ന്യൂദല്‍ഹി: പ്രതിരോധ മേഖലയിലെ സ്വകാര്യ പങ്കാളിത്തതിനുള്ള നിയന്ത്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തുന്നു. കേന്ദ്രസര്‍ക്കാരിന്റെ ലൈസന്‍സ് ഇല്ലാതെ തന്നെ പ്രതിരോധമേഖലയിലെ പകുതിയോളം വരുന്ന യുദ്ധോപകരണങ്ങളും ഇനി മുതല്‍ സ്വകാര്യ മേഖലയില്‍ നിര്‍മ്മിക്കാനാകും. ടാറ്റ, മഹീന്ദ്ര, ഭാരത് ഫോര്‍ജ് എന്നിവയടക്കമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രമാണ് ഇതോടെ ഇല്ലാതാകുന്നത്. സ്വകാര്യ കമ്പനികള്‍ നിര്‍മ്മിക്കുന്ന ഉപകരണങ്ങള്‍ ഇനി കയറ്റുമതി ചെയ്യാനും സാധിക്കും. ഇതോടെ ചിലയിനം പ്രതിരോധ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഒഴിവാകും. അതു വഴിയുള്ള കോടികളുടെ അധികച്ചെലവും കുറയും.
മോദി അധികാരമേറ്റതിനുശേഷമുള്ള ഏറ്റവും വലിയ വഴിത്തിരിവാണ് പുതിയ തീരുമാനം. സൈനിക ആവശ്യങ്ങള്‍ക്കും, അല്ലാത്തവയ്ക്കും ഉപയോഗിക്കാവുന്ന ഒന്നിലധികം പ്രയോജനമുള്ള യുദ്ധോപകരണങ്ങളുടെ നിര്‍മ്മാണത്തിനുള്ള നിയന്ത്രണമാണ് കേന്ദ്രം എടുത്തുകളഞ്ഞിരിക്കുന്നത്. നിയന്ത്രണം എടുത്തുമാറ്റുന്നതോടെ, റഡാറുകള്‍, വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ലാന്റിംഗ് ഗിയറുകള്‍ എന്നിവ ആഭ്യന്തര കമ്പനികള്‍ക്ക് നിര്‍മ്മിക്കാനാവും.
പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനുവേണ്ടിയുള്ള അനുമതിക്കായി മൂന്നും, നാലും, അഞ്ചും വര്‍ഷങ്ങള്‍ സ്വകാര്യ കമ്പനികള്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. അത് ഒഴിവായി. പ്രതിരോധ മേഖലയിലെ യുദ്ധോപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഇനി മുതല്‍ കമ്പനികള്‍ക്ക് ലൈസന്‍സ് വേണ്ട. നിയന്ത്രണം എടുത്തു കളഞ്ഞതോടെ ഈ മേഖലയില്‍ കൂടുതല്‍ മത്സരം ഉണ്ടാകുമെന്നും എല്ലാ സ്വകാര്യ കമ്പനികള്‍ക്കും പ്രതിരോധ മേഖലയില്‍ പങ്കാളിത്തം നേടാന്‍ അവസരമുണ്ടാകുമെന്നും ലാര്‍സെന്‍ ആന്റ് ടൂബ്രോ പ്രസിഡന്റ് എം.വി.കോട്വാള് പറഞ്ഞു.
സായുധ വാഹനങ്ങള്‍, ജാക്കറ്റുകള്‍, ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റുകള്‍, കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍, ചെറിയ തോതിലുള്ള യുദ്ധോപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കാന്‍ മുന്‍പ് ലൈസന്‍സ് നല്‍കിയിരുന്നു. ടാങ്കുകള്‍, യുദ്ധോപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള വാഹനങ്ങള്‍, പ്രതിരോധ യുദ്ധവിമാനങ്ങള്‍, എന്നിങ്ങനെ എല്ലാത്തരം പ്രതിരോധ ഉപകരണങ്ങളും നിര്‍മ്മിക്കാനുള്ള അനുമതിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: