ജനാധിപത്യസമൂഹത്തിന്റെ വികാസത്തിനും പുരോഗതിക്കും സംവാദം അനിവാര്യമാണ്. തെറ്റായതിനെ നീക്കാനും നല്ലതും പുതുമയുള്ളവയും ഉള്‍ക്കൊള്ളാനും സംവാദം സഹായിക്കും. കേരളം അക്ഷരാഭ്യാസത്തിലും സംസ്കാരത്തിലുമെല്ലാം മുന്പന്തിയിലാണെന്ന വകാശപ്പെടുന്നുണ്ടെങ്കിലും സംവാദത്തിലല്ല വിവാദത്തിലാണ് ഔത്സുക്യം. സംവാദംകൊണ്ട് എന്തൊക്കെ നേട്ടമുണ്ടാകുമോ അതിന്റെ നേര്‍വിപരീതഫലമാണ് മിക്കപ്പോഴും വിവാദം കൊണ്ടുണ്ടാകുന്നത്. അന്ധമായ വിവാദങ്ങള്‍ വിദ്വേഷത്തിലേക്കും സര്‍വ്വനാശത്തിലേക്കും നയിച്ചേക്കും. കേരളത്തിന്റെ അധോഗതിക്ക് ഒരു പരിധിവരെ കാരണം അനാവശ്യമായ വിവാദങ്ങളാണെന്ന് മുമ്പും പലരും വിലയിരുത്തിയിട്ടുണ്ട്. അത്തരം വിവാദങ്ങളിലെ ഏറ്റവും ഒടുവിലത്തേതാണ് പിന്‍സീറ്റ് ബെല്‍റ്റുമായി ഇപ്പോള്‍ സജീവമായി നല്ക്കുന്നത്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് സീറ്റ്ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ചിറക്കിയ ഉത്തരവ് നിയമസഭയില്‍ ഭരണകക്ഷി അംഗങ്ങള്‍ ചോദ്യം ചെയ്തതോടെയാണ് വിവാദം രൂക്ഷമായത്. കേരളത്തിലെ ഏറ്റവും മികച്ച ഐപിഎസ് ഓഫീസറായ ഋഷിരാജ് സിംഗിനെ അതിരൂക്ഷമായ ഭാഷയില്‍ അവഹേളിക്കുകയും അദ്ദേഹത്തിന്റെ ഉത്തരവിനെ അപഹസിക്കുകയും ചെയ്യുമ്പോള്‍ മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അതിന് കൂട്ടുനിന്നു എന്നതാണ് ദൗര്‍ഭാഗ്യകരം. ഉദ്യോഗസ്ഥര്‍ ഇറക്കുന്ന ഉത്തരവുകള്‍ റദ്ദാക്കുകയും മയപ്പെടുത്തുകയും മാറ്റിവയ്പ്പിക്കുകയുമൊക്കെ ചെയ്യാനുള്ള അധികാരമെല്ലാം മന്ത്രിമാര്‍ക്കുണ്ട്. ഉണ്ടാവുകയും വേണം. എന്നാല്‍ അതിനെല്ലാം ഒരു മാന്യതയും മര്യാദയും പാലിക്കേണ്ടതാണ്. അതാണ് നല്ല കീഴ്വഴക്കം. അതില്ലാത്തതാണ് ഗതാഗത മന്ത്രിയുടെ നടപടി അതൃപ്തി ക്ഷണിച്ചുവരുത്തിയത്.
നിയമസഭയില്‍ പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ ഉത്തരവിനെതിരെ അംഗങ്ങള്‍ സംസാരിക്കുമ്പോള്‍ അത് റദ്ദ് ചെയ്തിരിക്കുന്നു എന്ന് പ്രഖ്യാപിക്കും മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനുമായി സംസാരിക്കാമായിരുന്നു. അതിവിടെ ഉണ്ടായില്ല. നിയമസഭയില്‍ മാത്രമല്ല പുറത്തും ഉത്തരവിനെതിരെ ഗതാഗത മന്ത്രി നിശിതമായ വിമര്‍ശനമാണ് നടത്തിയിട്ടുള്ളത്. കേരളത്തിലെ 80 ശതമാനം കാറുകളിലും പിന്‍സീറ്റ് ബെല്‍റ്റ് സംവിധാനം ഇല്ലെന്നാണ് മന്ത്രിയുടെ ന്യായം. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയത് സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം മൂന്ന് വര്‍ഷം മുമ്പാണ്. അതിനു മുന്പിറങ്ങിയ വാഹനങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിട്ടില്ലായിരിക്കാം. അതിനുശേഷമുള്ള വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ഇല്ലാത്തവയില്‍ അവ ഘടിപ്പിക്കുന്നത് വലിയ കാര്യമൊന്നുമല്ല. നാലും അഞ്ചം ലക്ഷം മുതല്‍ കോടിയിലേറെ മുടക്കി കാറുവാങ്ങുന്നവര്‍ക്ക് ബെല്‍റ്റ് ഘടിപ്പിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞാല്‍ നിയമത്തെ അനുസരിക്കില്ലെന്ന് പറയുന്നിതിന് തുല്യമാണ്. സീറ്റ് ബെല്‍റ്റ് ധരിക്കുകയാണെങ്കില്‍ അപകടങ്ങളുടെ ആഘാതം 95 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കേന്ദ്രമോട്ടോര്‍ വാഹന ചട്ടം 138(3) പ്രകാരം ഋഷിരാജ് സിംഗ് ഉത്തരവിറക്കിയത് കേന്ദ്ര ഗ്രാമവികസനവകുപ്പു മന്ത്രി ഗോപിനാഥ് മുണ്ടെയുടെ അപകടത്തെത്തുടര്‍ന്നാണ്. മുണ്ടെ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ചാണ് അപകടമുണ്ടായത്. ഗോപിനാഥ് മുണ്ടെ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നെങ്കില്‍ ദാരുണമായ അന്ത്യം ഉണ്ടാകുമായിരുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് ചൂണ്ടിക്കാട്ടിയിരുന്നു.
വാഹനങ്ങളില്‍ പിന്‍സീറ്റ് ബെല്‍റ്റ് നിര്ബന്ധമാക്കുമെന്നുതന്നെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. വേണ്ടിവന്നാല്‍ അതിനായി നിയമഭേദഗതി കൊണ്ടുവരുമെന്നും വ്യക്തമാക്കിക്കഴിഞ്ഞു. വാഹനദുരന്തങ്ങള് ലഘൂകരിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ നല്ല നിലയില്‍ കേന്ദ്രം പദ്ധതികള്‍ ആവിഷ്ക്കരിക്കാനും നിശ്ചയിച്ചിരിക്കുകയാണ്. ഇതൊന്നും അറിയാതെയല്ല കേരളത്തിന്റെ ഗതാഗത മന്ത്രി നിയമം നടപ്പാക്കാനുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശത്തെ വിവേകമില്ലാതെ തൃണവല്ഗണിച്ചിട്ടുള്ളത്. ഇതുമൂലം കടുത്ത മനപ്രയാസത്തോടെ അവധിയില്‍ തുടരാനാണ് ഋഷിരാജ്സിംഗ് തീരുമാനിച്ചതായി കേള്‍ക്കുന്നു. തന്റെ ഉദ്യോഗസ്ഥന് എത്ര മിടുക്കനായാലും തന്റെ മുന്നില്‍ ഓച്ചാനിച്ചു നിന്നില്ലെങ്കില്‍ പാഠം പഠിപ്പിക്കുന്ന രാഷ്ട്രീയ യജമാനന്മാര് നാടിന് വലിയ ഗുണമൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ല. ഗതാഗത മന്ത്രിയുടെ സമീപനമല്ല മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്വീകരിച്ചിട്ടുള്ളതെന്നും കാണാതിരുന്നുകൂടാ. യാത്രക്കാരുടെ സുരക്ഷയ്ക്കുവേണ്ടിയാണ് നിയമങ്ങള്‍. അത് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കാം. യാത്രക്കാരെ ദ്രോഹിക്കുകയോ അനാവശ്യമായി സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുകയോ ചെയ്യുന്നുണ്ടോ എന്നും നോക്കാം. അതിനുപകരം വകതിരിവില്ലാതെ മന്ത്രിമാര്‍ പെരുമാറുമ്പോള്‍ വിവാദം കൊഴുക്കുമായിരിക്കാം. പക്ഷേ അതുകൊണ്ട് സംസ്ഥാനത്തിനോ ജനങ്ങള്‍ക്കോ ഗുണമുണ്ടാവില്ല. ഭരണത്തിലെ മണ്ടശിരോമണികളുടെ ഇടപെടലുകള്‍ ഒന്നാന്തരം ഉദ്യോഗസ്ഥരില്‍ കടുത്ത മനഃപ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. പലരും കേരളം വിടാനുള്ള തയ്യാറെടുപ്പിലുമാണ്. അതിനിടയിലാണ് ബെല്‍റ്റ് വിവാദം. അത് ഒഴിവാക്കപ്പെടേണ്ടതു തന്നെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: