കോട്ടയം: ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാഖിലുള്ള മലയാളികളുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അവര്‍ സുരക്ഷിതരാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയത്തു മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദേഹം.
ഇറാഖിലുള്ളവര്ക്കു ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ട്. ആഭ്യന്തരയുദ്ധം കാരണം അവിടുള്ള ഇന്ത്യക്കാരില്‍ ഭൂരിഭാഗവും തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നുണ്ട്. അവിടെയുള്ളവരുമായി വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഫോണില്‍ സംസാരിച്ചിരുന്നു. ഇറാഖില്‍ കഴിയുന്ന ചില മലയാളികളുമായി താനും ഫോണില്‍ സംസാരിച്ചിരുന്നു.
മലയാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ കലാപകാരികള്‍ അക്രമം നടത്തുകയാണ്. ഇറാഖ് ഗവണ്മെന്റിന്റെ സുരക്ഷ സേനയ്ക്ക് സ്ഥലത്ത് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. താല്‍ക്കാലികമായി കുടുങ്ങിയിരിക്കുന്നവരോടു അതാത് സ്ഥലങ്ങളില്‍ തന്നെ തുടരാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇറാഖില്‍ കൂടുങ്ങിപ്പോയിരിക്കുന്ന മലയാളികളുടെ എണ്ണം കൃത്യമായി അറിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സമാധാനം പുനഃസ്ഥാപിക്കാന്‍ എത്തുന്ന അന്തര്‍ദേശിയ ഏജന്‍സികള്‍ വഴി ഇറാഖില്‍ കൂടുങ്ങിയിരിക്കുന്ന മലയാളികളെ വിമാനത്താവളങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. ഇവര്‍ക്കായി ഹെല്പ്ലൈന് തുറക്കുമെന്നും മലയാളികളെ നാട്ടിലെത്തിക്കാന്‍ എംബസിയോടു ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: