പച്ച ഭാരതത്തിന് ഇഷ്ടപ്പെട്ട നിറമാണ്, കേരളത്തിനും. ദേശീയപതാകയുടെ അടിസ്ഥാനനിറംതന്നെ പച്ചയാണ്. അതിനു മുകളില്‍ വെള്ളയും കാവിയും. പച്ച സമൃദ്ധിയുടെ നിറമാണ്. സസ്യശ്യാമളമാണ് ഭാരതം. വന്ദേമാതരഗാനത്തില്തന്നെ ‘സസ്യശ്യാമളാം മാതരം’ എന്നാണ് ബങ്കിംചന്ദ്രന്‍ വര്‍ണിച്ചിട്ടുള്ളത്. കേരളത്തെപ്പറ്റി പറയുമ്പോള്‍ പച്ചയുടെ പ്രാധാന്യം എടുത്തുപറയേണ്ടതാണ്. ‘വന്ദിപ്പിന്‍ മാതാവിനെ’ എന്ന പ്രസിദ്ധമായ കവിതയില്‍ വള്ളത്തോള്‍ കേരളത്തെ വിവരിച്ചിട്ടുള്ളത് ‘പച്ചയാം വിരിപ്പിട്ട സഹ്യനില്തലചായ്ച്ചും’ എന്ന വരികളിലാണ്. കവിയുടെ കേരളം ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെയാണ്. ഗോകര്‍ണേശനും കന്യാകുമാരിയും തലയ്ക്കലും കാല്ക്കലും ഇരുന്ന് മാതാവിനെ കാത്തുരക്ഷിക്കുകയാണ്. ആ കേരളമിന്ന് നിലവിലില്ല. തലയും കാലും നഷ്ടപ്പെട്ട നിലയിലാണ്. പക്ഷെ പച്ച ഇന്നും ഏറെക്കുറെ നിലനില്ക്കുന്നു. ആ പച്ചപ്പിനെ നശിക്കാന്‍ അനുവദിക്കാതെ കാത്തുരക്ഷിക്കണമെന്നാണ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് അടിവരയിട്ടു പറയുന്നത്.
പച്ചയെ ഇത്രയധികം സ്നേഹിക്കുന്ന, പച്ചയെ മുഖമുദ്രയാക്കിയിട്ടുള്ള കേരളത്തില്‍ ഇപ്പോള്‍ പച്ച ചൂടുപിടിച്ച വിവാദങ്ങള്‍ക്ക് വെടിമരുന്നിട്ടിരിക്കുകയാണ്. പ്രത്യക്ഷത്തില്‍ നിരുപദ്രവമെന്നു തോന്നാവുന്ന ഒരു സംഗതിയില്‍ നിന്നാണ് വിവാദങ്ങള്‍ പൊട്ടിവിടരുന്നത്. മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ സ്ക്കൂളുകളിലെ ക്ലാസ്മുറികളില്‍ കറുത്തനിറത്തിലുള്ള ബോര്‍ഡുകളുടെ സ്ഥാനത്ത് പച്ച ബോര്‍ഡുകള്‍ സ്ഥാനം പിടിച്ചിരിക്കുന്നുവത്രെ! ഇത് പരീക്ഷണാര്‍ത്ഥമാണെന്നും ക്രമേണ, വലിയ ഏതിര്പ്പില്ലെങ്കില്, സംസ്ഥാനത്താകമാനം സ്ക്കൂളുകളില്‍ പച്ചബോര്‍ഡുകള്‍ സ്ഥാനം പിടിക്കും എന്നുമാണ് വിമര്‍ശകരുടെ ആക്ഷേപം. ഈ ചെറിയ കാര്യത്തെച്ചൊല്ലി കേരള നിയമസഭ ആകെ പ്രക്ഷുബ്ധമായി. പ്രതിപക്ഷ നേതാവ് അച്യുതാനന്ദനും മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് പിണറായി വിജയനും രൂക്ഷവിമര്‍ശനങ്ങളുമായി രംഗത്തുവന്നു. പച്ചനിറം കണ്ണുകള്‍ക്ക് കൂടുതല്‍ ആസ്വാദ്യവും ആരോഗ്യകരവുമാണെന്ന് വിദ്യാഭ്യാസമന്ത്രിയും സ്ഥലം എംഎല്‍എയും വിശദീകരിച്ചിട്ടും വിവാദം കെട്ടടങ്ങുന്ന മട്ടില്ല. പലരും നല്കുന്ന ദുസ്സൂചന ഭാരതത്തില്‍ ഇഷ്ടപ്പെട്ട സസ്യശ്യാമളമായ, സമൃദ്ധിയുടെ സൂചകമായ പച്ചനിറമല്ല ഭാരതത്തെ വെട്ടിമുറിച്ച മുസ്ലീംലീഗിന്റെ കൊടിയടയാളമായ പച്ചനിറമാണ് മലപ്പുറം ജില്ലയിലിപ്പോള്‍ പരീക്ഷണാര്‍ത്ഥം സ്ഥാപിക്കപ്പെട്ടിട്ടുള്ളത് എന്നാണ്. മന്ത്രിയുടെ വിശദീകരണം അവരെ തൃപ്തിപ്പെടുത്തുന്നില്ല. പല കാരണങ്ങളും അവര്‍ക്ക് എടുത്തുപറയാനുണ്ട്.
വിദ്യാഭ്യാസമന്ത്രിയുടെ ഔദ്യോഗിക ചെയ്തികളില്‍ മിക്കതും വിവാദങ്ങള്‍ സൃഷ്ടിച്ചവയായിരുന്നു. പിടിവാശിയില്ലെങ്കില്‍ ഒഴിവാക്കാവുന്നവയുമായിരുന്നു അവയില്‍ പലതും. മറ്റൊരു വിവാദം കെട്ടടങ്ങാതെ കത്തിയെരിഞ്ഞു നില്‍ക്കുമ്പോഴാണ് പുതിയ വിവാദത്തിന് വഴിമരുന്നിട്ടത്. ഒരു സ്ക്കൂളിലെ പാവപ്പെട്ട പ്രധാന അദ്ധ്യാപികയെ, തന്നെ വേണ്ടവണ്ണം സ്വീകരിച്ചാദരിച്ചില്ല എന്ന കാരണത്താല്‍ ഉടനടി സ്ഥലംമാറ്റി. നാട്ടിലും നിയമസഭയിലും അത് വന്‍ വിവാദമായി. മുഖ്യമന്ത്രി നേരിട്ടിടപെട്ടിട്ടും വിദ്യാഭ്യാസമന്ത്രിയുടെ ഉദ്ദേശ്യശുദ്ധി എതിര്‍പക്ഷം ചോദ്യംചെയ്യുന്നു.
ചെയ്യുന്നതും പറയുന്നതുമെല്ലാം തര്‍ക്കവിഷയമാവുക എന്നത് വിദ്യാഭ്യാസമന്ത്രിക്ക് ജാതകവശാലുള്ളതാണോ എന്ന് പരിശോധിക്കേണ്ടതാണ്. അദ്ദേഹത്തിന്റെ രംഗപ്രവേശംതന്നെ പിഴച്ച കാല്വെയ്പ്പോടുകൂടിയായിരുന്നു. അദ്ദേഹത്തിന് സര്‍ക്കാര്‍ നല്കിയ ഔദ്യോഗികവസതിയുടെ പേര് ‘ഗംഗ’ എന്നായിരുന്നു. അതദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. പേരുമാറ്റി ‘ഗ്രേസ്’ എന്നാക്കിയതിനുശേഷമേ അദ്ദേഹം ഔദ്യോഗികവസതിയിലേക്ക് താമസമാക്കിയുള്ളു. അധികം വൈകുന്നതിനുമുമ്പുതന്നെ ഒരു പൊതുപരിപാടി വിളക്കുകൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ഗംഗ എന്ന പേരും വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്യലും ഭാരതത്തിന്റെ പൈതൃകരീതിയാണ്. മതപരമായ ചടങ്ങല്ല. സമീപകാലത്താണല്ലോ ഭാരതത്തിന്റെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി തിരുവനന്തപുരത്തുവന്ന് സ്വാമി വിവേകാനന്ദന്റെ പൂര്‍ണകായ പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് ആരതി ഉഴിഞ്ഞതും നിലവിളക്കു കൊളുത്തിയതും. മതപരമായ ചടങ്ങായിരുന്നെങ്കില്‍ അദ്ദേഹം ആ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുമായിരുന്നു. സാംസ്ക്കാരികപൈതൃകമായിരുന്നതുകൊണ്ടാണ് മുസ്ലിമായിരുന്നിട്ടും സ്വമേധയാ സസന്തോഷം അദ്ദേഹം ബഹുജനസമക്ഷം ആ മംഗളകര്‍മം നിര്‍വ്വഹിച്ചത്. ഈ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസമന്ത്രിയുടെ മുന്‍ സൂചിപ്പിച്ച പ്രവൃത്തികള്‍ വിവാദവിഷയമായിത്തീരുന്നത്.
മതേതരമായ കാര്യങ്ങളില്‍പ്പോലും അദ്ദേഹം ഭാരതീയപൈതൃകത്തെ തള്ളിപ്പറയുകയാണ് ചെയ്തിട്ടുള്ളത്. വിഘടനവാദത്തിലേക്ക് നയിച്ച മുസ്ലിംലീഗിന്റെ വര്‍ഗീയത മന്ത്രി മനസ്സില്‍ മാത്രമല്ല പ്രവൃത്തിയിലും പരിപാലിക്കുന്നു എന്നാണ് അത് സൂചിപ്പിക്കുന്നത്. ലീഗ് മന്ത്രിമാരെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. മലപ്പുറം ജില്ല രൂപീകരിച്ചതിന്റെ പിന്നില്‍ തന്നെ സംശയാസ്പദമായ ചരിത്രമുണ്ട്. മുഹമ്മദാലി ജിന്നയുടെ നേതൃത്വത്തില്‍ ഉന്നയിക്കപ്പെട്ട ദ്വിരാഷ്ട്രവാദം ചരിത്രത്തിന്റെ ഭാഗമാണ്. അതില്‍പ്പെട്ട ‘മാപ്പിളസ്ഥാനാ’ണ് സ്വാതന്ത്ര്യത്തിനുശേഷം മലപ്പുറം ജില്ലയായി കാര്ന്നെടുക്കപ്പെട്ടത്. ലീഗിന്റെ ആവശ്യം അനുവദിച്ചുകൊടുത്തത് മാര്‍ക്സിസ്റ്റ് മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്സ്. നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയായിരുന്നു. മുസ്ലിങ്ങള്‍ ഒന്നടങ്കം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പിന്നില്‍ അണിനിരക്കുമെന്നായിരുന്നു പാര്‍ട്ടിയുടെ പ്രതീക്ഷ. പക്ഷെ ആ പ്രതീക്ഷ മണല്‍ക്കോട്ടപോലെ തകര്‍ന്നു. അവിടെയിന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നാമമാത്രമാണ്. പാക്കിസ്ഥാനിലാകട്ടെ മാര്‍ക്സിസത്തിന്റെ തരിപോലുമില്ല. അവിടെയുള്ളത് താലിബാനിസമാണ്. ഈ സംഭവങ്ങളെല്ലാം മനസ്സില്‍ പുകഞ്ഞ് നീറുന്നതുകൊണ്ടാവണം അച്യുതാനന്ദനും പിണറായിക്കും ഇപ്പോള്‍ ധാര്‍മികരോഷം ഉയരുന്നത്. ഇരുകൂട്ടരും ഒരുപോലെ ഭാരതീയപൈതൃകത്തെ തള്ളിപ്പറയുന്നവരാണല്ലോ! ഈ പരുക്കന്‍ പരമാര്‍ത്ഥങ്ങളെല്ലാം മലപ്പുറം ജില്ലാരൂപീകരണസമയത്ത് ഉറക്കെ വിളിച്ചുപറഞ്ഞ് പ്രക്ഷോഭം നടത്തിയ ദേശീയവാദികളുടെ നിലപാട് അടിസ്ഥാനപരമായി ശരിയായിരുന്നുവെന്ന് ചരിത്രം തെളിയിച്ചുകൊണ്ടിരിക്കുന്നു.
ഭാരതത്തിലെ സര്‍വവസാധാരണമായ പച്ചനിറമല്ല ലീഗ് ആഗ്രഹിക്കുന്ന പച്ചനിറം. സൗന്ദര്യം പ്രേക്ഷകന്റെ കാഴ്ചപ്പാടിലാണെന്ന് പറയാറുണ്ട്. രൂപമായാലും നിറമായാലും. ഭാരതത്തിന്റെ സംസ്ക്കാരം പ്രധാനമായും നദീതടസംസ്ക്കാരമാണ്. സുജലയും സുഫലയുമായ നദീതടങ്ങള്‍ സസ്യസമൃദ്ധങ്ങളും ശ്യാമങ്ങളുമാണ്, വൈവിദ്ധ്യപൂര്‍ണമാണ്. നദീതടസംസ്ക്കാരങ്ങള്‍ വൈവിദ്ധ്യങ്ങളെ ആദരിക്കുക മാത്രമല്ല, ആഘോഷിക്കുക കൂടി ചെയ്യുന്നവയാണ്. അതേസമയം അവയ്ക്കാധാരമായ ഏകതയെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ആദരിക്കുകയും ചെയ്യുന്നു. എല്ലാ വിശ്വാസങ്ങളോടുമുള്ള ഭാരതത്തിന്റെ സഹിഷ്ണുതയും സമാദരവും ഈ ദര്‍ശനത്തില്‍ നിന്ന് ഉയിരെടുത്തിട്ടുള്ളതാണ്. ലീഗ് പ്രതിനിധീകരിക്കുന്ന ഇസ്ലാം ഉടലെടുത്തത് അറേബ്യന്‍ മരുഭൂമിയിലാണ്. വിദൂരങ്ങളിലായി ഒറ്റപ്പെട്ട ചില പച്ചത്തുരുത്തുകള്‍ മാത്രം ഉണ്ടാവും. മൂകവും ഭയാനകവുമായ ഏകതാനതയാണ് മരുഭൂമികളുടെ സ്വഭാവം. അവിടെ വൈവിദ്ധ്യങ്ങളുടെ വര്ണ്ണശബളിമയില്ല. ആ പശ്ചാത്തലത്തില്‍ അസഹിഷ്ണുതയും അക്രമവാസനയും സര്‍വസാധാരണമാണ്. അവിടെ അപൂര്‍വമായി കാണുന്ന പച്ച സ്വാഭാവികമായും അത്യാകര്‍ഷകമായി തോന്നാം. പച്ചയോടുള്ള ലീഗ് മന്ത്രിമാരുടെ ഇഷ്ടവും ആഭിമുഖ്യവും ആ അര്‍ത്ഥത്തിലായിരിക്കണം. ഏതും ആകര്‍ഷകമായി തോന്നുന്നത് പ്രേക്ഷകന്റെ കാഴ്ചപ്പാടിനെ ആശ്രയിച്ചാണല്ലോ? ആഫ്രിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്ക് കറുപ്പുനിറമാണ് സൗന്ദര്യത്തിന്റെ ലക്ഷണം. വെള്ളക്കാര്‍ക്ക് കറുത്തവര്‍ തീര്‍ത്തും അനഭിമതരാണ്. അതുകൊണ്ടാണല്ലോ ഇന്നും വര്‍ണവിവേചനം നിലനില്‍ക്കുന്നത്.
ചുരുക്കത്തില്‍ പ്രശ്നം കാഴ്ചപ്പാടിന്റേതാണ്. പച്ചയെ ഇന്ന് ആദരിക്കുന്നവരും അതിനെ എതിര്‍ക്കുന്നവരും ഒരേസമയം വാജ്പേയിയുടെ ഭരണകാലത്ത് കാവിവല്‍ക്കരണമെന്ന ആരോപണമുന്നയിച്ച് എത്ര രൂക്ഷമായ എതിര്‍പ്പുകളും പ്രക്ഷോഭങ്ങളുമാണ് അഴിച്ചുവിട്ടത്. കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണില്‍ക്കൂടി മാത്രം നോക്കിക്കാണാതെ എല്ലാ നിറങ്ങളേയും സംസ്ക്കാരങ്ങളേയും അവയ്ക്കര്‍ഹിക്കുന്ന സ്ഥാനം നല്കി ആദരിക്കുന്നതാണ് ഭാരതീയപാരമ്പര്യം.
പി. പരമേശ്വരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: