ന്യൂദല്‍ഹി: സര്വ്വോദയാശ്രം ചെയര്മാന് മനോജ്ചതുര്വേദിയുടെ ഓഫീസിലെ ഫോണ്‍ ബെല്ലടിച്ചപ്പോള്‍ നിത്യേന തനിക്കു വരുന്ന ഫോണ്‍കോള്‍ ആകുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്. എന്നാല്‍ ദല്‍ഹിയിലെ സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നായിരുന്നു ആ കോള്‍.
സന്ദേശം ഇത്രമാത്രം, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മനോജുമായി കൂടിക്കാഴ്ച നടത്തണം. ആദ്യം ഞെട്ടലുളവാക്കിയെങ്കിലും കൂടിക്കാഴ്ചയുടെ ഉള്ളടക്കം അതിപ്രധാനമാണെന്ന് മനോജിന് മനസിലായി. അനുയോജ്യമായ സമയത്ത് കൂടിക്കാഴ്ച നടത്താമെന്ന് പറഞ്ഞാണ് മോദി ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്.
തൊണ്ണൂറുകള്‍ക്കുശേഷം കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ ആരംഭിച്ച ചെറുകിട സ്ഥാപനങ്ങളിലൊന്നായിരുന്നു സര്‍വോദയ-ഖാദി പ്രസ്ഥാനം. എന്നാല്‍ ഇന്ന് ഖാദി പ്രസ്ഥാനങ്ങള്‍ക്ക് ആദ്യകാലത്തുണ്ടായിരുന്ന പ്രതാപമോ, പ്രൗഢിയോ ഇല്ല. രാജ്യത്തെ ചെറുകിട വ്യവസായങ്ങളെ പുരോഗതിയുടെ പാതയിലെത്തിക്കുക എന്ന ലക്ഷ്യം വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനപ്രവര്‍ത്തനങ്ങളെന്ന് ഇവിടെ തെളിയിക്കുകയാണ്. ഖാദി പ്രസ്ഥാനങ്ങളുടെ പ്രതാപം വീണ്ടെടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ആരംഭിച്ചുവെന്നതിനുള്ള തെളിവാണ് മനോജ് ചതുര്‍വേദിക്ക് ലഭിച്ച ഫോണ്‍കോള്‍. വെറുമൊരു കൂടിക്കാഴ്ചക്കുവേണ്ടിയല്ല, മറിച്ച് അതിപ്രധാനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി തന്നെയാണ് അനുയോജ്യമായ ദിവസവും സമയം കണ്ടെത്തണമെന്ന് മോദി പറഞ്ഞത്. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞശേഷം തൊട്ടടുത്ത ദിവസമാണ് മോദിയുടെ ഫോണ്‍കോള്‍ വന്നത്. തകര്‍ച്ചയുടെ വഴിവക്കില്‍ നില്ക്കുന്ന ഖാദി പ്രസ്ഥാനത്തിന്റെ പുരോഗിക്കുവേണ്ടി സര്‍ക്കാര്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് മോദി സംഭാഷണത്തില്‍ പറഞ്ഞു.
ഖാദി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരെ ക്ഷണിക്കാനുള്ള ശ്രമമാണ് ആദ്യം നടത്തുകയെന്നും സംഭാഷണത്തില്‍ സൂചിപ്പിച്ചു. സര്വ്വോദയയിലെ ഒരംഗത്തിന് മാത്രമല്ല പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ഫോള്‍ കോള്‍ ലഭിച്ചത്. പരമ്പരാഗത ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ വളര്‍ച്ചക്ക് ചുക്കാന്‍ പിടിക്കുന്ന എല്ലാ വ്യക്തിത്വങ്ങള്‍ക്കും അദ്ദേഹത്തിന്റെ ഫോണ്‍ വിളി എത്തിയിരുന്നു.
രാജ്യത്തിന്റെ വളര്‍ച്ചയില്‍ ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് മുഖ്യ പങ്കുണ്ടെന്നും അതിന്റെ പുരോഗതിക്കായി കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുമെന്നും മോദി അടിവരയിടുന്നു. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്ന തരത്തില്‍ പുനരുദ്ധാരണപദ്ധതി ചെറുകിട വ്യവസായങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ മറ്റീവ്ക്കുമെന്നും മോദി വ്യക്തമാക്കുന്നു.
ചെറുകിട വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം 5000 സ്ഥാപനങ്ങളുടെയും അവിടെ ജോലി ചെയ്യുന്ന വ്യക്തികളുടെയും പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കി കഴിഞ്ഞു. മന്ത്രാലയങ്ങള്‍ വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങള്‍ക്കു പുറമെ, രാജ്യത്തെ ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്താനും പ്രധാനമന്ത്രി തീരുമാനമെടുത്തിട്ടുണ്ട്.
എല്ലാ മേഖലയിലേയും മികച്ച പുരോഗതി, മോദിയുടെ കീഴിലുള്ള സര്‍ക്കാര്‍ ആഗ്രഹിക്കുന്നതും ഇതു തന്നെയാണ്. ഖാദി പ്രസ്ഥാനത്തിന്റെ തലവന്‍ മനോജിന് ലഭിച്ച ഫോണ്‍കോള്‍ പോലെ, അത്ഭുതപ്പെടുത്തുന്ന നിരവധി ഫോണ്‍കോളുകള്‍ ഇനിയും പ്രധാനമന്ത്രിയുടെ ഓഫീസുകളില്‍ നിന്നും പലര്‍ക്കും ലഭിച്ചേക്കാം….
പ്രതികരിക്കാൻ ഇവിടെ എഴുതുക: