കേരളത്തിലെ വിദ്യാഭ്യാസരംഗത്തുനിന്നും സര്‍ക്കാരുകള്‍ പിന്മാറിയിട്ട് കാലങ്ങളായി. സംഘടിത മതന്യൂനപക്ഷങ്ങള്‍ ഇന്ന് ഈ രംഗം അടക്കിവാഴുകയാണ്. ഇവരൊക്കെ ട്രസ്റ്റുകളോ സൊസൈറ്റികളോ രൂപീകരിച്ച് അവയുടെ പേരിലാണ് ഇക്കാണായ സ്ഥാപനങ്ങളെല്ലാം കെട്ടിപ്പൊക്കിയിരിക്കുന്നത്. ഇവരെല്ലാം അംഗീകാരത്തിനുവേണ്ടി സമര്‍പ്പിച്ചിട്ടുള്ള ഡീഡുകളിലെ ഉദ്ദേശ്യലക്ഷ്യങ്ങളായി തങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം കൊടുക്കുമെന്നും പിന്നോക്കക്കാര്‍ക്കും സാമ്പത്തിക ദുര്‍ബല വിഭാഗങ്ങള്‍ക്കും വേണ്ട പരിഗണന കൊടുത്ത് സ്ഥാപനത്തില്‍ ചേര്‍ക്കുമെന്നും അവരുടെയും ഉന്നമനം ഞങ്ങള്‍ ലക്ഷ്യമിടുന്നതായും എഴുതിവെച്ചിട്ടുണ്ട്. ഈ പ്രതിജ്ഞകള്ക്കെല്ലാം കടകവിരുദ്ധമാണ് അടുത്തിടെ അവര്‍ നേടിയിട്ടുള്ള സുപ്രീംകോടതി വിധി.
ഭാരതത്തിന്റെ ജനസംഖ്യയില്‍ 40 ശതമാനത്തില്‍ അധികം പേരും ദുര്ബലവിഭാഗത്തില്പ്പെട്ടവരോ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവരോ ആണ് എന്ന സത്യം ഏവര്‍ക്കും അറിവുള്ളതാണല്ലോ. ഇത്രയും വലിയ ഒരു വിഭാഗത്തെ മുഖ്യധാരയില്‍ എത്തിക്കാനും രാഷ്ട്രപുരോഗതിയില്‍ അവരുടെ പങ്ക് ഉറപ്പിക്കാനും സര്‍ക്കാരുകള്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന ഒന്നാണെന്ന് ചിന്തിക്കുന്നത് മൗഢ്യമാണ്. അതിന് മറ്റ് വിഭാഗങ്ങളുടെ ശക്തമായ പിന്തുണ കൂടിയേ തീരൂ. ഒരു വ്യക്തി പിന്നോക്കക്കാരനായും പട്ടികവര്ഗ്ഗക്കാരനായും ദളിതായും എല്ലാം ജനിക്കുന്നത് അയാളുടെ തെറ്റുകൊണ്ടല്ല എന്ന തിരിച്ചറിവാണ് ഇവിടെ ഉണ്ടാകേണ്ടത്. അതുപോലെ തിരിച്ച് ധനവാനും മുന്നോക്കക്കാരനും ഉണ്ടാവുന്നതും ചിലരുടെ മേന്മകൊണ്ടുമല്ല. അതുകൊണ്ട് ദുര്‍ബലരെ സഹായിക്കുക അവരെ ഉയര്‍ത്താന്‍ ഒരു കൈ സഹായിക്കുക എന്നത് മനുഷ്യസഹജമായ നന്മയാണ്. ഇതൊന്നും കണക്കിലെടുക്കാതെ കേരളത്തിലെ 70 ശതമാനത്തിലധികം വരുന്ന സംഘടിത മതന്യൂനപക്ഷ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് ജനനന്മക്കായി ഉണ്ടാക്കിയ വിദ്യാഭ്യാസ അവകാശനിയമത്തെ മാറ്റിമറിച്ച് വ്യാഖ്യാനിച്ച് വരേണ്യവര്‍ഗ്ഗത്തിന്റെ ഒത്താശക്കായി വിധി സമ്പാദിക്കുന്നത് ഒട്ടും അഭികാമ്യമല്ല. നിയമങ്ങള്‍ക്കെല്ലാം നീതിയോടൊപ്പം സാമൂഹ്യ പ്രതിബദ്ധതകൂടി ഉണ്ടെന്നാണ് മനസിലാക്കേണ്ടത്. ഇൗ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടാന്‍ ശ്രമം ഉണ്ടാവണം. സമൂഹത്തിലെ ഒരു വിഭാഗം കുട്ടികള്‍ വളരെ മോടികളോടെ വിദ്യാലയങ്ങളില്‍ എത്തുന്നതും അവരെല്ലാം സാമൂഹ്യജീവിതത്തിന്റെ ഉന്നതശ്രേണികളില്‍ എത്തുന്നതും നോക്കി ദുര്‍ബ്ബല പിന്നോക്ക വിഭാഗത്തിലെ ചെറുതലമുറ വളര്‍ന്നുവരുന്നതും അതിലൂടെ ആ വിഭാഗത്തില്‍ ഉണ്ടായിവരുന്ന ഒരുതരം പ്രതിലോമകരമായ ചിന്ത സമൂഹത്തെ വിഘടിപ്പിക്കുകയും ദേശീയ ജീവിതത്തില്‍ അതിഭീകരമായ മുറിവുകള്‍ ഏല്‍പ്പിക്കുകയും ചെയ്യും.
അതുപോലെതന്നെയാണ് പഠനഭാഷാ മാധ്യമത്തെക്കുറിച്ചുള്ള നിരീക്ഷണവും. ലോകരാജ്യങ്ങളില്‍ ബഹുഭൂരിപക്ഷം രാജ്യങ്ങളും ഭരണത്തിനും വിദ്യാഭ്യാസത്തിനും സ്വന്തം ഭാഷതന്നെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ നമ്മുടെ നാട്ടില്‍ മാത്രമാണ് ഇക്കാര്യത്തില്‍ തലതിരിഞ്ഞ് ചിന്തിക്കുന്നത്. ഇംഗ്ലീഷിലാണ് പഠനം നടക്കേണ്ടതെന്ന തെറ്റായ ധാരണ ഭാരതത്തില്‍, പ്രത്യേകിച്ച് കേരളത്തില്‍ അതിശക്തമായി നിലനില്‍ക്കുകയാണ്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ. മലയാളികളുടെ എക്കാലത്തെയും ആഗ്രഹമായിരുന്ന മലയാള സര്‍വകലാശാലയും ഏറെക്കാലത്തെ വാദകോലാഹലങ്ങള്‍ക്കുശേഷം യാഥാര്‍ത്ഥ്യമായിരിക്കുകയും ചെയ്തിരിക്കുന്നു.
ഭാഷയിലൂടെ സംസ്കാരമാണ് പഠിതാവിന് പകര്‍ന്നുകിട്ടുന്നത്. സ്വന്തം അമ്മയുടെ മുലപ്പാലിനേ മാതൃത്വം നല്കാന് കഴിയുകയുള്ളൂ. അതുകൊണ്ട് പഠനമാധ്യമം അന്യഭാഷയില്‍ ആവുമ്പോള്‍ മലയാളത്തിലെ യുവതലമുറ പാരമ്പര്യശൂന്യന്മാരോ സംസ്കാരമില്ലാത്തവരോ ആയിത്തീരും. എന്നുതന്നെയല്ല, മലയാളിയുടെ അഭിമാനമായ ഓണവും പൂരങ്ങളും ചിത്രരചനയും വഞ്ചിപ്പാട്ടും ഇവിടുത്തെ ശാസ്ത്രപാരമ്പര്യങ്ങളും സാമൂഹ്യ ബഹുസ്വരതയും എല്ലാം പുതിയ തലമുറക്ക് അന്യമാവും. ഇതോടെ പുതിയ തലമുറ മുഴുവന്‍ അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്യും. അങ്ങനെയൊരു സ്ഥിതിവിശേഷം ഉണ്ടാവാതിരിക്കണം. ഇവിടെ ഭാഷയോടൊപ്പം രക്ഷിക്കപ്പെടേണ്ടത് മലയാളിയുടെ പൈതൃകബോധവുമാണ്.
ഇങ്ങനെയൊരു വിധി ഉണ്ടായതിന് കേരള സര്‍ക്കാരും കുറ്റക്കാരാണ്. കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലവും അതിന്റെ ശരിയായ മാനങ്ങളും വേണ്ടരീതിയില്‍ കോടതിയെ ധരിപ്പിക്കാന്‍ സാധിക്കാത്ത തരത്തില്‍ ഇവിടുത്തെ വര്‍ഗ്ഗീയശക്തികള്‍ സര്‍ക്കാരിനെ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. നമ്മുടെ സംസ്ഥാനത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ആരാണെന്നും ഉറക്കെ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സംഘടിതശക്തിയും ധനസമ്പത്തും രാഷ്ട്രീയ പ്രബലതയുംകൊണ്ട് സമ്മര്‍ദ്ദതന്ത്രങ്ങള്‍ മെനയുകയാണ് കേരളത്തിലെ ന്യൂനപക്ഷങ്ങളെന്ന് ആര്‍ക്കാണ് അറിയാത്തത്. ദളിതരെയും വനവാസികളെയും മതംമാറ്റാന്‍ ശ്രമിക്കുന്ന മതന്യൂനപക്ഷങ്ങള്‍ എന്തുകൊണ്ട് അവരുടെ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം നല്കാന് മടികാണിക്കുന്നു. ഇത് അവരുടെ ഇരട്ടമുഖത്തെയാണ് കാണിക്കുന്നത്.
എസ്. രാമനുണ്ണി
പ്രതികരിക്കാൻ ഇവിടെ എഴുതുക: