ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനായി പോലീസ് സേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്തവര്‍ഷം 3,000 വനിതകളെക്കൂടി ദല്‍ഹി പോലീസില്‍ നിയമിക്കും. സബ്-ഇന്‍സ്പെക്ടര്‍ തസ്തികയിലും കോണ്സ്റ്റബിള്മാരായിട്ടുമാണ് വനിതകളെ നിയമിക്കുന്നത്.
വിദഗ്ദ്ധ പരിശീലനത്തിനുശേഷമാണ് ഓരോരുത്തരും എത്തുന്നത്. എല്ലാവരെയും തന്നെ ദല്‍ഹി പോലീസില്‍ ചേര്‍ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തരമന്ത്രാലയത്തിനു കീഴിലാണ് ദല്‍ഹി പോലീസ്.
2012 ഡിസംബര്‍ 16ന് ദല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗത്തിനുശേഷമാണ് അധിക പോലീസുകാരെ നിയമിക്കുന്നതിനുള്ള അനുമതി ലഭിച്ചത്. തലസ്ഥാന നഗരിയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും രണ്ട് വനിത സബ് ഇന്‍സ്പെക്ടര്‍മാരെയും ഏഴ് വനിത കോണ്സ്റ്റബിളുമാരെയും നിയമിക്കും. ദല്‍ഹി പോലീസില്‍ ആകെയുള്ള 80,000 പോലീസുകാരില്‍ 7,000 പേര് മാത്രമാണ് വനിതകള്‍. ഡിസംബര്‍ 16 ലെ സംഭവത്തിനുശേഷം ജസ്റ്റിസ് ജെ.എസ് വര്‍മ്മ, ജസ്റ്റിസ് ഉഷ മെഹ്റ എന്നിവരടങ്ങുന്ന കമ്മീഷന് പോലീസില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിരുന്നു. ദല്‍ഹി പോലീസില്‍ ധാരാളം വനിതകളെക്കൂടി നിയമിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചിരുന്നു.
കൂട്ടബലാത്സംഗകേസുകളെക്കുറിച്ചുള്ള അന്വേഷണം, പീഡനത്തിന് ഇരയായവരെ കൈകാര്യം ചെയ്യുന്ന രീതി, തെളിവുകള്‍ ശേഖരിക്കുന്ന രീതി എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ദല്‍ഹി പോലീസിലെ ചില വനിതകള്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: