ഇക്കഴിഞ്ഞ മെയ് 14 ന് ഡിവൈഎഫ്ഐ തൃശ്ശൂരില്‍ സംഘടിപ്പിച്ച ”ആള് ദൈവങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കു”മെതിരായ ജനസദസ്സ് ഉദ്ഘാടിച്ച ഒരു കാഷായ വസ്ത്രധാരി ജ്യോതിഷത്തിന്റെയും വാസ്തുവിദ്യയുടേയും പേരിലുള്ള അനാചാരങ്ങളെക്കുറിച്ച് മൊഴിഞ്ഞതോടൊപ്പം മാതാ അമൃതാനന്ദമയിയെ അധിക്ഷേപിക്കാനും പ്രത്യേകം ശ്രദ്ധിച്ചു.
എന്നോ മരിച്ചു മണ്ണടിഞ്ഞു കഴിഞ്ഞ മാര്‍ക്സിസം അജയ്യമാണ്, കാരണം അത് ശാസ്ത്രമാണ് എന്നു മേനി നടിക്കുന്നതാണ് ഭൂമിയിലെ ഏറ്റവും വലിയ അന്ധവിശ്വാസം. പരാജയപ്പെട്ട പ്രസ്തുത പ്രത്യയശാസ്ത്രത്തിനുവേണ്ടി കൊല്ലുന്നതും ചാകുന്നതും കൊടിപിടിക്കുന്നതും തികഞ്ഞ അനാചാരവും. ആ നിലക്ക് കമ്മ്യൂണിസ്റ്റുകള്‍ ഒരുക്കിയ സദസ്സില്‍ അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരായി കോമരം തുള്ളിയ സന്ന്യാസവേഷക്കാരന്റെ ചിന്താദാരിദ്ര്യത്തിന്റെ ആഴം അളക്കാന്‍ കഴിയുന്നതല്ല.
ഇതെഴുന്നവന്‍ അമൃതാനന്ദമയിയുടെ ഭക്തനോ ആരാധകനോ അല്ല. പക്ഷേ സന്ദീപാനന്ദ സഖാവിനും മറ്റു സഖാക്കള്‍ക്കും കഴിയാത്ത പല നല്ല കാര്യങ്ങളും അവര്‍ ചെയ്യുന്നുണ്ടെന്ന് അറിയുന്നവനും അതില്‍ സന്തോഷിക്കുന്നവനുമാണ്. സാദാചാര വിരുദ്ധമോ ദേശദ്രോഹപരമോ വര്‍ഗീയമോ ആയ പ്രവൃത്തിയൊന്നും അമൃതാനന്ദമയീ മഠത്തിനില്ലതാനും. അതുകൊണ്ടുതന്നെ മതവെറിയനും കശാപ്പുകാരനും രാജ്യദ്രോഹിയുമായ ദാവൂദ് ഇബ്രാഹിമിന്റെ ‘സാമൂഹ്യ സേവനത്തോട്’ അമൃതാനന്ദമയിയുടെ ജനസേവനത്തെ താരതമ്യം ചെയ്യാന്‍ ഏറ്റവും അധഃപതിച്ച മനസ്സിനെ കഴിയൂ. ഒരു സ്ത്രീ ഏതെങ്കിലും ഒരു രാജ്യത്തിരുന്ന് ഒരു പുസ്തകമെഴുതിയാല്‍ തകര്‍ന്നുപോകുന്ന ചീട്ടുകൊട്ടാരമല്ല അമൃതാനന്ദമയി പ്രസ്ഥാനം. വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രിസ്റ്റോഫര്‍ ഹിച്ചിന്‍സ്, താരീഖ് അന്‍വര്‍ എന്നീ പത്രപ്രവര്‍ത്തകര്‍ ചേര്‍ന്ന് മദര്‍ തെരേസയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ നിരത്തിക്കൊണ്ടുള്ള ഒരു ഫീച്ചര്‍ ബ്രിട്ടീഷ് ടെലിവിഷന്റെ നാലാം ചാനലില്‍ സംപ്രേഷണം ചെയ്യുകയുണ്ടായി. ”നരകത്തിന്റെ മാലാഖ” എന്നായിരുന്നു ഫീച്ചറിന്റെ തലക്കെട്ട്. എന്നാല്‍ ബ്രിട്ടീഷ് ടെലിവിഷന്‍ സംപ്രേഷണം മാപ്പര്‍ഹിക്കാത്ത അപരാധമാണെന്ന് മുറവിളി കൂട്ടിയ മാര്‍ക്സിസ്റ്റു മാടമ്പിമാരാണ് ഇന്ന് അമൃതാന്ദമയിക്കെതിരെയുള്ള ആരോപണങ്ങള്‍ അത്യുത്സാഹത്തോടെ ഏറ്റെടുത്തു പ്രചരിപ്പിക്കുന്നത്. സഖാക്കളുടെ പരാക്രമമെപ്പോഴും ഹിന്ദുസമൂഹത്തിനെതിരായാണല്ലൊ നടക്കാറുള്ളത്. ഇപ്പോള്‍ മുസ്ലിം ഓര്‍ഫനേജുകളുമായി ബന്ധപ്പെട്ട അതിനികൃഷ്ടവും അതിലേറെ അപകടകരവുമായ മനുഷ്യക്കടത്തിനെ ശക്തമായി അപലപിക്കുകയും തടയുകയും ചെയ്യേണ്ടതിനു പകരം പ്രശ്നത്തെ ലഘൂകരിക്കാനും വെള്ളപൂശാനുമല്ലെ ശ്രീരാമകൃഷ്ണനെപ്പോലുള്ള ഇടതുപക്ഷ ‘പുരോഗമനാശയക്കാര്‍’ ശ്രമിച്ചുവരുന്നത്.
താന്‍ സര്‍വജ്ഞനാണെന്ന് സ്വയം തീരുമാനിച്ചിട്ടുള്ള സന്ദീപാനന്ദ ഗിരിയില്‍ നിന്നും അടുത്തകാലത്തുണ്ടായിട്ടുള്ള മറ്റു തിരുവായ്മൊഴികളും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഹിന്ദുമതം എന്നൊരു മതമുണ്ട്, ഇല്ലെന്നു പറയുന്നവര്‍ വിവരദോഷികളാണ് എന്നാണ് ഒരു മൊഴി. അയോധ്യ ജനഹൃദയങ്ങളില്‍ കുടികൊള്ളുന്നു, അത് ഭൂമിയിലെ ഒരു സ്ഥലമല്ല. അതുകൊണ്ട് രാമക്ഷേത്രത്തിന്റെ പേരില്‍ സംഘപരിവാര്‍ നടത്തുന്ന അതിക്രമങ്ങള്‍ അപലപിക്കപ്പെടണം, കുരുക്ഷേത്ര യുദ്ധം മനുഷ്യമനസ്സിലെ ധര്മാധര്മ പോരാട്ടത്തെ സൂചിപ്പിക്കുന്നു-അല്ലാതെ മഹാഭാരതം ചരിത്രഗാഥയല്ല, ഋഷിയുടെ ഭാവനാസൃഷ്ടി മാത്രമാണ് എന്നെല്ലാമാണ് മറ്റു മഹദ്വചനങ്ങള്‍. അതായത് വര്‍ഷം തോറും പണം സമ്പാദിക്കാനായി താന്‍ നടത്തുന്ന വിനോദയാത്രകളും അതുമായി ബന്ധപ്പെട്ട സ്ഥലങ്ങളും സംഭവങ്ങളും മാത്രം സത്യം, ബാക്കിയെല്ലാം മിഥ്യ എന്നു ചുരുക്കം. ദ്വാരകയുടെ അവശിഷ്ടങ്ങള്‍ ഇന്നും കടലിനടിയില്‍ ദൃശ്യമാണെന്ന യാഥാര്‍ത്ഥ്യം പോലും ഇദ്ദേഹത്തിന് അപ്രസക്തം.
ഇസ്ലാം-ക്രൈസ്തവ മതങ്ങള്‍ പോലൊരു ഹിന്ദുമതമുണ്ടെന്ന് സ്ഥിരബുദ്ധിയുള്ള ഒരാളും ഇന്നുവരെ അവകാശപ്പെട്ടിട്ടില്ല. ഡോ.എസ്.രാധാകൃഷ്ണനെപ്പോലുള്ളവര്‍ നിരീക്ഷിച്ചിട്ടുള്ളത് ഹിന്ദുത്വം ഒരു ജീവിതരീതി അഥവാ ജീവിത വ്യവസ്ഥയാണെന്നാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ ജോഷിയുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പു കേസില്‍ നമ്മുടെ സുപ്രീംകോടതി വിലയിരുത്തിയത് ഹിന്ദുത്വം ഒരു മതമല്ല, ഇന്ത്യയുടെ ദേശീയ-സാംസ്ക്കാരിക സവിശേഷതയാണെന്നാണ്. ഹിന്ദുമതം എന്നൊരു മതമുണ്ടോ, ആരാണത് സ്ഥാപിച്ചത്, ഏതാണതിന്റെ ദൈവവും വേദഗ്രന്ഥവും എന്നെല്ലാം മതേതര മഹാബുദ്ധിമാന്മാര് പലപ്പോഴും ചോദിക്കാറുമുണ്ട്. അനേകം ചെറുമതങ്ങളുടെ അഥവാ ആരാധനാ സമ്പ്രദായങ്ങളുടെ ഒരു അയഞ്ഞ കൂട്ടായ്മയായി മാത്രമേ ഹിന്ദുത്വത്തെ പരിഗണിക്കാനാകൂ. പക്ഷേ സന്ദീപാനന്ദ ദാര്ശനികനു മാത്രം ലക്ഷണമൊത്ത ഒരു ഹിന്ദുമതത്തെ ഇവിടെ കണ്ടെത്താനാകുന്നു!
ഈ കാഷായ വേഷക്കാരന്റെ ഗുരു ചിന്മയാനന്ദ സ്വാമിയാണെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. 1992 ഡിസംബര്‍ 6 ന് അയോധ്യയില്‍ നടന്ന സംഭവത്തെ അപലപിക്കുന്നില്ലേ എന്നു ചോദിച്ചവരോട് ഞാനത് ക്ഷമിക്കുകയാണെന്ന മറുപടിയാണ് സ്വാമിജി പറഞ്ഞത്. തുറന്ന സദസ്സിലുള്ള തന്റെ ഗീതാപ്രഭാഷണങ്ങളിലൊന്നില് ചിന്മയാനന്ദനരുളി ”ഹൈന്ദവ ദേവീ ദേവന്മാരെല്ലാം വാള്, ശൂലം, ഗദ, ചക്രം, അമ്പും വില്ലും തുടങ്ങിയ ആയുധമേന്തിയവരാണ്. കൊതുകിനെ ഓടിക്കാനായിരുന്നില്ല അവരുടെ ആയുധങ്ങള്‍.” മറ്റൊരവസരത്തില്‍ അദ്ദേഹത്തിന്റെ പ്രബോധനം അഹിംസ തഥൈവ ചഃ എന്നുകൂടി ഹൈന്ദവാചാര്യന്മാര് ഉപദേശിച്ചിട്ടണ്ടെന്നായിരുന്നു. അതായത് ധര്മരക്ഷയ്ക്കുവേണ്ടിയുള്ള ഹിംസയും അഹിംസയുടെ പട്ടികയില്പ്പെടുന്നുവെന്ന്. പോള്‍ കാറസ് എഴുതിയ ഗോസ്പല്‍ ഓഫ് ബുദ്ധ എന്ന പുസ്തകത്തില്‍ സിന്‍ഹ എന്നുപേരായ സൈനികന് ബോധിസത്വനുമായി നടത്തുന്ന ചിന്തോദ്ദീപകമായ ഒരു സംഭാഷണമുണ്ട്. പട്ടാളക്കാരനായ താന്‍ ചെയ്യുന്ന ശത്രുഹത്യകള് ഹിംസയല്ലേ എന്നു സംശയം പ്രകടിപ്പിക്കുന്ന സിഹ്നയോട് രാജ്യരക്ഷക്കും നീതിക്കും വേണ്ടിയുള്ള ഹത്യകള്‍ അഹിംസയുടെ ഗണത്തില്‍ പെടുന്നുവെന്ന മറുപടിയാണ് ബോധിസത്വന് നല്‍കുന്നത്. സ്വരക്ഷക്കും കുടുംബത്തിന്റെയും ജീവന്റെയും മാനത്തിന്റെയും രക്ഷക്കും ചെയ്യുന്ന കൃത്യങ്ങളും ഹിംസയുടെ വകുപ്പില്പ്പെടുന്നില്ലെന്നും ‘അഹിംസയുടെ അപ്പോസ്തലന്’ തുടര്‍ന്നു പ്രസ്താവിക്കുന്നുണ്ട്. പാര്‍ത്ഥസാരഥിയുടെ ഉപദേശങ്ങള്‍ പലതും ഈ സംഭാഷണത്തില്‍ പകര്ത്തിയിട്ടുള്ളതും പരിശോധനയില്‍ നമുക്ക് കണ്ടെത്താനാകും. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നാം ധരിച്ചുവച്ചിരിക്കുന്നതൊന്നുമല്ല യഥാര്‍ത്ഥ ഭാരതചരിത്രം.
ആദര്‍ശത്തിനുവേണ്ടി ആദര്‍ശം കൊണ്ടുനടക്കാനും കണ്ടവന്റെയെല്ലാം ആട്ടും തുപ്പും ഏറ്റുവാങ്ങി കഴിഞ്ഞുകൂടാനുമല്ല ഹിന്ദുത്വം അനുശാസിക്കുന്നതെന്ന് മേല്‍പ്പറഞ്ഞ മഹാത്മാക്കളുടെ ഉദ്ബോധനങ്ങളും നിലപാടുകളും വ്യക്തമാക്കുന്നു. പക്ഷെ സ്കൂള്‍ ഓഫ് ഭഗവദ്ഗീതകാരന് ഉവരെയെല്ലാം തിരുത്താനും ഹിന്ദുത്വം ആത്മാരാമത്വമാണെന്ന് സമര്‍ത്ഥിക്കാനും ശ്രമിച്ചേക്കും. കാരണം വികട സരസ്വതിയുടെ തൊഴിലതാണ്.
പ്രതിഭാധനനായ അങ്ങെന്താണ് ഭഗവദ്ഗീതയ്ക്കൊരു വ്യാഖ്യാനമെഴുതാത്തതെന്ന് ഒരാള്‍ സ്വാമി വിവേകാനന്ദനോട് ചോദിക്കുകയുണ്ടായി. പലരും വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് ഗീതയെക്കുറിച്ച് വേണ്ടത്ര ആശയക്കുഴപ്പം ജനങ്ങള്‍ക്ക് ഇപ്പോള്‍ തന്നെയുണ്ട്. ഞാനീ ആശയക്കുഴപ്പം കൂട്ടേണ്ടതുണ്ടോ എന്നായിരുന്നു സ്വാമിജിയില്‍ നിന്നും ഇതിനുണ്ടായ മറുപടി. പക്ഷേ ഇവിടെ സന്ദീപാനന്ദ സഖാവ് കിട്ടാവുന്ന ഹൈന്ദവഗ്രന്ഥങ്ങളെല്ലാമെടുത്ത് വായില്‍ വന്നത് കോതയ്ക്ക് പാട്ടെന്നതുപോലെ പ്രഭാഷിച്ച് ആളുകളെ വഴിപിഴപ്പിക്കുകയാണ്.
എ. രാഘവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: