എന്റെ ഒരു തബിളെഗ് സുഹൃത്ത് മുന്നറിയിപ്പ് നല്കിയതിങ്ങനെയാണ്. “പൊതു സിവില്‍ കോഡ് നിയമം നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചാലിവിടെ രക്തപ്പുഴ ഒഴുകും.”
ഞാനതിന് മറുപടി കൊടുത്തതിങ്ങനെയാണ്. “മുസ്ലിം സമുദായത്തില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശമുണ്ടായാല് പുരുഷന് പഴയതുപോലെ ബഹുഭാര്യത്വം സ്വീകരിക്കാന്‍ പറ്റില്ല. സ്ത്രീയുടെ ഇരട്ടി സ്വത്തവകാശം പുരുഷന് കിട്ടില്ല. ഈ പൊതു സിവില്‍ കോഡ് നിയമം പുരുഷമേധാവിത്വ നിയമങ്ങള്ക്കെതിരായതുകൊണ്ടല്ലേ നിങ്ങള്‍ വാളെടുക്കാന്‍ തയ്യാറാകുന്നത്?
“മതവിശ്വാസം മൗലികാവകാശമാണ്. മതനിയമങ്ങള്‍ തോന്നുന്നതുപോലെ ഭേദഗതി ചെയ്യാന്‍ പറ്റില്ല.”
“അപ്പോള്‍ നബിയുടെ കാലത്തുണ്ടായിരുന്ന ഒരു പാട് ശരീഅത്ത് നിയമങ്ങള്‍ ഭേദഗതി ചെയ്തതോ? ശരീഅത്ത് നിയമത്തില്‍ ഇന്ന് ഭേദഗതി ചെയ്യാന്‍ അനുവദിക്കാത്ത രണ്ട് നിയമങ്ങളെയുള്ളൂ. ബഹുഭാര്യത്വാനുവാദവും ദായക്രമവും. രണ്ടും പുരുഷമേധാവിത്വ നിയമങ്ങളാണ്. പെണ്ണും മണ്ണും ആരെങ്കിലും വിട്ടുകൊടുക്കുമോ?
“നിങ്ങളെപ്പോലുള്ളവരോട് സംസാരിച്ചിട്ട് കാര്യമില്ല” തബിളെഗ് നേതാവ് ഒഴിഞ്ഞുമാറി.
ഇതേ നിഷേധാത്മക നിലപാടാണ് മതനേതൃത്വവും സ്വീകരിച്ചുവരുന്നത്. ഉദാഹരണമായി അനാഥക്കുട്ടികളെ അന്യസംസ്ഥാനത്ത് നിന്ന് മനുഷ്യക്കടത്ത് നടത്തിയും അനാഥശാലയുടെ പേരില്‍ ഇവര്‍ കാശുണ്ടാക്കാന്‍ മിടുക്കന്മാരാണ്. എന്നാല്‍ അനാഥക്കുട്ടികളെ ദത്തെടുക്കാന്‍ പാടില്ലെന്ന നിയമമുണ്ടെന്ന് സുപ്രീംകോടതിയില്‍ പറയാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ല. അനാഥക്കുട്ടികളെ ദത്തെടുക്കല്‍ മൗലികാവകാശമായി കണക്കാക്കണമെന്നും ആ അവകാശങ്ങള്‍ മുസ്ലിങ്ങള്‍ക്കും അനുവദിച്ചുകിട്ടാന്‍ നിയമ നടപടിക്രമങ്ങള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 2005 ല്‍ ശബ്നം ആസ്മി സുപ്രീംകോടതിയില്‍ റിട്ട് കൊടുത്തപ്പോള്‍ അതിന്നെതിരെ മുസ്ലിം വ്യക്തിനിയമം ദത്തവകാശം അനുവദിക്കുന്നില്ലെന്നും ശരീഅത്ത് നിരോധിച്ച ഒരു കാര്യവും മൗലികാവകശമായി കണക്കാക്കാന്‍ പറ്റില്ലെന്നുമാണ് അവര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. അക്കാരണംകൊണ്ടൊ എന്തോ ഇക്കഴിഞ്ഞ 19/4/2014 ന് കോടതി ആ കേസ് തള്ളുകയുണ്ടായി.
ജനിക്കുന്ന ഓരോ കുട്ടിയുടേയും രക്ഷിതാക്കള്‍ ആരാണെന്നറിയാന്‍ ആ കുട്ടികള്‍ക്ക് അവകാശമുണ്ടെന്നും അതുകൊണ്ട് അങ്ങനെയൊരു വകുപ്പുണ്ടാക്കി വേണം ദത്തെടുക്കല്‍ നിയമം കൊണ്ടുവരാനെന്നുമാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വാദിച്ചത്. അങ്ങനെയൊരു നിര്‍ദ്ദേശം തന്നെ ശരീഅത്ത് നിയമത്തിലില്ല. വാസ്തവത്തില്‍ ദത്തെടുക്കുന്നവര്‍ക്ക് ആ കുട്ടികളുടെ രക്ഷിതാക്കളുടെ പേരുവിവരങ്ങള്‍ അറിയാന്‍ താല്‍പ്പര്യമുണ്ടാകില്ല. കാരണം ഭാവിയില്‍ അവരെക്കൊണ്ടുള്ള ശല്യം ഉണ്ടാകാതിരിക്കാനാണ് അവര്‍ ആഗ്രഹിക്കുക. കോടതിയില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഇങ്ങനെയൊരാവശ്യം ഉന്നയിക്കാന്‍ കാരണമുണ്ടെന്ന് തന്നെ വേണമെങ്കില്‍ പറയാം. അത് ശരീഅത്ത് നിയമത്തില്‍ മുത്ത് അ വിവാഹം (താല്‍ക്കാലിക വിവാഹം) സമ്പ്രദായം അംഗീകരിക്കുന്നുണ്ട്. ഇന്നാ നിയമം കാലഹരണപ്പെട്ടതുകൊണ്ട് ആരും ഉപയോഗപ്പെടുത്താറില്ല. യാത്ര ചെയ്യുന്ന പണക്കാര്‍ക്ക് അവര്‍ ചെല്ലുന്ന സ്ഥലങ്ങളില്‍ താല്‍ക്കാലികമായി വിവാഹം ചെയ്യാന്‍ അനുവദിക്കുന്ന നിയമമാണത്. കരാര്‍ വ്യവസ്ഥയില്‍ നടക്കുന്ന ഈ വിവാഹം സമയം കഴിയുന്നതോടെ സ്വയം റദ്ദാവും. അറബി കല്യാണമെന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്. കോഴിക്കോടും മറ്റും അറബികളെത്തി ദരിദ്ര കുടുംബങ്ങളില്‍നിന്ന് ഇങ്ങനെ മുമ്പൊക്കെ നിരന്തരം വിവാഹങ്ങള്‍ കഴിച്ചിരുന്നു. പിന്നീട് വന്ന മുന്‍തലമുറക്കാരും ഇതാവര്‍ത്തിച്ചപ്പോള്‍ അവരുടെ തന്നെ പിതാക്കള്‍ ജനിപ്പിച്ചുവിട്ട സഹോദരിമാരെ വരെ അറബികള്‍ വിവാഹം കഴിച്ച അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ വിവാഹം ചെയ്യുന്ന പെണ്‍കുട്ടികളുടെ പിതാവാരെന്ന് അന്വേഷിക്കുന്നത് നല്ലത് തന്നെയാണ്. അതല്ലാതെ ദത്തെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ പേരുകളല്ല അറിയേണ്ടത്.
ഇന്ത്യന്‍ നിയമപ്രകാരം അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം അനുവദിക്കുന്നില്ല. എന്നിട്ടും മുസ്ലിം സമുദായത്തില്‍ അത്തരം വിവാഹങ്ങള്‍ നടക്കുന്നുണ്ട്. അടുത്ത ബന്ധുക്കള്‍ വിവാഹിതരായാല്‍ അവര്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് അംഗവൈകല്യങ്ങള്‍ ഉള്ളതുകൊണ്ടാണത് നിരോധിച്ചത്. ഈ വിവരം മനസ്സിലാക്കി അടുത്ത ബന്ധുക്കള്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ പാടില്ലെന്ന് ശാസ്ത്രം കണ്ടെത്തുന്നതിന് മുമ്പ് തന്നെ ഖുര്‍ ആന്‍ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് ചിലര്‍ വീമ്പിളക്കാറുണ്ട്. സഹോദരീ-സഹോദരന്മാര് തമ്മിലുള്ള വിവാഹമാണ് ഖുര്‍ ആന്‍ നിരോധിച്ചത്. അടുത്ത ബന്ധുക്കളെ വിവാഹം കഴിക്കാന്‍ 33/50-ാം വചനത്തില്‍ തന്നെ ഖുര്‍ ആന്‍ അനുവദിക്കുന്നുണ്ട്. മാത്രമല്ല ആദം നബിയുടെ കാലത്ത് സഹോദരീ-സഹോദരന്മാര് തമ്മിലുള്ള വിവാഹബന്ധം അനുവദിച്ചിരുന്നുവെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
ദത്തെടുക്കുന്നത് ഇസ്ലാം നിരോധിച്ചിട്ടുണ്ടെന്ന് പറയുന്നവര്‍ നബി അടിമയായ സൈദിനെ ദത്തെടുത്തത് അറിഞ്ഞില്ലെന്ന് നടിക്കുന്നു. നബിയുടെ ഭാര്യമാരില്‍ പ്രമുഖരായ ആയിശയും കുട്ടികളെ ദത്തെടുത്തിട്ടുണ്ട്. ഇക്കാര്യങ്ങളൊന്നും അറിയാതെയല്ലല്ലൊ ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രം ഇങ്ങനെ എഴുതുന്നത്. “ദത്ത് സമ്പ്രദായം ഇസ്ലാം നിരോധിച്ചതാണ്. പുതിയ ജുവനെയില്‍ നിയമപ്രകാരം ദത്തെടുക്കപ്പെടുന്നവരുടെ രക്ഷിതാക്കള്‍ ആരാണെന്നറിയാതെ അല്ലെങ്കില്‍ രക്ഷിതാക്കളുടെ കാര്യം മറച്ചുവെച്ചുകൊണ്ടുള്ള ദത്തെടുക്കാന്‍ ഇസ്ലാമിന് സ്വീകാര്യമല്ല. മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഇക്കാര്യം പറഞ്ഞുകൊണ്ടാണ് അതിനെ എതിര്‍ത്തത്. ഇസ്ലാമിക നിയമത്തില്‍ ഒരു വ്യക്തിയുടെ മാതാപിതാക്കള്‍ ആരാണെന്നറിയാനുള്ള അവകാശം മൗലികാവകാശമാണ്.” (ബോധനം ദ്വൈമാസിക ജൂണ്‍)
ഇത്തരം നിസ്സാരകാര്യങ്ങളില്‍ അനീതി കാണുന്നവര്‍ താഴെ കൊടുക്കുന്ന ഇസ്ലാമിക നിയമങ്ങളിലുള്ള അനീതികളൊന്നും കാണാന്‍ കഴിയാത്തതെന്തുകൊണ്ടാണ്? കയ്യില്ലാത്തവന് ചെറുവിരലില്ലാത്തവനെ പരിഹസിക്കുന്നതിന് സമമല്ലേ അത്.
1) അടിമ സ്ത്രീകള്‍ക്ക് ഭര്‍ത്താവുണ്ടായാലും ഉടമക്ക് ആ സ്ത്രീയുമായി ബന്ധപ്പെടാന്‍ അവകാശമുണ്ട്. ഓരോ ബന്ധപ്പെടലിനും കൂലി കൊടുക്കണമെന്ന നിയമം പാലിച്ചാല്‍ മതിയെന്നാണ് നിയമം (4/24)
2) അടിമവ്യാപാരം ഇസ്ലാം നിരോധിച്ചിട്ടില്ല. അബദ്ധത്തില്‍ ഒരു മുസ്ലിമിനെ മറ്റൊരു മുസ്ലിം കൊല ചെയ്താല്‍ കൊല ചെയ്തവന് ഒരു അടിമയെ മോചിപ്പിച്ചാല്‍ കൊല ചെയ്തതിന്റെ കുറ്റം തീര്‍ന്നു.
3) ദായക്രമത്തില്‍ പുരുഷന് സ്ത്രീയുടെ ഇരട്ടി അവകാശം നല്‍കുന്നത് അനീതിയാണ്. പെണ്‍കുട്ടികള്‍ മാത്രം അവകാശികളായ ഒരു കുടുംബത്തിലെ സ്വത്തവകാശത്തില്‍ അടുത്തബന്ധുക്കള്‍ക്കും അവകാശമുണ്ട്. പിതാവ് ജീവിച്ചിരിക്കെ മക്കള്‍ മരിക്കുകയാണെങ്കില്‍ മരിച്ച മക്കളുടെ മക്കള്‍ക്ക് കുടുംബസ്വത്തില്‍ അവകാശമില്ലെന്ന് പറയുന്നതും ഇസ്ലാമിക നീതിയില്പ്പെട്ടതാണ്. ആണ്‍കുട്ടികള്‍ ജനിക്കാത്തതും പിതാവ് ജീവിച്ചിരിക്കെ മക്കള്‍ മരിക്കുന്നതും ജീവിച്ചിരിക്കുന്നവരുടെ കുറ്റംകൊണ്ടല്ലല്ലൊ. ഈ നിയമങ്ങളൊക്കെ എങ്ങനെയാണ് ന്യായീകരിക്കാനാവുക?
സ്ത്രീക്കും പുരുഷനും തുല്യാവകാശം കൊടുക്കുന്ന പൊതുസിവില്‍കോഡ് നിയമം ഇസ്ലാമിക നീതിശാസ്ത്രത്തിനെതിരാണ്. ആ നിയമം വന്നാല്‍ മുസ്ലിം പുരുഷന്മാര്ക്ക് ബഹുഭാര്യത്വം സ്വീകരിക്കാനോ, സ്ത്രീയുടെ ഇരട്ടി സ്വത്തവകാശം സ്വീകരിക്കാനോ പറ്റാതാകും. പുരുഷമേധാവിത്വത്തിന്റെ വക്താക്കള്ക്കല്ലാതെ ഈ നിയമത്തിലൊരു അനീതിയും കാണാന്‍ കഴിയുന്നില്ല.
ദത്തവകാശത്തിന്റെ കാര്യത്തില്‍ നീതി ഉയര്‍ത്തപ്പിടിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ മറ്റുള്ള നിയമങ്ങളിലെ അനീതികളും കാണാന്‍ ശ്രമിക്കേണ്ടതല്ലെ? അതുകൊണ്ട് തന്നെ അനീതിക്കെതിരെ പൊരുതാന്‍ തയ്യാറുള്ളവര്‍ പൊതുസിവില്‍കോഡ് നിയമം കൊണ്ടുവരാന്‍ വേണ്ടിയാണ് പൊരുതേണ്ടത്. നീതിക്ക് വേണ്ടിയാണ് ഇസ്ലാം നിലകൊള്ളുന്നതെങ്കില്‍ അനീതിക്കെതിരെ പൊരുതാനല്ലെ യഥാര്‍ത്ഥ മുസ്ലിങ്ങള്‍ തയ്യാറാകേണ്ടത്. അതുകൊണ്ടുതന്നെ അനീതിക്കെതിരെ വാളെടുക്കേണ്ടവരാണവര്. ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം തന്നെ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പൊതു സിവില്‍ കോഡ് നിയമം കൊണ്ടുവരുമെന്നായിരുന്നു. അക്കാര്യം പൊതുജനങ്ങള്‍ അംഗീകരിക്കുന്നതുകൊണ്ട് തന്നെയാണ് മോദിക്ക് മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തിലെത്താന്‍ കഴിഞ്ഞതും. കോണ്‍ഗ്രസിന് ചെയ്യാന്‍ കഴിയാത്തത് ബിജെപി ചെയ്തു കാണിച്ചുകൊടുക്കുവാനുള്ള സുവര്‍ണാവസരമാണ് കിട്ടിയിട്ടുള്ളത്. മതമൗലികവാദികളുടേയും മതഭ്രാന്തന്മാരുടേയും ഭീഷണിയേയും എതിര്‍പ്പുകളേയും മറികടക്കാന്‍ ബിജെപിക്കും മോദിക്കും കഴിയുമെന്ന് നമുക്ക് ആശിക്കാം.
സെയ്ത് മുഹമ്മദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: