കു തുല്യനായ മഹാത്മാവായി വിശേഷിപ്പിക്കാനും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ മറന്നുപോയില്ല. നേതാജി സുഭാഷ്ചന്ദ്രബോസിനെ ചെറ്റയും ജപ്പാന്‍കാരുടെ ചെരുപ്പുനക്കിയും ടോജോവിന്റെ കാവല്പ്പട്ടിയുമാക്കി അവതരിപ്പിച്ചു ഇവിടുത്തെ മാര്‍ക്സിസ്റ്റ് കിരാതന്മാര്. സുന്നി സഖാവായ ടി.കെ. ഹംസയെക്കൊണ്ട് അമൃതാനന്ദമയിയെ സില്‍ക്ക് സ്മിതയെന്ന് വിളിപ്പിച്ചു. പാവപ്പെട്ട ജനവിഭാഗം വിപ്ലവപാര്‍ട്ടിയെ വിട്ട് വള്ളിക്കാവിനെ അഭയം പ്രാപിക്കുന്നത് കണ്ടപ്പോള്‍ അമൃതാനന്ദമയിയെ കൂടുതല്‍ കടന്നാക്രമിക്കാനും സോഷ്യലിസ്റ്റ് ചെന്നായ്ക്കള്‍ മുന്നോട്ടുവന്നു. ജോണ്‍ ‘ബ്രൂട്ടസി’ന്റെ ചാനല്‍ പ്രകടനം അതായിരുന്നു.
ചുരുക്കത്തില്‍ ലോകം മഹാന്മാരെന്നു വാഴ്ത്തിയ ഭാരതീയ പാരമ്പര്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചവരെല്ലാം ഈ മുറിവിപ്ലവ പാര്‍ട്ടിയുടെ അസഭ്യവര്ഷമേറ്റവരാണ്. ഈ പാരമ്പര്യത്തിലെ സഖാക്കളുടെ അവസാന വേട്ടമൃഗമാണ് സാധാരണക്കാരില്‍ സാധാരണക്കാരനും യഥാര്‍ത്ഥ ആം ആദ്മിയുമായി ജീവിച്ച് കഠിന പ്രയത്നംകൊണ്ട് അന്തഃസ്സുള്ള ദേശീയ പാര്‍ട്ടിയിലൂടെ രാഷ്ട്രത്തിന്റെ അമരത്തെത്തിയവനുമായ നരേന്ദ്രമോദിക്കെതിരെയുള്ള ആക്രോശങ്ങള്‍. അങ്കത്തില്‍ അമ്പേ തകര്‍ന്നുപോയ പാര്‍ട്ടിക്കുമാത്രം ചേരുന്നതാണ് മോദിക്കെതിരെയുള്ള അസഭ്യവര്‍ഷം. സദാചാരവിരുദ്ധ പ്രവര്‍ത്തികള്‍ നടക്കുന്നതും ഭയക്കേണ്ടതുമായ സ്ഥലം എന്നാണല്ലോ ചുവപ്പെന്ന പദപ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതുപോലെ കമ്മ്യൂണിസ്റ്റുകള്‍ ചുവപ്പ് കൊടിയേന്തുന്നതും സഖാക്കളെ ചുവപ്പന്മാരെന്ന് വിളിക്കുന്നതും എന്ത് ധ്വനിപ്പിക്കുന്നുവെന്ന് കുന്ദംകുളത്തെയും ഗുരുവായൂരിലേയും എസ്എഫ്ഐക്കാരുടേയും അവരുടെ സോഷ്യലിസ്റ്റ് ഗുരുക്കന്മാരുടേയും അക്ഷരാഭ്യാസങ്ങള്‍ വ്യക്തമാക്കുന്നു.
സി. ഹരിഹരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: