പ്രധാനമന്ത്രിയുടെ പാര്‍ലമെന്റിലെ പ്രസംഗത്തില്‍ നിന്ന്
എന്‍ഡിഎ സര്‍ക്കാരിനു കിട്ടിയ ഇത്രയും വലിയ ജനപിന്തുണയും അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും എങ്ങനെ സഫലീകരിക്കുമെന്ന ചോദ്യത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ ഇങ്ങനെ പ്രതികരിച്ചു, “മഹാത്മാ ഗാന്ധിയുടെ, റാം മനോഹര്‍ ലോഹ്യയുടെ, ദീന് ദയാല്‍ ഉപാദ്ധ്യായയുടെ ആദര്‍ശമായ അന്ത്യോദയം തന്നെയാണ് നമ്മുടെയും ആദര്‍ശം- അവസാന നിരയിലെ അവസാനത്തെ ആളിന്റെയും ക്ഷേമം. പാവങ്ങളുടെ കാര്യത്തില്‍ കരുതലില്ലെങ്കില്‍ ഈ രാജ്യത്തെ ജനങ്ങള്‍ നമ്മോടു പൊറുക്കില്ല. സമ്പന്നര്‍ക്ക് നാട്ടിലെ മികച്ച വിദ്യാഭ്യാസവും ചികിത്സയും അനുഭവിക്കാം, പക്ഷേ പാവങ്ങളുടെ കാര്യമോ? പട്ടിണിയോടു പോരാടാനുള്ള മികച്ച ആയുധം വിദ്യാഭ്യാസമാണ്.”
* ഗുജറാത്ത് മോഡലിനെക്കുറിച്ച് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞു,”ഗുജറാത്തില്‍ പോലും ഒരു ഗ്രാമത്തിന്റെ വികസന മാതൃക മറ്റൊന്നിനു യോജിച്ചതല്ല. എന്നാല്‍ ഗുജറാത്തിന്റെ ഏറ്റവും മികച്ച മാതൃക ഇതാണ്, എവിടെനിന്നായാലും നല്ലതുകണ്ടാല്‍ അതിനെക്കുറിച്ച് പഠിക്കുകയും സ്വകീയമാക്കുകയും ചെയ്യും. ഇവിടെ തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ പറഞ്ഞു തമിഴ്നാടു മോഡല്‍ ഗുജറാത്തിന്റേതിനേക്കാള് മികച്ചതാണെന്ന്. ഞാനതിനെ സ്വാഗതം ചെയ്യുന്നു. ഓരോ ഇന്ത്യന്‍ സംസ്ഥാനങ്ങളും വികസനത്തിന്റെ ഓട്ടത്തില്‍ പരസ്പരം മത്സരിക്കണമെന്നാണ് എന്റെ ആഗ്രഹം. സത്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ ഗുജറാത്തിനെ തോല്‍പ്പിക്കണം.”
* ലോക്സഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു, എണ്ണത്തില്‍ കുറവായ പാണ്ഡവര്‍ ഒരിക്കലും കൗരവന്മാരാല്‍ തോല്പ്പിക്കപ്പെട്ടിട്ടില്ലെന്ന്. ഇതിനു മറുപടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു,” ഈ രാജ്യത്തിന്റെ പാരമ്പര്യം കാത്തുകൊണ്ട് ഒരിക്കലും തോല്‍ക്കാതെ പാണ്ഡവര്‍ എന്നും വിജയിച്ചുതന്നെ നില്‍ക്കണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു.”
* “തെരഞ്ഞെടുക്കപ്പെടും വരെ നമ്മള് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ മാത്രമായിരുന്നു. ഇപ്പോള്‍ നമ്മള് ജനങ്ങളുടെ സന്ദേശവാഹകരാണ്. പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകള്‍ വളരെ ആരോഗ്യകരമായിരുന്നു. വിവിധ പാര്‍ട്ടികളുടെ അംഗങ്ങള്‍ മുന്നോട്ടുവെച്ച അഭിപ്രായങ്ങള്‍ തുറന്ന ഹൃദയത്തോടെ സ്വീകരിക്കുന്നു. ഈ രാജ്യം നല്ലപോലെ ഭരിക്കണമെങ്കില്‍ നാം എല്ലാവരേയും ഒപ്പം കൂട്ടണം. ഈ മഹനീയ സഭയുടെ സമ്പൂര്‍ണ്ണ പിന്തുണയില്ലാതെ എനിക്ക് വിജയിക്കാനാവില്ല,” പ്രധാനമന്ത്രി പറഞ്ഞു.
* “ചിലര്‍ ചോദിക്കുന്നു നിങ്ങള്‍ എങ്ങനെ ഇതെല്ലാം ചെയ്യും, എപ്പോള്‍ ഇപ്പറയുന്നതൊക്കെ നടക്കും എന്നെല്ലാം. ഇത് ദോഷം മാത്രം കാണുന്ന സ്ഥിതിവിശേഷം രാജ്യത്തുള്ളതുകൊണ്ടാണ്, പക്ഷേ വൈകാതെ ശുഭചിന്തകള്‍ രൂപപ്പെടും.”
* “സംസ്ഥാനങ്ങള്‍ ശക്തിപ്പെട്ടാല്‍ രാജ്യം ശക്തമാകും. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കെ ഞാന്‍ നല്ലതും ചീത്തയും അനുഭവിച്ചു. എങ്ങനെ ഒരു സംസ്ഥാനത്തിന്റെ പ്രശ്നങ്ങളെ അവഗണിക്കാനാകും. കേന്ദ്രവും സംസ്ഥാനവും തോളോടു തോള് ചേര്‍ന്നു പ്രവര്‍ത്തിക്കണം. അതാവണം വികസനത്തിന്റെ ആവേശം. പ്രധാനമന്ത്രിയും സംഘവും ഇന്ത്യന്‍ സംഘമായി പ്രവര്‍ത്തിക്കണം. ഇന്നിവിടെ ഞാന്‍ കേട്ടു, ഒരു മുഖ്യമന്ത്രി 40 കത്തെഴുതിയിട്ടു മറുപടികിട്ടിയിട്ടില്ലെന്ന്. ഇതു മാറ്റാന്‍ നമുക്കൊരു സംവിധാനം വേണം.”
* “മായാവതി നല്ലതുചെയ്യുന്നെങ്കില്, കേരളത്തിലെയോ മറ്റേതെങ്കിലും ഇടതുപക്ഷ സര്‍ക്കാരോ നല്ലതുചെയ്യുന്നെങ്കില് ഞങ്ങള്‍ അതു ഗുജറാത്തില്‍ സ്വീകരിക്കാന്‍ ആഗ്രഹിച്ചു. അതാണ് ഗുജറാത്ത് മോഡല്‍. ഞങ്ങള്‍ ആന്ധ്രയെ പിന്നിലാക്കി എന്നു തെലങ്കാനാ പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ കൊതിക്കുകയാണ്. അങ്ങനെയാണ് രാജ്യം മുന്നേറുന്നത്.”
* മറ്റു പലയിടങ്ങളില്‍ നടക്കുന്ന നല്ലകാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കും. ഛത്തീസ്ഗഢിലെ പൊതുവിതരണ സംവിധാനവും കേരളത്തിലെ കുടുംബശ്രീയും മറ്റും അങ്ങനെ മാതൃകയാക്കും. എല്ലാ സംസ്ഥാന സര്‍ക്കാരുകളുമായും ചര്‍ച്ചകള്‍ നടത്തും. നരേന്ദ്ര മോദി പറഞ്ഞു.
* ചെറുപ്പത്തില്‍ എന്റെ കേടായ സൈക്കിള്‍ നന്നാക്കിയത് ഒരു മുസ്ലിം കടക്കാരനായിരുന്നു. പിന്നീടൊരിക്കല്‍ ആ കടയില്‍ കാണാനായത് അദ്ദേഹത്തിന്റെ മകനെയായിരുന്നു. എന്തുകൊണ്ട് ഇങ്ങനെ. എല്ലാവരുടെയും ക്ഷേമവും വളര്‍ച്ചയും പ്രധാനമാണ്. ശരീരത്തിന്റെ ഒരു അവയവം ക്ഷയിച്ചു പോയാല്‍ അതിനെ ആരോഗ്യം എന്നു വിളിക്കാനാവില്ല. നാം ഇതിനു പ്രതിജ്ഞാബദ്ധരാണ്. അതിനെ പ്രീണനമായി ഞങ്ങള്‍ കാണുന്നില്ല.”
* ” ബലാത്സംഗങ്ങളുടെ മനശാസ്ത്രവലോകനം നടത്തരുതെന്നും രാഷ്ട്രീയമായി കാണരുതെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എപ്പോഴും അതെക്കുറിച്ചു പ്രസ്താവനകള്‍ നടത്തുന്നതു ശരിയല്ല. എന്തുകൊണ്ട് നമുക്കു മൗനം ദീക്ഷിച്ചുകൂടാ? സ്ത്രീകളെ ബഹുമാനിക്കുന്നതും സംരക്ഷിക്കുന്നതും മുഴുവന്‍ ജനതയുടെയും മുഖ്യ വിഷയമാകണം.”
* “നമുക്കു മാറ്റങ്ങള്‍ ഉണ്ടാക്കാം. എനിക്ക് നിങ്ങളില്ലാതെ (പ്രതിപക്ഷം) മുന്നോട്ടു പോകാന്‍ ആഗ്രഹമില്ല. അംഗബലത്തില്‍ പ്രവര്‍ത്തിക്കാനല്ല, സംയുക്തമായി തീരുമാനമെടുക്കാനാണ് എനിക്ക് താല്പര്യം. ആവശ്യമെന്നു വന്നാല്‍ നിങ്ങളുടെ മാര്‍ഗ നിര്‍ദ്ദേശത്തില്‍ മുന്നോട്ടു പോകാനും തയ്യാറാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: