കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി ഉന്നയിച്ച ഒരു പ്രധാന ആരോപണം വന്‍ വിവാദത്തിന് വഴിമരുന്നിട്ടിരുന്നു. രാജ്യാന്തര ഹവാല ഇടപാടുകാരന് മൊയ്ന്‍ ഖുറേഷിക്ക് ഭരണതലത്തിലുള്ള ഉന്നതന്മാരുമായി അവിഹിതബന്ധ മുണ്ടെന്നതായിരുന്നു പ്രസ്തുത ആരോപണം. കോടികള്‍ നികുതി വെട്ടിപ്പ് നടത്തിയ ആളുകളുടെ ആശാകേന്ദ്രവും വഴിപിഴച്ച വെട്ടിപ്പുകാരനെന്നുമൊക്കെയായിരുന്നു ഖുറേഷിക്കെതിരെ ഉയര്‍ത്തിയ ആരോപണം. ആദായനികുതി വകുപ്പ് ഇതു സംബന്ധമായി നടത്തിവരുന്ന അന്വേഷണവും കേന്ദ്ര ഏജന്‍സി അന്വേഷണവുമൊക്കെ വിവാദത്തിലാകാന്‍ മോദിയുടെ വാക്കുകള്‍ ഇടയാക്കിയിരുന്നു. ഉന്നത കോണ്‍ഗ്രസ് നേതാക്കന്മാരുമായി ഖുറേഷിക്ക് ബന്ധമുണ്ടെന്ന ബിജെപി ആരോപണം കോണ്‍ഗ്രസ് നിഷേധിക്കുകയും രാഷ്ട്രീയത്തില്‍ ഇതുമായി ബന്ധപ്പെട്ട് ആരോപണങ്ങളുടെ ശരവര്‍ഷം അന്യോന്യം പായിക്കുകയും ചെയ്തിരുന്നു. ഉന്നത കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് അഹമ്മദ് പട്ടേലുമായി ഖുറേഷിക്ക് അടുത്തബന്ധമുണ്ടെന്നും ആരോപിക്കപ്പെട്ടിരുന്നു.
രാജ്യത്തെ അറിയപ്പെടുന്ന ഇറച്ചി കയറ്റുമതിക്കാരന് കൂടിയായ മോയ്ന്‍ ഖുറേഷി ഹവാല ഇടപാടിലൂടെ കള്ളപ്പണ സാമ്രാജ്യവും നികുതി വെട്ടിപ്പിന്റെ അധോലോകശ്രേണിയും സൃഷ്ടിച്ച ആളായിരുന്നു. ഇയാളെ തളയ്ക്കാന്‍ മുറവിളി കൂട്ടിയതിന്റെ പേരില്‍ ബിജെപിക്കും നരേന്ദ്രമോദിക്കും കടുത്ത വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. ഇപ്പോള്‍ വിദേശത്തുള്ള കള്ളപ്പണം കണ്ടുപിടിച്ച് മേല്‍നടപടികള്‍ സ്വീകരിക്കാന്‍ ഉന്നത സമിതിക്കുതന്നെ നരേന്ദ്രമോദി ഭരണകൂടം രൂപംനല്കിയിരിക്കുന്നു. ഇതെല്ലാം കോണ്‍ഗ്രസിനെയും അവരുടെ നേതാക്കന്മാരെയും ചൊടിപ്പിക്കുകയും അങ്കലാപ്പിലാക്കുകയും ചെയ്യുക സ്വാഭാവികമാണ്.
രാജ്യത്തിന്റെ മൊത്തം സമ്പത്തില്‍ നല്ലൊരു ഭാഗം കൊള്ളയടിച്ച് വിദേശ ബാങ്കുകളിലും മറ്റും നിക്ഷേപിച്ചിട്ടുള്ളതിനെയാണ് വിദേശ കള്ളപ്പണം എന്നറിയപ്പെടുന്നത്. ഇത്തരം കള്ളപ്പണത്തിന്റെ വിവരങ്ങള്‍ ആരാഞ്ഞറിയാന്‍ ബന്ധപ്പെട്ട രാജ്യങ്ങള്‍ക്ക് അവകാശമുണ്ടെന്ന അന്താരാഷ്ട്ര വ്യവസ്ഥ വന്നിട്ട് ഒരു ദശകത്തിലധികമായിട്ടില്ല. അന്നുമുതല്‍ ഇന്ത്യയില്‍ കള്ളപ്പണപട്ടിക പ്രസിദ്ധീകരിക്കുകയും മേല്‍ നടപടികള്‍ എടുക്കുകയും വേണമെന്ന് ആവശ്യപ്പെട്ടുവന്ന പാര്‍ട്ടിയാണ് ബിജെപി. എന്നാല്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് ഇക്കാലമത്രയും അത്തരം ശ്രമങ്ങളെ എതിര്‍ക്കുകയായിരുന്നു. അവസാനം സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് വഴങ്ങിയാണ് മന്‍മോഹന്‍സിംഗ് ഭരണകൂടം കള്ളപ്പണക്കാരുടെ രഹസ്യലിസ്റ്റ് സുപ്രീംകോടതിക്ക് കൈമാറിയത്. നരേന്ദ്രമോദി അധികാരത്തില്‍ വന്ന ഉടനെ പ്രമുഖരായ രണ്ട് മുന്‍ സുപ്രീംകോടതി ന്യായാധിപന്മാരുടെ നേതൃത്വത്തില്‍ ഇക്കാര്യങ്ങള്‍ അന്വേഷിച്ച് കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ പ്രാഥമിക നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ജനങ്ങള്‍ ഈ തീരുമാനത്തെ സഹര്‍ഷം സ്വാഗതം ചെയ്തിട്ടുണ്ട്.
ഖുറേഷിയുടെ ഹവാല ഇടപാട് സംബന്ധിച്ച ഇടപാടുകളില്‍ നടപടികളാവശ്യപ്പെട്ട് ബിജെപിയെ എതിര്‍ത്ത കോണ്‍ഗ്രസ് ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. ഖുറേഷിയുടെ ഉന്നതബന്ധം രാഷ്ട്രീയക്കാരില്‍ മാത്രമല്ല മറിച്ച് സിബിഐയെയും പാട്ടിലാക്കിയതായി ഈയടുത്ത് തെളിഞ്ഞിരിക്കുന്നു. സിബിഐ മുന്‍ ഡയറക്ടറും യുപിഎസ്സി അംഗവുമായ എസ്.പി സിംഗുമായുള്ള ബന്ധമാണ് അമ്പരപ്പിക്കുംവിധം പുറത്തറിഞ്ഞിട്ടുള്ളത്. ആദായ നികുതി വകുപ്പ് ഖുറേഷിയുടെ ടെലിഫോണ്‍ ചോര്ത്തിയുണ്ടാക്കിയ 500 മണിക്കൂര്‍ നീണ്ട ടേപ്പില്‍ കോണ്‍ഗ്രസ് നേതാക്കന്മാരുടെ മാത്രമല്ല ഖുറേഷി- എസ്.പി.സിംഗ് ആശയവിനിമയവും പുറത്തുവന്നിരിക്കുകയാണ്. കേസുകാര്യങ്ങളും ഇവര്‍ ഫോണ്‍വഴി ചര്‍ച്ച ചെയ്തിരുന്നുവത്രേ.
ഹവാല ഇടപാട് സംബന്ധിച്ച് ആദായവകുപ്പിന്റെ നടപടികള്‍ നേരിടുന്ന ഖുറേഷിയെ സഹായിച്ചിരുന്നത് സിബിഐ ഡയറക്ടറും രാഷ്ട്രീയക്കാരുമാണെന്നുള്ള ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ രാജ്യം കേട്ടുകൊണ്ടിരിക്കുന്നത്. എസ്.പി. സിംഗ് സിബിഐക്കുവേണ്ടി നടത്തിയ വീട്ടിലെ പാര്‍ട്ടിയും സിബിഐ ഡയറക്ടര്‍ രജ്ഞിത്ത് സിന്‍ഹ നടത്തിയ ദീപാവലി പാര്‍ട്ടിയും യഥാര്‍ത്ഥത്തില്‍ നടത്തിയത് ഖുറേഷിയും മകളും ചേര്‍ന്ന് നടത്തുന്ന കമ്പനിയാണെന്ന് വെളിപ്പെട്ടിരിക്കുന്നു. സിബിഐയെതന്നെ വെട്ടിലാക്കിയ ഇത്തരം ഹീനമായ സംഭവങ്ങള്‍ നിയമവാഴ്ചയ്ക്കുമേല് നിപതിച്ച ഇടിത്തീയായി കണക്കാക്കേണ്ടതാണ്. മറക്കാനും പൊറുക്കാനുമാകാത്ത പാതകമാണ് ഭരണകൂട ഉദ്യോഗസ്ഥ ഉന്നതന്മാര് ഖുറേഷി കേസില്‍ കാട്ടിയിട്ടുള്ളത്.
ചുരുക്കത്തില്‍ നരേന്ദ്രമോദി തെരഞ്ഞെടുപ്പ് കാലത്ത് ആരോപിച്ച കോണ്‍ഗ്രസ്-ഖുറേഷി ബന്ധം ശരിയാണെന്ന് അക്ഷരംപ്രതി തെളിഞ്ഞിരിക്കുന്നു. രാജ്യത്തെ കുറ്റാന്വേഷണ സംവിധാനത്തില്‍ അന്തിമവാക്കെന്ന് പലരും കരുതുന്ന സിബിഐയുടെ ചില ഉന്നതന്മാരും ഇത്തരത്തില്‍ അപഥസഞ്ചാരം ചെയ്യുമ്പോള്‍ അതുവഴി രാജ്യത്തിനേല്‍പ്പിക്കുന്ന ആഘാതം കടുത്തതാണ്. ഇതിലുള്‍പ്പെട്ട പിഴവും പാളിച്ചയും കോണ്‍ഗ്രസ് തുറന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. സംശുദ്ധഭരണം എന്ന ആശയത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കപ്പെട്ട കരുത്തനായ നരേന്ദ്രമോദിക്ക് അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടത്തില്‍ വന്‍ മുന്നേറ്റം സൃഷ്ടിക്കാനാവുമെന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്കുള്ളത്.
സിബിഐ നമ്മുടെ രാജ്യത്തുള്ള കുറ്റാന്വേഷണ ഏജന്‍സികളുടെ കൂട്ടത്തില്‍ ഏറ്റവും മികച്ചതെന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. അതിനെ കൂട്ടിലെ തത്തയെന്ന് വിളിച്ച് കുറ്റപ്പെടുത്തിയത് സുപ്രീംകോടതി തന്നെയാണ്. ടു ജി അഴിമതി കേസ്, കള്ളപ്പണ പ്രശ്ന കേസ് തുടങ്ങി ജനശ്രദ്ധയാകര്‍ഷിച്ച ഒട്ടനവധി കേസുകളില്‍ ഭരണകൂടത്തിന്റെ നുകംപേറി ഞെരിഞ്ഞമരാന്‍ അവര്‍ തയ്യാറായതോടെ സിബിഐയുടെ വിശ്വാസ്യത പ്രതിക്കൂട്ടിലകപ്പെടാനിടയായിട്ടുണ്ട്. ടു ജി സ്പെക്ട്രം കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാലായി കോടതിയില്‍ വാദിച്ച സിബിഐ അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ചിത്രമാണ് ഇതുവഴി നാടിനു മുമ്പില്‍ കാഴ്ചവെച്ചത്. രാഷ്ട്രീയ മേലാളന്മാരില് നിന്നും സിബിഐയെ മോചിപ്പിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്.
സുപ്രീംകോടതി 2006ല്‍ നല്കിയ വിധിന്യായമനുസരിച്ച് പോലീസ് ഭരണകൂട ആധിപത്യത്തില്‍ നിന്നും മോചിതമായിരിക്കണമെന്ന് നിഷ്കര്‍ച്ചിട്ടുണ്ട്. സിബിഐക്ക് പ്രവര്‍ത്തന സ്വാതന്ത്യം വളരെ മുമ്പു തന്നെ സുപ്രീംകോടതി അനുവദിച്ചു നല്കിയിട്ടുള്ളതാണ്. എന്നാല്‍ തരംകിട്ടുമ്പോഴൊക്കെ ഭരണകൂടദാസ്യം പേറി സ്വന്തം നില ഉറപ്പിക്കാന്‍ വെമ്പല്‍കൊള്ളുന്ന ഉന്നതര്‍ സിബിഐയിലുമുണ്ട്. ഈയടുത്തകാലത്ത് സുപ്രീംകോടതിയുടെ കഠിന വിമര്‍ശനത്തിന് സിബിഐ പാത്രീഭവിച്ചതില്‍ ആശങ്കപ്പെടുന്നവരാണ് ജനങ്ങള്‍. നീതിയുടെ പെന്‍ഡുലം ചരിയാതെ നേരേ നില്ക്കാന് സിബിഐയെ രാഷ്ട്രീയമുക്തമാക്കി നിലര്ത്തേണ്ടതുണ്ട്.
ഇന്ത്യന്‍ ഭരണഘടന പ്രകാരം ക്രമസമാധാനം സംസ്ഥാന പട്ടികയില്‍പ്പെട്ടതാണ്. ക്രിമിനല്‍ സംഭവങ്ങള്‍ സിബിഐ അന്വേഷിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഏല്പ്പിച്ചുകൊടുക്കുകയോ ഉന്നതനീതിപീഠങ്ങള്‍ ഉത്തരവു വഴി ചുമതലപ്പെടുത്തുകയോ വേണം. ദേശീയ നിലവാരത്തില്‍ വ്യാപിക്കപ്പെട്ടതോ രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്നതോ ആയ കുറ്റങ്ങളില്‍ നില വ്യത്യസ്ഥമാണ്. ക്രിമിനല്‍ കുറ്റങ്ങളുടെ അടിവേരുകള്‍ കണ്ടെത്താന്‍ സിബിഐ ഒറ്റമൂലിയാണെന്നുറപ്പിച്ചു പറയാനാവാത്തവിധം അപചയം അവിടെയും ദൃശ്യമാണ്. സിബിഐ ആയാലും സംസ്ഥാന പോലീസായാലും നിക്ഷ്പക്ഷമായി നീതിനിര്‍വഹണത്തിനുവേണ്ടി പക്ഷപാതം കൂടാതെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. മൊയ്ന്‍ ഖുറേഷി സംഭവം വഴി വെട്ടിലായ സിബിഐക്ക് അതിന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ ബിജെപി ഭരണം വഴിയൊരുക്കുമെന്നാശിക്കാം.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: