ന്യൂദല്‍ഹി: കോണ്‍ഗ്രസിനെ ഒഴിവാക്കി പാര്‍ലമെന്റിലെ പ്രധാന പ്രതിപക്ഷ സ്ഥാനം സ്വന്തമാക്കാന്‍ മുന്നണിയൊരുക്കം ശക്തമായി. രാജ്യത്തെ പ്രധാന പ്രാദേശിക ശക്തികളായ എഐഎഡിഎംകെ, തൃണമൂല്‍കോണ്‍ഗ്രസ്, ബിജെഡി തുടങ്ങിയ പാര്‍ട്ടികളാണ് ഇതിന് പിന്നില്‍. മുന്നണി രൂപീകരണം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. പ്രതിപക്ഷ സഖ്യത്തിനായി സജീവ ചര്‍ച്ചകളിലാണ് മൂവരും.
ചെറുപാര്‍ട്ടികളായ തെലങ്കാന രാഷ്ട്രസമിതി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഐഎന്‍എല്‍ഡി, നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് എന്നിവരും ഫെഡറല്‍ മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചേക്കും.
44 മന്ത്രിമാര്‍ മാത്രമുള്ള കോണ്‍ഗ്രസിന് പ്രതിപക്ഷ സ്ഥാനം ലഭിക്കില്ലെന്നു മനസിലാക്കിയതോടെയാണ് മുന്നണിയൊരുക്കം നടത്താന്‍ ചെറുപാര്‍ട്ടികള്‍ കൈകോര്‍ത്തത്.
ബിജെഡിയുടെ മഹ്താബ്, തൃണമൂലിന്റെ മുകുള്‍ റോയ്, എഐഎഡിഎംകെയുടെ തമ്പി ദുരൈ എന്നിവരാണ് മുന്നണിപ്രവര്ത്തനങ്ങള് നയിക്കുന്നത്. ചര്‍ച്ചകളുടെ പ്രധാന വിവരങ്ങള്‍ അതതു പാര്‍ട്ടികളുടെ നേതാക്കളായ മുഖ്യമന്ത്രിമാരെ ഇവര്‍ അറിയിക്കും.
അതേസമയം, പാര്‍ലമെന്റിലെ ഔദ്യോഗികപ്രതിപക്ഷം കോണ്‍ഗ്രസ് തന്നെയായിരിക്കും എന്ന വിലയിരുത്തലിലാണ് സോണിയാഗാന്ധി. യുപിഎയുടെ സഖ്യ കക്ഷികളുമായി ചേര്‍ന്ന് പ്രതിപക്ഷം രൂപീകരിക്കാം എന്നാണ് സോണിയയുടെ പ്രതീക്ഷ. ഔദ്യോഗിക പ്രതിപക്ഷം കോണ്‍ഗ്രസിന് ലഭിക്കുമെന്ന വിലയിരുത്തലിന് പിന്നിലെ സോണിയയുടെ അവകാശവാദവും ഇതു തന്നെയാണ്. എഐഎഡിഎംകെയുടെ 37 മന്ത്രിമാരും, തൃണമൂലിന്റെ 34 മന്ത്രിമാരേക്കാളും മുന്നിലാണ് കോണ്‍ഗ്രസ്. ഈ കണക്കുകൂട്ടലുകളിലാണ് സോണിയ പ്രതിപക്ഷ സ്ഥാനം സ്വപ്നം കാണുന്നത്. മുന്നണി രൂപീകരണത്തിന്റെ അന്തിമ തീരുമാനം അടുത്തയാഴ്ച ഉണ്ടാകും. ഇക്കാര്യത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജിയും അവസാനവട്ട ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: