കോഴിക്കോട്: മനുഷ്യക്കടത്ത് സംഭവത്തെ സമുദായവല്ക്കരിച്ചുകൊണ്ട് മുസ്ലിം ലീഗ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന്് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു. ഇക്കാര്യത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കണം. നിലവിലുള്ള അന്വേഷണത്തെയും അട്ടിമറിക്കാനാണ് മുസ്ലിംലീഗ് ശ്രമിക്കുന്നത്. മനുഷ്യക്കടത്ത് വകുപ്പ് ചേര്‍ത്ത് കൊണ്ടുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്ന് ലീഗ് ശക്തമായ സമ്മര്‍ദ്ദം നടത്തുകയാണ്. ഗൗരവതരമായ നിയമലംഘനം നടത്തിയ ഇത്തരം കേസുകളില്‍ ഇടപെടാന്‍ മുസ്ലിം ലീഗിനുള്ള അവകാശമെന്താണ്. മുസ്ലിംലീഗ് ഭരണഘടനാ ബാഹ്യശക്തിയായി പ്രവര്‍ത്തിക്കുകയാണ്. സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
സാമൂഹ്യ നീതി വകുപ്പ് നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ്. ഗ്രാന്റുകള്‍ അനധികൃതമായി തട്ടിയെടുത്ത സംഭവം അറിഞ്ഞിട്ടും വകുപ്പ് ഒരു നടപടിയും എടിത്തിട്ടില്ല. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഒരു സ്ഥാപനവും ഇതുവരെ പരിശോധിച്ചിട്ടില്ല. 400 ലധികം വ്യാജ ആധാര്‍ കാര്‍ഡ് എങ്ങനെയാണ് സംഘടിപ്പിച്ചതെന്നതിനെക്കുറിച്ചു വിശദമായ അന്വേഷണം വേണം. സംസ്ഥാന സര്‍ക്കാര്‍ ശരിയായ അന്വേഷണം നടത്താത്ത പക്ഷം കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. സുരേന്ദ്രന് പറഞ്ഞു. ബിജെപി ജില്ലാ നേതാക്കളായ പി. രഘുനാഥ്, വാസുദേവന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: