ന്യൂദല്‍ഹി: 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം ആരംഭിച്ച ഉധംപൂര്‍-കട്ര റെയില്‍പാതയിലൂടെ നാളെ മുതല്‍ ട്രെയിന്‍ ഓടിത്തുടങ്ങും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ വണ്ടിയുടെ യാത്രക്ക് അടയാളം കാണിക്കും. ചടങ്ങില്‍ റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയും പങ്കെടുക്കും. 2002-ല്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയാണ് ദേശീയ പദ്ധതിയായി പ്രഖ്യാപിച്ച് ഇതിന്റെ നിര്‍മാണം ഉദ്ഘാടനം ചെയ്തത്. കാശ്മീരുമായി നേരിട്ടു ബന്ധം സ്ഥാപിക്കുന്ന ഈ പാളത്തിലൂടെ ഇനി വൈഷ്ണവ ദേവീ ക്ഷേത്ര ദര്‍ശനത്തിന് കട്രവരെ നേരിട്ടെത്താം.
നിലവില്‍ ജമ്മുവിലെ ഉധംപൂര്‍ വരെയാണ് റെയില്‍ പാളം. അതിനി കട്ര വരെ നീളും. 30 മിനിറ്റ് സമയ ദൈര്‍ഘ്യമുള്ള പാതക്ക് 25 കിലോമീറ്ററാണ് നീളം. ജമ്മുവില്‍ നിന്ന് ബാരമുള്ളവരെ 30 പാലങ്ങളും 10 ഭൂഗര്‍ഭ പാതകളുമുണ്ട്. ചെനാബ് നദിക്കു കുറുകേയുള്ള പാലം പണി പൂര്‍ത്തിയായാല്‍ പാതയിലൂടെ ട്രെയിന്‍ കാശ്മീരിലെത്തും. 2016 ഡിസംബറില്‍ പണിപൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ചെനാബിനു കുറുകേയുള്ള പാലം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ മറ്റൊരു മനുഷ്യ നിര്‍മിത അത്ഭുതമായി മാറും പാലം. 72.5 മീറ്റര്‍ ഉയരമുള്ള കുത്തബ് മിനാറിന്റെ അഞ്ചിരട്ടിയിലേറെ ആയിരിക്കും ഈ പാലത്തിനു നദിയില്‍നിന്നുള്ള ഉയരം. നീളം 1.3 കിലോമീറ്ററും നദിയില്‍ നിന്നുള്ള ഉയരം 359 മീറ്ററും. പാലത്തിന്റെ
മുഖ്യ ആര്‍ച്ചിന് നീളം 485 മീറ്റര്‍ വരും. ഏറ്റവും മുഖ്യ ഇരുമ്പ് തൂണിന്റെ ഉയരം 133.7 മീറ്റര്‍ ആയിരിക്കും.
ഏകദേശം 100 എഞ്ചിനീയര്‍മാരുടെ കഠിനപ്രയത്ന ഫലമാണ് ഈ പാത യാഥാര്‍ത്ഥ്യമാക്കുന്നത്. 1,132.75 കോടി രൂപയാണ് പാതയ്ക്ക് ചെലവഴിച്ച തുക. വിദേശ സാങ്കേതിക വിദ്യകളാണ് പാതയുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഡ്രില്‍ ചെയ്തും കുന്നുകള്‍ തുരന്നുമാണ് ഈ പാതനിര്‍മ്മിച്ചത്. ഇത് ഇന്ത്യന്‍ റെയില്‍വേയുടെ സ്വപ്നപദ്ധതിയായിരുന്നുവെന്നും പദ്ധതിയുടെ ചീഫ് എന്‍ജിനീയറായ സന്ദീപ് ഗുപ്ത അഭിപ്രായപ്പെട്ടു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ തുരങ്കവും പാലവുമുള്ള കൊങ്കണ്‍ റെയില്‍വഴിയുള്ള ആദ്യവണ്ടിക്ക് 14 വര്‍ഷം മുമ്പ് പച്ചക്കൊടി കാണിച്ചത് അടല്‍ ബിഹാരി വാജ്പേയിയായിരുന്നു. ഇപ്പോള്‍ കാശ്മീരുമായുള്ള റെയില്‍ ബന്ധം കുറിക്കുന്ന ആദ്യവണ്ടിയോട്ടത്തിന് കൊടികാണിക്കുന്നത് മറ്റൊരു ബിജെപി നേതാവായ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നത് ശ്രദ്ധേയമാണ്.
മഹാരാഷ്ട്രയിലെ റോഹയെയും കര്‍ണ്ണാടകത്തിലെ മംഗലാപുരത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍പ്പാതയായ കൊങ്കണ്‍ റെയില്‍വേയിലാണ് ഏറ്റവും കൂടുതല്‍ പാലങ്ങളും തുരങ്കങ്ങളും ഉള്ളത്. മലയാളിയായ ഇ. ശ്രീധരന് എം.ഡിയായ കൊങ്കണ്‍ റെയില്‍വേ കോര്പ്പറേഷന് ലിമിറ്റഡിനായിരുന്നു ഇതിന്റെ നിര്‍മ്മാണച്ചുമതല. 1990ലാണ് റെയില്‍വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 1998 ല്‍ കൊങ്കണ്‍ റെയില്‍വേയിലൂടെ ആദ്യത്തെ യാത്രാട്രെയിന്‍ പ്രധാനമന്ത്രിയായിരിക്കെ അടല്‍ ബിഹാരി വാജ്പേയി ഉദ്ഘാടനം ചെയ്തു. 760 കിലോമീറ്ററാണ് ഈ പാതയുടെ ദൈര്‍ഘ്യം. 91 തുരങ്കങ്ങളും 1858 പാലങ്ങളും കൊങ്കണ്‍ പാതയിലുണ്ട്. കൊങ്കണ്‍ റെയില്‍പ്പാതയിലെ 6.5 കിലോമീറ്റര്‍ നീളമുള്ള കര്‍ബുദ് തുരങ്കമാണ് ഇന്ത്യയിലെതന്നെ ഏറ്റവും നീളം കൂടിയ റെയില്‍വേ തുരങ്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: