2003 ല്‍ സദ്ദാം ഹുസൈന്റെ കൂട്ടക്കൊല ഭരണത്തെ താഴെയിറക്കാനാണ് ജോര്‍ജ്ജ് ബുഷ് ഇറാഖിനെ ആക്രമിച്ചത്. രണ്ടായിരത്തി പതിനൊന്നാമാണ്ടില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ മുസ്ലീം ഭീകരര്‍ തകര്‍ത്തതിന് പകരം വീട്ടുവാനാണ് രണ്ടായിരത്തി മൂന്നില്‍ ഇറാഖും അഫ്ഗാനിസ്ഥാനും ആക്രമിക്കുവാന്‍ അമേരിക്ക തീരുമാനിച്ചത്. ഇരുരാജ്യങ്ങളിലും ആക്രമണം നടത്തുകയും ഭീകര ഭരണകൂടങ്ങളെ തൂത്തെറിയുകയും ചെയ്തു. എന്നാല്‍ തുടക്കത്തില്‍ പ്രസിഡന്റ് ബുഷിന് ഒരു തെറ്റുപറ്റി. നാലഞ്ചുലക്ഷമെങ്കിലും അമേരിക്കന്‍ ഭടന്മാരെ വിന്യസിച്ച് ഇറാഖിലെ തകര്‍ന്ന ഭരണകൂടം പുന:സ്ഥാപിക്കുവാനും തകര്‍ന്ന സമ്പദ് വ്യവസ്ഥയെ പുന:സംഘടിപ്പിക്കുവാനും ബുഷിന് കഴിഞ്ഞില്ല. ഇറാഖിലെ അമേരിക്കന്‍ ഭടന്മാര് ഒരു ലക്ഷത്തി അറുപതിനായിരത്തില്‍ കൂടുതല്‍ ആകുവാന്‍ പാടില്ലെന്ന് അന്നത്തെ പ്രതിരോധ സെക്രട്ടറി റംസ് ഫെല്ഡിന് നിര്‍ബന്ധമായിരുന്നു. ബുഷും അതിനെ അനുകൂലിച്ചു എന്ന് പറയേണ്ടതില്ലല്ലോ. തുടക്കത്തില്‍ ആവശ്യത്തിന് ഭടന്മാരെ ഉപയോഗിച്ച് ഇറാഖില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനുപകരം വേണ്ടതിന്റെ നാലിലൊന്ന് ഭടന്മാരെ അയച്ച് അസമാധാനത്തിന് വളമിട്ടു. അങ്ങനെ ഇറാഖിലെ സാമ്പത്തിക രംഗം ആദ്യമേ തന്നെ തകര്‍ന്നു. ഇതിനിടയില്‍ ലക്ഷം കോടികള്‍ അവിടെ മുടക്കി സാമ്പത്തിക രംഗവും സൈനിക ശക്തിയും പടുത്തുയര്‍ത്തുവാന്‍ അമേരിക്ക ശ്രമിച്ചുവെങ്കിലും അതൊന്നും വിജയം കണ്ടില്ല. കാരണം ഇറാഖി ഭീകരര്‍ക്ക് അയല്‍ സംസ്ഥാനങ്ങളിലും രാജ്യത്തിന്റെ പല ഭാഗത്തും ശക്തമായ താവളങ്ങള്‍ ഉളളത് നശിപ്പിക്കുവാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞില്ല. അവര്‍ അതിനൊട്ട് ശ്രമിച്ചതുമില്ല.
അമേരിക്ക ഒരു കെട്ടിടം പണിയുമ്പോള്‍ പിറ്റേ ദിവസം ഭീകരര്‍ അതിനെ ബോംബ് വെച്ച് തകര്‍ത്താല്‍ എങ്ങനെയാണ് അവിടെ സാമ്പത്തിക രംഗം ശക്തി പ്രാപിക്കുന്നത്. കൂനില്‍മേല്‍ കുരു എന്ന് പറഞ്ഞതുപ്പോലെ ഇതിനിടയില്‍ അതാ വരുന്നു കീഴടങ്ങുവാന്‍ മാത്രം കഴിവുളള ഒരു പ്രസിഡന്റ് ബരാക് ഒബാമ. അദ്ദേഹം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയശ്രീ ലാളിതനായി. ഒബാമ അമേരിക്കയ്ക്ക് നല്കിയ വാഗ്ദാനം ഇറാഖില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ഉടനെ സേനയെ പിന്‍വലിക്കാമെന്നാണ്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും ഭീകരര്‍ക്ക് ഇതില്‍ കൂടുതല്‍ ആഹ്ലാദം പകരുന്ന വാര്‍ത്തയുണ്ടോ. ഭീകരര്‍ ഇതുകേട്ട് അരയും തലയും മുറുക്കി തോക്കുകളും തുടച്ച് വൃത്തയാക്കി കാത്തു നിന്നു. ഇറാഖിലെ പിന്മാറ്റം രണ്ടു കൊല്ലം മുമ്പു തന്നെ നടന്നു. ഇതിനിടയില്‍ വന്‍ തോതിലുളള സൈനിക പുനരുദ്ധാരണ പദ്ധതിക്ക് അമേരിക്ക രൂപം നല്‍കുകയും അത് ഒരളവുവരെ വിജയിക്കുകയും ചെയ്തു. പക്ഷേ ഭീകരര്‍ അവരുടെ സുരക്ഷിതമായ ക്യാമ്പുകളില്‍ തങ്ങളുടെ പടയൊരുക്കം നടത്തുകയായിരുന്നു. ഇതൊക്കെ ചെയ്യുവാന്‍ അമേരിക്ക ഇറാഖില്‍ തുലച്ചത് ലക്ഷക്കണക്കിന് കോടികളായിരുന്നു. കുറേയൊക്കെ ഫലം കണ്ടു. കുറേയൊക്കെ അഴിമതിക്കാരുടെ പോക്കറ്റില്‍ പോയി. ഇറാഖില്‍ നിന്ന് അമേരിക്കയുടെ സൈനിക സാന്നിധ്യം പൂര്‍ണ്ണമായും അപ്രത്യക്ഷമായപ്പോള്‍ പിന്നെ ഭീകരര്‍ക്ക് അഴിഞ്ഞാടുവാനുളള തട്ടകം വൃത്തയായി കിട്ടി. ഇപ്പോള്‍ അവര്‍ ബാഗ്ദാദ് ഗവണ്മെന്റിനെ അട്ടിമറിക്കത്തക്ക രീതിയില്‍ വടക്കന്‍ ജില്ലകളില്‍ പല പട്ടണങ്ങളേയും പിടിച്ച് ബാഗ്ദാദിലേക്ക് മുന്നേറുന്നു. ഒബാമ മിക്കവാറും കൈയും കെട്ടി നോക്കിനില്ക്കുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ ലോക ജനാധിപത്യത്തിന്റെ നിലനില്‍പ്പുതന്നെ അമേരിക്കയുടെ സൈനിക ശക്തിയെ മാത്രം ആശ്രയിച്ചാണ്. എന്നാല്‍ ആ പീരങ്കി ഭീമന് വെടിയുതിര്‍ക്കാന്‍ അറിഞ്ഞുകൂടാതെ വന്നാല്‍ എന്ത് ചെയ്യും?
ഇറാഖില്‍ ഇടപെടണമെന്ന് തീരുമാനിച്ചത് ബുഷാണ്. തീര്‍ച്ചയായും അമേരിക്കയുടെ പക്ഷത്തു നിന്നുളള സാഹസികമായ തീരുമാനമായിരുന്നു അത്. ലോകത്തിലെ ഏക സൂപ്പര്‍ പവറിനെ എതിര്‍ക്കുവാന്‍ ലോക ശക്തിളായ ചൈനയോ, റഷ്യയോ ഒന്നും രംഗത്തു വന്നതുമില്ല. അങ്ങനെ സദ്ദാം ഹുസൈനെ തൂത്ത് എറിയുവാനും പിന്നെ തൂക്കിലേറ്റുവാനും ബുഷിന് എളുപ്പം കഴിഞ്ഞു. പക്ഷേ പിന്നീടിങ്ങോട്ട് അദ്ദേഹത്തിന് കാലിടറുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക പിടിച്ചടക്കിയ ജപ്പാനും ജര്‍മ്മനിയും അതിവേഗം വലിയ സാമ്പത്തിക ശക്തികളായി കുതിച്ചുയരുവാന്‍ കാരണം ഈ രംഗത്ത് ജപ്പാന്‍കാരും ജര്‍മ്മന്‍കാരും അധിനിവേശ ശക്തിയായ അമേരിക്കയോട് തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിച്ചതുകൊണ്ടാണ്. ഒരു പക്ഷേ ഇറാഖി ജനത പുനരുദ്ധാരണ പദ്ധതിയില്‍ അമേരിക്കയോട് യോജിച്ചിരുന്നുവെങ്കില്‍ ഇറാഖിന്റെ സമ്പദ് വ്യവസ്ഥയും ഭരണകൂടവും എത്രയോ മുമ്പുതന്നെ ശക്തമായ സ്ഥാനം ഉറപ്പിക്കുമായിരുന്നു.
അമേരിക്കയ്ക്ക് സ്വസ്ഥമായി – അവര്‍ ജര്‍മ്മനിയിലും ജപ്പാനിലും ചെയ്തതുപോലെ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാമായിരുന്നു. പക്ഷേ മുസ്ലീം ഭീകരരുടെ ഇടയില്‍ നിന്ന് അങ്ങനെ ഒരു സഹകരണം പ്രതീക്ഷിക്കുന്നത് മരീചികയാണല്ലോ. ലോകത്തിലെ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് പിടികിട്ടാത്ത ഒരു കാര്യമാണ് എന്തുകാരണത്താല്‍ പെട്രോ ഡോളര്‍ കുമിഞ്ഞു കൂടുന്ന മുസ്ലീം രാഷ്ട്രങ്ങള്‍ വളരെ ദുര്‍ബ്ബലവും ശിഥിലവുമായ സര്‍ക്കാരുകളെ നയിക്കുന്നു എന്നുളളത്. സാമ്പത്തിക ശക്തി വെച്ചു നോക്കിയാല്‍ സൗദി അറേബ്യയും ഇറാഖും ഇറാനുമൊക്കെ എത്രയോ മുമ്പു തന്നെ ഇസ്രേയിലിനേക്കാള് എത്രയോ വലിയ സൈനിക ശക്തി ആകേണ്ടതായിരുന്നു. പക്ഷേ അവര്‍ അങ്ങനെ ആകുന്നില്ല. സമ്പന്ന രാഷ്ട്രമായ കുവൈറ്റിനെ ഇറാഖ് ആക്രമിച്ചപ്പോള്‍ അവിടുത്തെ ഭരണകൂടവും നാട്ടുകാരും നാടുവിട്ടോടുവാന്‍ മാത്രം പ്രാപ്തരാണെന്ന് തെളിഞ്ഞു. എന്തുകൊണ്ട് കുവൈറ്റിന് ഒരു ലക്ഷം സൈനികരെ പടച്ചട്ട അണിയിച്ച് ശത്രുക്കളെ തുരത്തുവാന്‍ നിരത്തികൂടായിരുന്നു. ഇതിന് ഒരു കാരണമേ ഉളളൂ. മധ്യപൂര്‍വ്വദേശ രാഷ്ട്രങ്ങള്‍ക്കൊന്നും ശക്തമായതും അച്ചടക്കമുളളതുമായ ഒരു ദേശീയത്വവും ഭരണയന്ത്രവും ഇല്ല. ആ അച്ചടക്ക രാഹിത്യത്തിന്റെ മറ്റൊരു പ്രഭാവമാണ് ആ പ്രദേശത്തെ ഭീകരത. ഇന്ന് ഭീകരതയിലൂടെ സ്വന്തം രാജ്യത്തിന്റെ അടിത്തറ തോണ്ടുകയാണ് അവിടുത്തെ മൗലികവാദികള്‍.
പ്രസിഡന്റ് ഒബാമ തന്റെ ഭരണകാലത്ത് അമേരിക്കയുടെ അധികാരവും ബഹുമാന്യതയും പുന:സ്ഥാപിക്കുന്ന യാതൊരു ശക്തമായ പദ്ധതികളും ആസൂത്രണം ചെയ്തിട്ടില്ല. ഒരു യുദ്ധത്തില്‍ നിന്ന് തോറ്റു പിന്മാറുവാന് ഒരു രാജ്യതന്ത്രജ്ഞന്റെയോ സൈനികവിദഗ്ധന്റെയോ ആവശ്യമില്ല. ഒബാമ ചെയ്തത് സൈന്യത്തെ പിന്‍വലിക്കുക എന്ന നടപടി മാത്രം. എന്നാല്‍ ഈ പിന്‍വലിക്കല്‍ കാരണം മുസ്ലീം ഭീകരര്‍ വീണ്ടും അന്നാട്ടിലെ ജനങ്ങളെ മുഴുവന്‍ ബന്ധിയാക്കുന്ന മറ്റൊരു ഭരണം കാഴ്ചവെയ്ക്കുമെന്ന് ഒബാമ ചിന്തിക്കാത്തതെന്തുകൊണ്ട്?. ഒരു രാജ്യത്തിന്റെ സൈനിക ശക്തിയാണ് അന്നാട്ടിലെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കോട്ട. അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും ഭീരുക്കളായ പല പ്രസിഡന്റുമാരും ഉണ്ടായിട്ടുണ്ട്. അതില്‍ ഒരാളായി മാത്രം ബരാക് ഒബാമ അറിയപ്പെടും. ഒരു രാജ്യത്തെ ഭരണകൂടത്തേയും സമ്പത്ത് വ്യവസ്ഥയേയും അടിച്ചുതകര്‍ത്ത് ജനങ്ങളെ ആകെ വഴിയാധാരമാക്കിയശേഷം ഉടനെതന്നെ ആക്രമണകാരി നാടുവിടുന്നത് നിരുത്തരവാദത്തിന്റെ പരമകോടിയാണ്. ഇന്ന് കിഴക്കന്‍ ഏഷ്യയില്‍ ചൈന നടത്തുന്ന അവകാശവാദങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും പ്രധാന കാരണം ദുര്‍ബ്ബലനായ അമേരിക്കന്‍ പ്രസിഡന്റല്ലാതെ മറ്റാരുമല്ല.
ഇന്നിപ്പോള്‍ മധ്യപൂര്‍വ്വദേശം സുന്നി-ഷിയ വംശീയ സംഘട്ടനത്തിന്റെ ഈറ്റില്ലമായി മാറികൊണ്ടിരിക്കുന്നു. ഈ സ്ഥലത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ കേട്ടാല്‍ നാം മൂക്കില്‍ വിരല്‍ വെച്ചുപോകും. ഷിയ വിഭാഗക്കാര്‍ ഭൂരിപക്ഷമുളള ഇറാന് ഇറാക്കിനെ സഹായിക്കുവാന്‍ സന്നദ്ധമാണ്. അതായത് അമേരിക്ക പൂര്‍ത്തീകരിക്കാത്ത ജോലി ഏറ്റെടുക്കുവാന്‍ ഇറാന് മുന്നോട്ടു വരുന്നു. ഇറാന്റെ ആണവ പദ്ധതിയില്‍ കോപാകുലരായ അമേരിക്ക ഇറാനുമായി ഇക്കാര്യത്തില്‍ കൈകോര്‍ക്കുമോ? സുന്നി രാജ്യമായ സൗദി അറേബ്യയും ഖത്തറും ഇറാഖിലെ ഭീകരരെ സഹായിക്കുവാന്‍ ഇഷ്ടംപോലെ ധനം ഒഴുക്കുന്നു. അമേരിക്കയുടെ സഖ്യരാജ്യമായ സൗദി അറേബ്യ ഇങ്ങനെ ചെയ്യുമ്പോള്‍ അമേരിക്കന്‍ നയതന്ത്രം ആകെ പരുങ്ങലിലാകുന്നു. ഏതായാലും ഭവിഷ്യത്തുകളെപ്പറ്റി ആലോചിക്കാതെയുളള പിന്മാറ്റം ഇറാഖിനെ വീണ്ടും ആഭ്യന്തര യുദ്ധത്തില്‍ കൊണ്ടു ചെന്നെത്തിക്കും.
എന്‍. ഹരിദാസ്
റിട്ട.ജില്ലാജഡ്ജിയാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: