ലക്നൗ: ഉത്തര്‍പ്രദേശിലെ ബദൗനില്‍ സഹോദരിമാരെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിക്കൊന്ന സംഭവത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡിഐജി നീരജ് കുമാറിന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ സിബിഐ സംഘവും ഫൊറന്‍സിക് വിദഗ്ധരും ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും.
അന്വേഷണ സംഘത്തിന് പിന്തുണ നല്കാന് സംസ്ഥാന സര്‍ക്കാരിനോട് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് സിബിഐ അന്വേഷിക്കുമെന്ന് ചൂണ്ടിക്കാട്ടി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സംഭവത്തിനുശേഷം കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതോടെയാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. സംഭവത്തില്‍ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മെയ് 27-നാണ് സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ദേശീയ തലത്തില്‍ തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവിന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങേണ്ടിയും വന്നു. ഉത്തര്‍പ്രദേശിന്റെ പല ഭാഗങ്ങളില്‍ നിന്നും ദിനംപ്രതി പീഡനവാര്‍ത്തകള്‍ പുറത്തുവരുന്നതോടെ അഖിലേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കുകയാണ്.
ഐക്യരാഷ്ട്രസഭയും, യുണിസെഫും സംഭവത്തെ അപലപിച്ചിരുന്നു. ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് അവര്‍ ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തു.
മുഖ്യമന്ത്രി അഖിലേഷ് യാദവ് രാജിവെക്കണമെന്ന് ദേശീയ വനിതാ കമ്മീഷന് ആവശ്യപ്പെട്ടു. സംസ്ഥാനസര്‍ക്കാരിന്റെ നടപടിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച കമ്മീഷന്, ഡിജിപി എ.എല്‍. ബാനര്‍ജി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. യുപിയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി കമ്മീഷന് അധ്യക്ഷ മമത ശര്‍മ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: