ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ശക്തമായ ആയുധങ്ങളിലൊന്നായിരുന്നു ‘നാഷണല്‍ ഹെറാള്‍ഡ്’ എന്ന ഇംഗ്ലീഷ് പത്രം. ‘നവജീവന്‍’ എന്ന പേരില്‍ ഹിന്ദിയിലും ‘ഖ്വാമി ആവാസ്’ എന്ന് ഉറുദുവിലും അതിന് പതിപ്പുമുണ്ടായിരുന്നു. ജവഹര്‍ലാല്‍ നെഹ്രുവാണ് സ്ഥാപകനെങ്കിലും ദേശീയ സമരത്തിന്റെ ജിഹ്വ എന്ന നിലയില്‍ പത്രത്തിന്റെ നാനാവിധമായ പ്രവര്‍ത്തനങ്ങള്‍ക്കും പുരോഗതിക്കും എല്ലാ വിഭാഗം ദേശീയജനതയും അകമഴിഞ്ഞ് സഹായസഹകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. ‘സ്വാതന്ത്ര്യം ആപത്തില്‍, സര്‍വശക്തിയുമായി ചെറുക്കുക’ എന്ന ആഹ്വാനമായിരുന്നു പത്രത്തിന്റെ മുഖമുദ്ര. ജനങ്ങളുടെ പിന്തുണയോടെ ദല്‍ഹി, ലക്നൗ, പഞ്ച്കുല, ഇന്ദോര്‍, മുംബൈ എന്നിവിടങ്ങളില്‍ ആസ്തി ഉണ്ടാക്കാനും സാധിച്ചു. അതാകട്ടെ ഇന്നത്തെ വിലയ്ക്ക് രണ്ടായിരം കോടിയിലധികം വരും. 1938 സെപ്തംബര്‍ ഒമ്പതിന് തുടങ്ങിയ നാഷണല്‍ ഹെറാള്‍ഡിന്റെ പത്രാധിപസ്ഥാനത്തിരുന്ന നെഹ്രു പിന്നീട് പ്രഗത്ഭനായ കെ.രാമറാവുവിന് ആസ്ഥാനം കൈമാറി. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തെത്തുടര്‍ന്ന് 1942 ല്‍ പത്രം അടച്ചുപൂട്ടേണ്ടിവന്നു. 1946 ല്‍ പുനഃപ്രസിദ്ധീകരണം തുടങ്ങിയപ്പോള്‍ മാനേജിംഗ് എഡിറ്റര്‍ സ്ഥാനത്ത് ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധിയായിരുന്നു. 1946 മുതല്‍ 1978 വരെ ചലപതി റാവു പത്രാധിപരായും പ്രവര്‍ത്തിച്ചു.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റ മുഖപത്രം പോലെയായിരുന്നു നാഷണല്‍ ഹെറാള്‍ഡ്. പലപ്പോഴും പ്രസിദ്ധീകരണം നിര്‍ത്തിയിട്ടുണ്ട്. ഇടയ്ക്ക് രാജീവ്ഗാന്ധി ഇടപെട്ട് പഴയപടിയാക്കാന്‍ ശ്രമിച്ചു. എന്നെന്നേക്കുമായി അടച്ചിട്ടത് 1998 ലാണ്. ഇത്രയും പറഞ്ഞത് നാഷണല്‍ ഹെറാള്‍ഡിന് ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും അതിനുള്ള പങ്ക് ചൂണ്ടിക്കാട്ടാനാണ്.
അടച്ചുപൂട്ടിയ പത്രത്തിന്റെ ആസ്ഥി തട്ടിക്കൂട്ടി സ്വന്തമാക്കിയത് ഇപ്പോള്‍ വ്യവഹാരത്തില്‍ ചെന്നുപെട്ടിരിക്കുകയാണ്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ആസ്തികള്‍ തട്ടിയെടുത്ത കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവര്‍ക്ക് കോടതി സമന്‍സയച്ചു. ആഗസ്ത് ഏഴിന് ഇവരടക്കം ഏഴുപേര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം. ദല്‍ഹി പട്യാല ഹൗസ് കോടതി ജഡ്ജി ഗോമതി മനോച്ചയുടെതാണ് നിര്‍ദ്ദേശം. മുന്‍കേന്ദ്രമന്ത്രി സുബ്രഹ്മണ്യന്‍സ്വാമി നല്കിയ കേസിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കോടതി സമന്‍സ് നല്‍കിയത്. നാഷണല്‍ ഹെറാള്‍ഡിന്റെ ആസ്തികള്‍ വാങ്ങിയ യങ് ഇന്ത്യന്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍മാരായ സോണിയക്കും രാഹുലിനും പുറമേ ഓസ്ക്കാര്‍ ഫെര്‍ണ്ണാണ്ടസ്,മോത്തിലാല്‍ വോറ, സാംപിട്രോഡ, സുമന് ദുബേ എന്നിവരും ആഗസ്ത് ഏഴിന് കോടതിയില്‍ ഹാജരാകണം. പത്രത്തിന്റെ ഉടമസ്ഥാവകാശം കൈക്കലാക്കിയതിലും പിന്നീടു നടന്ന ഭൂമിവില്‍പ്പനയിലും നടന്ന അഴിമതികള്‍ ചൂണ്ടിക്കാട്ടിയാണ് സുബ്രഹ്മണ്യന്‍സ്വാമി കോടതിയെ സമീപിച്ചത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ 90.25 കോടി രൂപയുടെ ബാധ്യതകള്‍ യങ് ഇന്ത്യന്‍ ലിമിറ്റഡ് ഏറ്റെടുത്തിരിക്കുന്നത് കേവലം 50 ലക്ഷം രൂപ നല്‍കിയാണ്. പത്രത്തിന്റെ കോടിക്കണക്കിനുള്ള ആസ്തികള്‍ തട്ടിയെടുക്കുന്നതിനായി സോണിയാ കുടുംബം മനപ്പൂര്‍വ്വം ശ്രമം നടത്തിയെന്ന ആരോപണം കോടതി ഗൗരവത്തിലെടുത്തിരിക്കുകയാണ്. അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ 2000 കോടി ആസ്തി നിയന്ത്രിക്കുന്നതിനായി ഉണ്ടാക്കിയ തട്ടിപ്പ് കമ്പനിയാണ് സോണിയയുടേയും രാഹുലിന്റെയും നേതൃത്വത്തിലുള്ള യങ് ഇന്ത്യ ലിമിറ്റഡെന്ന് വ്യക്തമാക്കി. നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതിനും നടപടികള്‍ തുടരുന്നതിനും ആവശ്യമായ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി.
യങ് ഇന്ത്യയുടെ 38 ശതമാനം വീതം ഓഹരികള്‍ സോണിയായുടേയും രാഹുലിന്റേയും പേരിലാണ്. മറ്റുള്ള കോണ്‍ഗ്രസ് നേതാക്കളെ പേരിനു മാത്രം ഉള്ക്കൊള്ളിച്ചിരിക്കുകയാണെന്നാണ് വ്യക്തമാകുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പണം ഉപയോഗിച്ച് അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ കടം വീട്ടിയതും സുബ്രഹ്മണ്യന്‍സ്വാമി ചോദ്യം ചെയ്തു. ദേശീയ രാഷ്ട്രീയ പാര്‍ട്ടിയുടെ ആവശ്യത്തിനല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്നും പിരിച്ച പണം ഉപയോഗിക്കാന്‍ പാര്‍ട്ടിക്ക് അവകാശമില്ല. ഇക്കാര്യം അംഗീകരിച്ച കോടതി, ജനപ്രാതിനിധ്യനിയമത്തിലോ പാര്‍ട്ടിയുടെ ഭരണഘടനയിലോ വാണിജ്യാവശ്യങ്ങള്‍ക്ക് വായ്പ നല്കാന് പറയുന്നില്ലെന്ന് വ്യക്തമാക്കി. പലിശരഹിത വായ്പയായി തുക നല്‍കിയെന്ന യങ് ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡ് പ്രമേയവും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എതിരായ ശക്തമായ തെളിവായി സുബ്രഹ്മണ്യന്‍സ്വാമി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നാഷണല്‍ ഹെറാള്‍ഡ് അച്ചുപൂട്ടിയപ്പോള്‍ പ്രസാധകര്‍ക്ക് തുച്ഛമായ തുക നല്കി ആസ്തികള്‍ ഏറ്റെടുത്തെങ്കിലും പത്രത്തിലെ ജീവനക്കാര്‍ക്ക് മതിയായ യാതൊരുവിധ നഷ്ടപരിഹാരവും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയില്ല. പത്രത്തിന്റെ ആസ്തികള്‍ സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും സ്വന്തം പേരിലേക്ക് തന്ത്രപൂര്‍വ്വം മാറ്റിയെടുക്കുകയും ചെയ്തു. സംഭവം കോണ്‍ഗ്രസ് വൃത്തങ്ങളില്‍ തന്നെ ആശ്ചര്യമാണുളവാക്കയത്. വിധി എന്തായാലും പല നിലയ്ക്കും സമ്പത്ത് കുന്നുകൂട്ടിയ കുടുംബം ഇപ്പോള്‍ കോടതി കയറുന്നതോടെ ‘പലനാള്‍ കള്ളന് ഒരുനാള്‍ കുടുങ്ങും’ എന്ന ചൊല്ല് അന്വര്‍ത്ഥമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: