കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എസ്എഫ്ഐയും ഇടതുപക്ഷ അധ്യാപകരും അപമാനിക്കുന്നത് ഭാരതത്തിലെ 125 കോടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഡോ. ബി.ആര്. അരുണ്‍ പറഞ്ഞു. കുന്നംകുളം പോളിടെക്നിക്കിലും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലും മാഗസീനുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഭീകരരുടെ ചിത്രത്തിനൊപ്പം വച്ചതും അവഹേളിച്ചതും ഗൂഢാലോചനയുടെ ഫലമാണ്.
കണ്ണൂര്‍ നിര്‍മ്മലഗിരി കോളേജില്‍ ഗുജറാത്ത് കലാപത്തെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കലാപം എന്ന് പറഞ്ഞ് ക്ലാസ് എടുക്കുകയും നരേന്ദ്ര മോദിയെ ഹിറ്റ്ലറോട് ഉപമിക്കുകയും ചെയ്ത അധ്യാപിക ലൂസി ഫ്രാന്‍സിസിന്റെ നടപടി സൂചിപ്പിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഒന്നടക്കം നരേന്ദ്ര മോദിയെ തേജോവധം ചെയ്യാന്‍ അണിനിരന്നു എന്നുള്ളതാണ്, ശ്രീകൃഷ്ണ കോളേജ് മാഗസിനിലെ നരേന്ദ്ര മോദിയിലെ ‘നമോ’ എന്നതിന് അശ്ലീലം കലര്‍ത്തിയ പദപ്രശ്ന ചോദ്യം ഒരു പ്രസ്ഥാനം എത്രത്തോളം അധഃപതിക്കാം എന്നതിനുള്ള തെളിവാണ്.
എന്തിനും ഏതിനും ഇടപെട്ട് അഭിപ്രായം പറയുന്ന കേരളത്തിലെ സാംസ്കാരിക നായകര്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് ദുരൂഹമാണ്. വിദ്യാര്‍ത്ഥികളോട് ഒപ്പം അവര്‍ക്ക് നേര്‍വഴി കാട്ടേണ്ട അധ്യാപകര്‍ തന്നെ ഒരു രാജ്യത്തിന്റെ ജനാധിപത്യപരമായി തെരഞ്ഞെടുത്ത ഭരണാധികാരിയെ അധിക്ഷേപിക്കാന്‍ കൂട്ടുനിന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധ്യമല്ല. ഇത്തരം ക്രിമിനല്‍ ചിന്താഗതിയുള്ള അധ്യാപകര്‍ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. കുറ്റക്കാരായ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കോളേജില്‍നിന്ന് പുറത്താക്കണമെന്നും അല്ലാത്തപക്ഷം എബിവിപി അതിശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഡോ. ബി.ആര്. അരുണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: