കോട്ടയം: പട്ടികജാതി-വര്‍ഗ്ഗ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള കേന്ദ്ര വിദ്യാഭ്യാസ പദ്ധതി ഇന്‍സെന്റീവ് സ്കീം പുന:സ്ഥാപിക്കുക, വിദ്യാഭ്യാസ സംരക്ഷണനിയമത്തിന്റെ പരിധിയില്‍ നിന്ന് ന്യൂനപക്ഷ മാനേജ്മെന്റുകളെ ഒഴിവാക്കിയ സുപ്രീംകോടതി വിധിയ്ക്കെതിരെ സര്‍ക്കാര്‍ റിവ്യൂഹര്‍ജി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഹിന്ദു ഐക്യവേദിയുടെയും, സാമൂഹ്യനീതി കര്‍മ്മസമിതിയുടെയും നേതൃത്വത്തില്‍ ജൂണ്‍ 24-ന് സെക്രട്ടറിയേറ്റ് നടയില്‍ ധര്‍ണ്ണ നടത്തുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു അറിയിച്ചു.
2008-ല്‍ ആരംഭിച്ച കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഇന്‍സെന്റീവ് സ്കീമില്‍ അംഗങ്ങളായ പെണ്‍കുട്ടികള്‍ക്ക് 3000രൂപ പലിശ സഹിതം ധനസഹായമാണ് നല്കി വന്നിരുന്നത്. ഈ പദ്ധതി കേരള സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. 2010 മുതല്‍ ഗുണഭോക്താക്കളായ പെണ്‍കുട്ടികളെ പദ്ധതിയില്‍ ചേര്‍ക്കാതെയും സര്‍ക്കാര്‍ പദ്ധതി അട്ടിമറിച്ചു. ന്യൂനപക്ഷ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്കുന്ന സര്‍ക്കാര്‍ നിലവിലുണ്ടായിരുന്ന പദ്ധതികള്‍ പോലും നിര്‍ത്തലാക്കി പട്ടികജാതി സമൂഹത്തോട് കൊടും ക്രൂരതയാണ് കാട്ടുന്നതെന്നും ഇ.എസ്. ബിജു കുറ്റപ്പെടുത്തി.
ലമ്പ്സംഗ്രാന്റ് തുക മിനിമം ആയിരം രൂപയാക്കണമെന്ന ആവശ്യത്തെ പരിഗണിക്കാത്ത വിദ്യാഭ്യാസ വകുപ്പ് ന്യൂനപക്ഷ സമൂഹത്തിന് ഡെസ്ക്, കസേര, ടേബിള്‍ ലാമ്പ് എന്നിവ വിതരണം ചെയ്തും, മുസ്ലിം പെണ്‍കുട്ടികള്‍ക്ക് നല്കിവന്നിരുന്ന സ്കോളര്‍ഷിപ്പ് 150 രൂപയില്‍ നിന്ന് 500 രൂപയാക്കി ഉയര്‍ത്തിയും മതവിവേചനം കാട്ടുകയാണ്. പാവപ്പെട്ടവരും അധ:സ്ഥിതരുമായ പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടി സഹായപദ്ധതികളോ, ഗ്രാന്റുകളോ, സ്കോളര്‍ഷിപ്പുകളോ പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍, ന്യൂനപക്ഷ വിഭാഗത്തിനുവേണ്ടി കോടിക്കണക്കിനുരൂപ ചെലവഴിക്കാന്‍ തിരക്കിട്ട് നടത്തുന്ന ശ്രമങ്ങള്‍ ഉത്കണ്ഠാജനകമാണ്.
മദ്രസാ അദ്ധ്യാപകര്‍ക്ക് വീട് വയ്ക്കാന്‍ രണ്ടര ലക്ഷം രൂപ അനുവദിക്കുന്ന സര്‍ക്കാര്‍ മതപാഠശാല അദ്ധ്യാപകര്‍ക്കുവേണ്ടി ഒരു ആനുകൂല്യവും ഇന്നേവരെ പ്രഖ്യാപിച്ചിട്ടില്ലെന്നതും മതവിവേചനത്തിന്റെ തുടര്‍ക്കഥയാണ്. ഒരുവിധ നിയന്ത്രണവുമില്ലാതെ നടക്കുന്ന ഇത്തരം വര്‍ഗ്ഗീയ പ്രീണന നടപടികള്‍ സംസ്ഥാനത്തെ മതവര്‍ഗ്ഗീയ ശക്തികളെ ശക്തിപ്പെടുത്തുകയും, സംസ്ഥാനത്ത് നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷത്തെയും മതസൗഹാര്‍ദ്ദത്തെയും തകര്‍ക്കുമെന്നും ഇ.എസ്. ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: